ഇടുക്കി ജില്ലയിലെ ബാറുടമകള്‍ക്കാണ് നിര്‍ദേശം നല്‍കുന്നത്. മദ്യ നയം ബാർ ഉടമകൾക്കു സഹായകമായ രീതിയിൽ പരിഷ്കരിക്കാൻ കോഴ കൊടുക്കണമെന്ന സൂചനയാണ് ബാർ ഉടമകളുടെ സംഘടനാ നേതാവിന്‍റെ ശബ്ദരേഖയിൽ വ്യക്തമാകുന്നത്. രണ്ടര ലക്ഷം രൂപ വീതം നല്‍കണമെന്നാണ് സംഘടനാ നേതാവിന്‍റെ ശബ്ദ സന്ദേശത്തില്‍ പറയുന്നത്. സംസ്ഥാന പ്രസിഡന്‍റിന്‍റെ നിര്‍ദേശം അനുസരിച്ചാണ് പണപ്പിരിവെന്നും നേതാവ് വ്യക്തമാക്കുന്നുണ്ട്.
ശബ്ദസന്ദേശത്തിന്റെ പൂർണ്ണരൂപം: 'തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ പുതിയ നയം വരും. അതില്‍ ഒന്നാം തിയതിയിലെ ഡ്രൈ ഡേ എടുത്ത് കളയും മറ്റ് ഇളവുകളും ഉണ്ടാകും. ഇതൊക്കെ ചെയ്ത് തരണമെങ്കില്‍ നമ്മള്‍ കൊടുക്കേണ്ടതായ കാര്യങ്ങള്‍ കൊടുക്കണം. ഇടുക്കിയിലെ ഒരു ഹോട്ടല്‍ രണ്ടര ലക്ഷം കൊടുത്തതല്ലാതെ മറ്റാരും ഒന്നും നല്‍കിയിട്ടില്ല. ഇതുവരെ മൂന്നിലൊന്നാണ് ആകെ കളക്ഷന്‍ ഉള്ളത്. രണ്ടര ലക്ഷം വച്ച് കൊടുക്കാന്‍ പറ്റുന്നവര്‍ രണ്ട് ദിവസത്തില്‍ കൊടുക്കണം. സഹകരിച്ചില്ലെങ്കില്‍ വലിയ നാശത്തിലേക്കാകും പോകുന്നത്. ഇത് പണ്ടത്തെ അവസ്ഥയില്‍ വന്നാല്‍... നമ്മളൊക്കെ ഒന്ന് ചിന്തിക്കുന്നത് നല്ലതായിരിക്കും. ആരും മിണ്ടാതെ ഇരുന്നിട്ട് കാര്യമില്ല. ഇലക്ഷന്‍ കഴിഞ്ഞ് ഒരു പാര്‍ട്ടിക്കും പൈസ വാങ്ങുന്നതല്ല. പറഞ്ഞില്ല എന്ന് ആരും പറയരുത്. സഹകരിച്ചാല്‍ എല്ലാവര്‍ക്കും നല്ലത്. പറ്റുമെങ്കില്‍ സഹകരിക്കുക.'
advertisement