ജനാഭിമുഖ കുർബ്ബാന നിലനിർത്തണമെന്ന അതിരൂപതയുടെ ആവശ്യവും മാർപ്പാപ്പയെ അറിയിച്ചു. തൃക്കാക്കര മൈനർ സെമിനാരി റെക്ടർ മോൺ: ആൻ്റണി നരികുളവും മാർ കരിയിലിനൊപ്പം ഉണ്ടായിരുന്നു. മാർപ്പാപ്പയിൽ നിന്ന് അനുകൂല തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അതിരൂപതാ നേതൃത്വം. ഈ ഞായറാഴ്ചയാണ് സഭയിൽ ഏകീകൃത കുർബ്ബാനക്രമം നടപ്പാക്കേണ്ടത്. എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസലിക്കയിൽ കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ്ജ് ആലഞ്ചേരി ഏകീകരിച്ച കുർബാന അർപ്പിക്കുമെന്നാണ് കരുതുന്നത്.
കുർബാന ഏകീകരണം സീറോ മലബാർ സഭയിൽ ക്രമസമാധാന പ്രശ്നമായി മാറുകയാണ്. എറണാകുളം അങ്കമാലി അതിരൂപതയിലെ ബഹുഭൂരിപക്ഷം വൈദികരും വിശ്വാസികളും പുതിയ രീതിക്ക് എതിരാണ്. അഞ്ചോളം രൂപതകളിൽ നിന്നുള്ള ഒരു വിഭാഗം വൈദികരും വിശ്വാസികളും ഇവർക്കൊപ്പമുണ്ട്. സിനഡ് തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർദ്ദിനാളിന് വീണ്ടും നിവേദനം നൽകുമെന്നും ഏകപക്ഷീയമായി നടപ്പാക്കാൻ അനുവദിക്കില്ലെന്നും കൊച്ചിയിൽ ചേർന്ന യോഗം വ്യക്തമാക്കിയിരുന്നു.
advertisement
അതേസമയം, ഏകീകരിച്ച കുർബാന രീതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് സഭാ സംരക്ഷണ സമിതിയും രംഗത്തുവന്നു. വിമത വൈദികരെ സംരക്ഷിക്കുന്ന എറണാകുളം അങ്കമാലി അതിരൂപത ബിഷപ്പ് ആൻറണി കരിയിലിനെ പുറത്താക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. പുതിയ കുർബാന രീതി നവംബർ 28 മുതൽ ആരംഭിക്കാനാണ് നിർദ്ദേശം. ആ ദിവസം എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ കർദിനാൾ ജോർജ് ആലഞ്ചേരി കുർബാന അർപ്പിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
കുർബാന ഏകീകരണത്തിൽ എറണാകുളം അങ്കമാലി അതിരൂപത ഉൾപ്പെടെ എതിർപ്പുമായി രംഗത്തുണ്ട്. വൈദികർ അടക്കം പ്രതിഷേധവുമായി സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൗണ്ട് സെൻറ് തോമസിലേക്ക് മാർച്ച് നടത്തിയിരുന്നു. വിശ്വാസികളും വൈദികരും ഒപ്പിട്ട നിവേദനവും ഈ വിഷയത്തിൽ സമർപ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവസാന ശ്രമം എന്ന രീതിയിൽ ബിഷപ്പ് ആൻറണി കരിയൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയത്.
സിറോ മലബാർ സഭയിലെ കുർബാന ഏകീകരണത്തിന് എതിരെ ഒരു വിഭാഗം വൈദികർ സമർപ്പിച്ച നിവേദനത്തിന് മറുപടി നൽകാനുള്ള സഭാനേതൃത്വത്തിൻറെ സമയപരിധി അവസാനിച്ചിരുന്നു. ദിവസങ്ങൾക്കു മുൻപ് സഭാ ആസ്ഥാനത്തേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനൊടുവിലാണ് കുർബാന ഏകീകരണം നടപ്പാക്കരുതെന്നും നവംബർ 20നകം മറുപടി നൽകണമെന്നും ആവശ്യപ്പെട്ട് വൈദികർ നിവേദനം സമർപ്പിച്ചത്. എന്നാൽ ഇതുവരെയും ഔദ്യോഗികമായ ഒരു പ്രതികരണവും നിവേദനത്തിൽ ഉണ്ടായില്ല.
അതേസമയം, കുർബാന ഏകീകരണത്തിന് എല്ലാവരുടെയും പിന്തുണ ആവശ്യപ്പെട്ട് കർദിനാൾ ജോർജ് ആലഞ്ചേരി വൈദികർക്ക് കത്തയച്ചിരുന്നു. ഏകീകരണം നടപ്പാക്കുകയാണെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികൾ ആരംഭിക്കാനാണ് വൈദികരുടെയും ഒരു വിഭാഗം വിശ്വാസികളുടെയും തീരുമാനം.
