കമ്പം: അരിക്കൊമ്പൻ ഷണ്മുഖ നദി അണകെട്ട് പരിസരത്ത് തുടരുന്നതായി റിപ്പോർട്ട്. അണകെട്ടിനോട് ചേർന്നുള്ള വന മേഖലയിലാണ് അരിക്കൊമ്പൻ ഉള്ളത്. ജനവാസ മേഖലയിലേയ്ക് ഇറങ്ങിയാൽ മയക്ക് വെടി വെച്ച് പിടികൂടി ഉൾകാട്ടിലേയ്ക് മാറ്റാനാണ് തമിഴ്നാട് വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്.
ഇന്ന് പുലർച്ചെ ചുരുളിപെട്ടിയ്ക് സമീപം, ഒന്നര കിലോമിറ്ററോളം ഉള്ളിലായി വനമേഖലയിൽ ആണ്, അരികൊമ്പൻ നിലയുറപ്പിച്ചിരുന്നത്. പിന്നീട് കൂതാനാച്ചി ക്ഷേത്രത്തിന് 200 മീറ്റർ അടുത്ത് വരെ ആന എത്തി. മണിക്കൂറുകളോളം ജനവാസ മേഖലയോട് ചേർന്ന് നിലയുറപ്പിച്ച ശേഷം വീണ്ടും, സഞ്ചരിയ്ക്കുകയായിരുന്നു.
advertisement
ഉച്ചയോടെയാണ് ഷണ്മുഖ നദി അണകെട്ട് പരിസരത്ത് എത്തിയത്. ജനവാസ മേഖലയോട് ചേർന്ന് കിടക്കുന്ന വനമേഖലയിലൂടെയാണ് ആനയുടെ സഞ്ചാരം. വനപാലക സംഘം, ആനയെ നിരീക്ഷിയ്ക്കുന്നുണ്ട്. അരിക്കൊമ്പൻ, വീണ്ടും ജനവാസ മേഖലയിലേയ്ക് ഇറങ്ങി, ആക്രമണ സ്വഭാവം പ്രകടിപ്പിച്ചാൽ, മയക്ക് വെടി വെച്ച് പിടികൂടി മേഘമല യിലെ ഉൾവനത്തിലേയ്ക് കൊണ്ടു പോകാനാണ് തീരുമാനം. ഇതിന് മുന്നോടിയായി അണക്കെട്ടിന് പരിസരത്തേയ്ക്കുള്ള, റോഡിലെ ഗട്ടറുകളും മറ്റും ജെ സി ബി ഉപയോഗിച്ച് നികത്തിയിരുന്നു.
ആനയെ മയക്കു വെടി വെയ്ക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും തമിഴ്നാട് വനം വകുപ്പ് പൂർത്തിയാക്കി. കുങ്കി ആനകൾ കമ്പത്ത് തുടരുകയാണ്. ആനയുടെ ആരോഗ്യ സ്‌ഥിതിയും പരിഗണിച്ചാവും ദൗത്യം പൂർത്തിയാക്കുക. അരിക്കൊമ്പൻ സാധാരാണ, 10 മുതൽ 15 കിലോമീറ്റർ വരെയാണ് ദിവസേന സഞ്ചരിയ്ക്കുക. എന്നാൽ ഏതാനും ദിവസങ്ങളായി ഇതിൽ കൂടുതൽ ദൂരം സഞ്ചരിയ്ക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ആവശ്യത്തിന് വെള്ളവും ഭക്ഷണവും ലഭിയ്ക്കുന്നുണ്ടോ എന്നും സംശയിക്കുന്നു. വെള്ളം തേടിയാവാം അണക്കെട്ടിന് പരിസരത്തേയ്ക് ആന എത്തിയതെന്നാണ് നിഗമനം. മയക്കുവെടി വെച്ച് പിടികൂടിയാൽ തുമ്പികൈയിലെ മുറിവിന് ഉൾപ്പടെ ചികിത്സ നൽകും.