ഛത്തിസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ കേസിൽ കുടുക്കി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് സിപിഎം ആഗസ്റ്റ് മൂന്ന്, നാല് തീയതികളിൽ സംസ്ഥാനത്ത് പ്രതിഷേധ സംഗമം സംഘടിപ്പിക്കുമെന്ന് സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു. കന്യാസ്ത്രീകൾക്ക് നേരെയുള്ള കടന്നാക്രമണത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. പെൺകുട്ടികളെ ജോലിക്ക് കൊണ്ടുപോകുമ്പോഴാണ് മനുഷ്യ കടത്ത് എന്ന് പറഞ്ഞു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്.രാജ്യദ്രോഹ കുറ്റം ചുമത്തി കന്യാസ്ത്രീകളെ വർഷങ്ങളോളം ജയിലിൽ അടയ്ക്കാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു. സംഭത്തിൽ കോൺഗ്രസിന്റെ നിലപാട് പ്രതിഷേധാർഹമാണെന്നും ഛത്തീസ്ഗഡിലെ കോൺഗ്രസ് ഒരു നടപടിയും എടുത്തില്ലെന്നും അവിടുത്തെ നേതാക്കൾ പ്രതിഷേധിക്കാൻ പോലും തയാറായില്ലെന്നും എംവി ഗോവിന്ദൻ കുറ്റപ്പെടുത്തി.
advertisement
പഹൽഗാം ഭീകരാക്രമണത്തിന്റെ കാര്യങ്ങൾ തുറന്നു പറഞ്ഞതിനാണ് ലോക്സഭാ എംപി സു വെങ്കിടേശിനെ കൊല്ലുമെന്ന് സംഘ പരിവാർ ഭീഷണിപ്പെടുത്തുന്നതെന്ന് അദ്ദേഹം പറഞ്ഞു. താത്കാലിക വിസി നിയമനത്തിൽ ഗവർണർ സുപ്രീംകോടതി വിധി ലംഘിച്ചെന്നും കോടതിയും ഭരണഘടനയും ബാധകമല്ലെന്ന സംഘപരിവാർ നിലപാടിന്റെ മറ്റൊരു മുഖമാണിതെന്നും എംവി ഗോവിന്ദൻ പറഞ്ഞു.