ബുധനാഴ്ച രാത്രി മുതൽ നടന്ന തെരച്ചിലിനൊടുവിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ മെഡിക്കൽ കോളേജിൽ എത്തിച്ച് വീണ്ടും ചികിത്സ നടത്തുന്നതിനിടയാണ് മരണം സംഭവിച്ചത്. ഇതോടെ ജീവൻ ബറുവയുടെ ഒപ്പം കഴിഞ്ഞവരും ചാടിപ്പോയപ്പോൾ പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരും ആശങ്കയിലാണ്.
രോഗിയിൽ നിന്നും കടി ഏൽക്കുകയോ, ശ്രവങ്ങൾ വഴിയോ പേവിഷബാധ പടരാം എന്നാണ് ഡോക്ടർമാർ ചൂണ്ടി കാണിക്കുന്നത്. അതുകൊണ്ട് അത്തരം സന്ദർഭങ്ങളിൽ ഉണ്ടായിരുന്നവർ ജാഗ്രത പാലിക്കണമെന്നും ഡോക്ടർമാർ പറയുന്നു. വാക്സിനെടുത്ത് സുരക്ഷിതമായി കഴിയണം എന്നാണ് പ്രധാനപ്പെട്ട നിർദ്ദേശം. പേ വിഷബാധയേറ്റ ജീവൻ ബറുവ ആശുപത്രിയിലെ ഒരു ദിവസത്തെ ചികിത്സയ്ക്കൊടുവിൽ മരിക്കുകയായിരുന്നു.
advertisement
പേവിഷബാധ ഏറ്റാൽ രക്ഷപ്പെടാനുള്ള സാധ്യത അപൂർവങ്ങളിൽ അപൂർവമാണ്. ആറുമാസം വരെ രോഗി പരമാവധി ജീവിച്ചിരിക്കാറുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. വളരെ പെട്ടെന്ന് തന്നെ മരിച്ചു പോകാനുള്ള സാധ്യതയും നിലനിൽക്കുന്നു.
ജീവൻ ബറുവ ബുധനാഴ്ച രാത്രി 12.30നാണ് ജീവനക്കാരെയും പോലീസിനെയും ആശങ്കയിലാക്കി ആശുപത്രിയിൽ നിന്നും ചാടിപ്പോയത്. സംഭവം ഉണ്ടായതിന് തൊട്ടുപിന്നാലെ ജില്ലയിലാകെ പോലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷമാണ് രോഗിയെ പിടികൂടാൻ ഏറെ മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങളിലേക്ക് പോലീസ് കടന്നത്.
ബുധനാഴ്ച രാത്രി 10 മണിയോടുകൂടി വിദഗ്ധ ചികിത്സയ്ക്കായി ജീവൻ ബറുവയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞു വരികയായിരുന്നു അദ്ദേഹം. വിദഗ്ധ ചികിത്സ നൽകണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചതോടെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചത്. തുടർന്ന് മെഡിക്കൽ കോളജിൽ നടന്ന വിദഗ്ധ പരിശോധനയ്ക്ക് ഒടുവിൽ ജീവൻ ബറുവയ്ക്ക് പേവിഷബാധ ഉണ്ട് എന്ന് സ്ഥിരീകരിച്ചു.
ഇതിനുശേഷം തുടർ പരിശോധനകൾക്കായി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ നിന്ന് ഇയാളെ സാംക്രമിക രോഗ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ എത്തിയ ശേഷമാണ് രാത്രി 12 30ന് സുഹൃത്തായ ബൈസ്റ്റാൻഡർക്ക് ഒപ്പം ഇയാൾ കടന്നുകളഞ്ഞത്.
സംഭവം ഉണ്ടായതിന് തൊട്ടു പിന്നാലെ മെഡിക്കൽ കോളേജ് അധികൃതർ ഗാന്ധിനഗർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതോടെ ജില്ലാ പോലീസ് ഇടപെട്ട് ജാഗ്രതാ നിർദേശം നൽകി. എന്നാൽ മെഡിക്കൽ കോളജിൽ നിന്ന് പുറത്ത് ചാടിയ ഉടൻതന്നെ ഇയാളെ പോലീസ് പിന്തുടരുകയായിരുന്നു. ഗാന്ധിനഗർ പോലീസിന് പിന്നാലെ കൺട്രോൾ റൂം വാഹനത്തിലെത്തിയ പോലീസ് സംഘവും രാത്രി മുഴുവൻ ഇയാൾക്ക് പിന്നാലെ തന്നെയായിരുന്നു.
എന്നാൽ പേവിഷയബാധ ഏറ്റയാളെ എങ്ങനെ പിടികൂടും എന്ന സംശയത്തിലായിരുന്നു പോലീസ് സംഘം. രോഗിയെ കണ്ടെത്തിയെങ്കിലും പിടികൂടാനാകാത്ത പ്രതിസന്ധിയായിരുന്നു പോലീസിനെ വലച്ചിരുന്നത്. ഇയാൾ കൂടുതൽ സ്ഥലങ്ങളിലേക്ക് ഓടിപ്പോകരുത് എന്നു കരുതിയാണ് പോലീസ് സംഘം ഇയാളെ പിന്തുടർന്നത്.
സംഭവത്തിൽ മെഡിക്കൽ കോളേജിൽ നിന്നും ഗുരുതര വീഴ്ചയാണ് ഉണ്ടായത്. കനത്ത സുരക്ഷാ വലയത്തിലുള്ള മെഡിക്കൽ കോളേജിൽ നിന്നും നേരത്തെ നവജാത ശിശുവിനെ തട്ടിക്കൊണ്ടു പോയിരുന്നു. ഇതിന് പിന്നാലെ ഇത്തരം സംഭവങ്ങൾ ഉണ്ടായാൽ ശക്തമായ നടപടിയെടുക്കുമെന്നും സുരക്ഷ ഉറപ്പാക്കും എന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് തന്നെ പ്രഖ്യാപിച്ചിരുന്നതാണ്.
എന്നാൽ അതിനു പിന്നാലെയാണ് അത്യന്തം അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള രോഗി രാത്രി കടന്നുപോയത്. സാധാരണ ജനങ്ങൾക്ക് അപകടം സൃഷ്ടിക്കാൻ സാധ്യതയുള്ള സാഹചര്യം മുൻനിർത്തി വേണ്ടത്ര കരുതൽ രോഗിയുടെ കാര്യത്തിൽ ഉണ്ടായില്ല എന്നും വിലയിരുത്തലുണ്ട്. എന്നിട്ടും നടപടിയെടുക്കാൻ മെഡിക്കൽ കോളേജ് തയ്യാറായിട്ടില്ല.