തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിലോടുന്ന 'ലൗലൈറ്റ്' എന്ന സ്വകാര്യ ബസിലെ ജീവനക്കാരനായിരുന്നു സൂരജ്. ജോലി കഴിഞ്ഞ് ബസ് തൃശൂരിൽ ഒതുക്കിയ ശേഷം സ്വന്തം ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. പാലയ്ക്കലിൽ എത്തിയപ്പോൾ കാട്ടുപൂച്ച ഓട്ടോയ്ക്ക് കുറുകെ ചാടുകയായിരുന്നു. പൂച്ചയെ രക്ഷിക്കാനായി ഓട്ടോ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് മറിഞ്ഞ് എതിരെ വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ചു കയറുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പുറത്തേക്ക് തെറിച്ചുവീണ സൂരജ് ബസിനടിയിൽപ്പെടുകയായിരുന്നു. തല ബസിനടിയിൽ കുടുങ്ങിയ നിലയിലായതിനാൽ നാട്ടുകാർക്ക് ഉടൻ പുറത്തെടുക്കാനായില്ല. തുടർന്ന് അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്ന് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ബസ് ഉയർത്തിയാണ് ഒരു മണിക്കൂറിന് ശേഷം മൃതദേഹം പുറത്തെടുത്തത്.
advertisement
അപകടത്തെ തുടർന്ന് തൃശൂർ-ഇരിങ്ങാലക്കുട റൂട്ടിൽ ഒന്നര മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. സൂരജിന്റെ മൃതദേഹം പുറത്തെടുത്തപ്പോൾ പരിക്കേറ്റ നിലയിൽ കാട്ടുപൂച്ചയെയും ബസിനടിയിൽ കണ്ടെത്തി. പരേതരായ സുധന്റെയും ഓമനയുടെയും മകനാണ് സൂരജ്. ഭാര്യ: ബിന്ദു. മക്കൾ: ആരോമൽ, ആർച്ച.
