കോട്ടയം മണർകാടുള്ള യൂദാ മീറ്റ്സ് എന്ന സ്ഥാപനമാണ് ഒറ്റയടിക്ക് വിലവർദ്ധിപ്പിച്ചത്. 460 രൂപയ്ക്ക് വിറ്റിരുന്ന പോത്തിറച്ചി ഈസ്റ്റർ തലേന്ന് 500 രൂപയ്ക്കാണ് വിറ്റത്. നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസ് എത്തി കടയടപ്പിച്ചു.
ഏപ്രിൽ നാല് ഉച്ചയോടെയാണ് സംഭവം. മണർക്കാടുള്ള മറ്റ് കടകളിൽ ഒരു കിലോ പോത്തിറച്ചിക്ക് 460 രൂപയാണ് വില. വിലവർദ്ധിപ്പിച്ചത് ചോദ്യം ചെയ്ത നാട്ടുകാർക്ക് നേരെ കടക്കാരൻ കത്തിവീശി. വേണമെങ്കിൽ വാങ്ങിയാൽ മതിയെന്നും 500 രൂപയ്ക്ക് ഇറച്ചി വാങ്ങുന്നവർ ഇവിടെ നിന്നാൽ മതിയെന്നും കടക്കാരൻ പറഞ്ഞു. തുടർന്ന് നാട്ടുകാർ
advertisement
മണർകാട് പഞ്ചായത്ത് അധികൃതരെ വിവരമറിയിക്കുകയായിരുന്നു.
ഇറച്ചി വാങ്ങാൻ വന്നവർക്ക് നേരെ ഭീഷണിമുഴക്കിയതോട സ്ഥലത്ത് വാക്കുതർക്കമുണ്ടായി. പിന്നാലെ പൊലീസ് സ്ഥലത്തെത്തി വിൽപ്പന നിർത്താൻ ആവശ്യപ്പെട്ടു. ഇതിനിടെ കടയുമയ്ക്കെതിരെ ഗുരുതര ആരോപണവുമായി നാട്ടുകാരും രംഗത്തെത്തി. അമിതവില ഈടാക്കുന്നത് ഇയാളുടെ പതിവാണെന്നും കൃത്യമായ മാലിന്യ സംസ്കരണ സംവിധാനം ഇല്ലെന്നും പ്രദേശവാസികൾ ആരോപിച്ചു.
പഞ്ചായത്തിന്റെ അനുമതിയില്ലാതെയാണ് കട നടത്തിയിരുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ കടപൂട്ടാൻ നോട്ടീസ് നൽകുകയും 10,000 രൂപ പിഴയിടാക്കുകയും ചെയ്തു. പഞ്ചായത്തിൽ നിന്ന് അനുമതി ലഭിക്കുന്നത് വരെ കട തുറക്കരുതെന്നും നിർദേശം നൽകിയിട്ടുണ്ട്.
