ന്യൂഡൽഹി: എക്സിറ്റ് പോളുകൾ എൻ.ഡി.എയ്ക്ക് മുൻതൂക്കം പ്രവചിക്കുമ്പോഴും ബി.ജെ.പി ഇതര സർക്കാരിനായി ചർച്ചകൾ സജീവമാക്കി പ്രതിപക്ഷ പാർട്ടികൾ. ബി.എസ്.പി അധ്യക്ഷ മായാവതി നാളെ യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധിയുമായും രാഹുൽ ഗാന്ധിയുമായും കൂടിക്കാഴ്ച നടത്തും. രാഹുൽ ഗാന്ധി സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുമായി ചർച്ച നടത്തി.
എൻ.ഡി.എ സർക്കാർ രൂപീകരിക്കുമെന്നാണ് എക്സിറ്റ് പോൾ പ്രവചനങ്ങൾ എങ്കിലും പ്രതിപക്ഷം പ്രതീക്ഷ കൈവിടുന്നില്ല.
ബി.ജെ.പിയെ രാഷ്ട്രപതി സർക്കാർ രൂപീകരണത്തിന് ക്ഷണിക്കുന്നത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോഴത്തെ തിരക്കിട്ട കൂടിയാലോചനകൾ. പ്രതിപക്ഷ പാർട്ടികളെ കൂട്ടിച്ചേർക്കാൻ ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി, സോണിയ ഗാന്ധി, സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കളുമായി രണ്ടാംവട്ട ചർച്ച നടത്തി. ഇന്നലെ മായാവതിയും അഖിലേഷ് യാദവുമായി നടത്തിയ ചർച്ചയുടെ പുരോഗതി ധരിപ്പിച്ചു.
advertisement
Exit poll result: കേരളത്തിൽ യുഡിഎഫ് തരംഗമെന്ന് ഭൂരിഭാഗം എക്സിറ്റ് പോളുകളും
നായിഡുവിന്‍റെ ഇടപെടലിനെ തുടർന്ന് ബി.എസ്.പി അധ്യക്ഷ മായാവതി സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും കാണാൻ തയ്യാറായെന്നാണ് സൂചന. വോട്ടിങ് യന്ത്രങ്ങളിൽ ക്രമക്കേട് കാണിക്കാനാണ് യാഥാർഥ്യവുമായി ബന്ധമില്ലാത്ത പ്രവചനങ്ങളെന്നും പ്രതിപക്ഷം ഒറ്റക്കെട്ടായി നിൽക്കണമെന്ന ആഹ്വാനവുമായി മമതാ ബാനർജിയും രംഗത്തുണ്ട്.
അതിനിടെ, സി.പി.ഐ (എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ കണ്ടു സ്ഥിതിഗതികൾ വിലയിരുത്തി. ബി.ജെ.പി സീറ്റുകളിൽ ഗണ്യമായ കുറവ് ഉണ്ടാകുമെന്ന കണക്കുകൂട്ടലോടെയാണ് പ്രതിപക്ഷനീക്കങ്ങൾ.
