കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റി നൽകുന്ന സർട്ടിഫിക്കറ്റിന് (ജമ മാറ്റ സർട്ടിഫിക്കറ്റ്) വേണ്ടിയാണ് നാട്ടകം സ്വദേശി ഫെബ്രുവരിയിൽ അപേക്ഷിച്ചത്. അച്ഛന്റെയും മുത്തച്ഛന്റെയും പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനായിരുന്നു അപേക്ഷ. കെട്ടിട കൈവശാവകാശ പത്രത്തിന് അപേക്ഷ നൽകിയാൽ 15 ദിവസത്തിനകം തീർപ്പ് കൽപ്പിക്കണം.3 മാസങ്ങൾ പിന്നിട്ടിട്ടും ഉടമസ്ഥാവകാശം മാറ്റാനുള്ള നടപടികളായില്ല. രേഖകൾ പാസാക്കി ഒപ്പിടണമെങ്കിൽ 12000 രൂപ വേണമെന്നാണ് പ്രമോദ് ആവശ്യപ്പെട്ടത്. അപേക്ഷ സമർപ്പിക്കുമ്പോൾ സൂപ്രണ്ട് സരസ്വതിയ്‌ക്കായിരുന്നു ചുമതല. പ്രമോദ് ഈ സമയം റവന്യു വിഭാഗത്തിലെ ക്ലർക്ക് മാത്രമായിരുന്നു. ഇതിനിടെയുണ്ടായ തസ്‌തിക മാറ്റത്തിലാണ് പ്രമോദിന് റവന്യു ഇൻസ്പെക്ടറുടെ ചുമതല ലഭിച്ചത്.
advertisement
സൂപ്രണ്ടും താനും നേരിട്ട് എത്തി സ്ഥലം പരിശോധിക്കണമെന്ന് പറഞ്ഞാണ് ആദ്യം അപേക്ഷ വൈകിപ്പിച്ചത്. സ്ഥലം ഇരുവരും പരിശോധിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും സർട്ടിഫിക്കറ്റ് ലഭിച്ചില്ല. 150 തവണ കയറിഇറങ്ങിയശേഷമാണ് 12,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. അപേക്ഷകൻ കോട്ടയം വിജിലൻസ് എസ് പി വി ജി വിനോദ് കുമാറിനു പരാതി നൽകി. തുടർന്ന് വിജിലൻസ് സംഘം നൽകിയ നോട്ടുകൾ ഉദ്യോഗസ്ഥനു നൽകി. പ്രമോദ് അപേക്ഷയിൽ ഒപ്പിട്ടതിനു പിന്നാലെ വിജിലൻസ് സംഘം എത്തി. പരിശോധനയിൽ നോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇപ്പോൾ സബ് ജയിലിൽ റിമാൻഡിലാണ്. അറസ്റ്റിലായ പ്രമോദിനെ സസ്‌പെന്റ് ചെയ്‌തു. പ്രതി ചേർക്കപ്പെട്ട സൂപ്രണ്ട് സരസ്വതിയെ പ്രധാന ഓഫീസിലെ ആരോഗ്യ വിഭാഗത്തിലേയ്‌ക്ക് സ്ഥലം മാറ്റി. പകരം കെ എസ് മഞ‌്ജുവിനെ ചാർജ് ഓഫീസറായി നിയോഗിച്ചു. കേസിൽ വിശദമായ അന്വേഷണത്തിന് ശേഷം തുടർ നടപടിയെടുക്കുമെന്നു നഗരസഭ അധ്യക്ഷ ഡോ.പി ആർ സോന അറിയിച്ചു.
