സിറ്റിയിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം ബസുകളും നിയമം ലംഘിച്ചാണ് നിരത്തിലിറക്കുന്നതെന്നാണ് മോട്ടർ വാഹന എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ പരിശോധനയിൽ കണ്ടെത്തിയത്. 130 സ്വകാര്യ ബസുകൾ പരിശോധിച്ചതിൽ 106ലും നിയമ ലംഘനം കണ്ടെത്തി. ഉച്ചത്തിൽ പാട്ട് വച്ച് വാഹനം ഒടിച്ച ബസ്, കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റ്, ലൈസൻസ് ഇല്ലാത്ത ഡ്രൈവർ, യൂണിഫോം ധരിക്കാത്ത ജീവനക്കാർ എന്നീ നിയമലംഘങ്ങളാണ് പ്രധാനമായും കണ്ടെത്തിയത്.
ബസുടമകളിൽ നിന്നും പിഴയീടാക്കാൻ നോട്ടിസ് നൽകി. പ്രശ്നങ്ങൾ പരിഹരിച്ച് വീണ്ടും പരിശോധനയ്ക്കായി ആർടിഓഫിസിൽ ഹാജരാക്കാനും നിർദേശം നൽകി. എന്നാൽ ബസിന്റെ പെർമിറ്റ് നൽകാൻ കൈക്കൂലി ആവശ്യപ്പെട്ട ആർടിഒക്കെതിരെ ബസ് ഉടമ പരാതി നൽകിയതിന്റെ പ്രതികാര നടപടിയാണ് പരിശോധനയെന്നാണ് കേരള ബസ് ട്രാൻസ്പോർട്ടേഴ്സ് അസോസിയേഷന്റെ ആരോപണം.
advertisement
ഒരേ ബസുകൾ പല തവണ പരിശോധിച്ച് ഇല്ലാത്ത കുറ്റത്തിന്റെ പേരിൽ പിഴ ചുമത്തുകയാണെന്ന് അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ.എ.നജീബ് പറഞ്ഞു. പരിശോധനയുടെ പേരിൽ വ്യാപകമായി ബസുടമകളെയും ജീവനക്കാരെയും പീഡിപ്പിക്കുകയാണെന്നും കുറ്റപ്പെടുത്തി.
പ്രതികാര നടപടി തുടർന്നാൽ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണറേറ്റിലേക്ക് മാർച്ച് നടത്താനാണ് ബസ് ജീവനക്കാരുടെ തീരുമാനം.