തെരഞ്ഞെടുപ്പിന് മുൻപ് ധൃതി പിടിച്ച് ചട്ടം ഉണ്ടാക്കിയതിനെതിരെ കേരളം നിയമപരമായ തുടർനടപടി സ്വീകരിക്കും. മതാധിഷ്ടിതമായി ജനങ്ങളെ വിഭജിക്കാനാകില്ല. സംഘപരിവാറിന്റെ ഹീനനടപടി അന്താരാഷ്ട്ര തലത്തിൽ വരെ വിമർശിക്കപ്പെടുകയാണ്. ഭരണഘടന മൂല്യങ്ങളുടെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. മുസ്ലീംങ്ങളെ രണ്ടാംതരം പൗരൻമാരാക്കുന്നതാണ് ഈ നിയമം. ഭരണഘടനക്ക് പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറാണ് സിഎഎക്ക് പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി.
advertisement
പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിപക്ഷത്തെ കൂടി അണിനിരത്തി കേരളം നേരത്തെ സമരം ചെയ്തിരുന്നു. നിയമസഭാ പ്രമേയം അടക്കം നിയമം പാസാക്കി. എന്നാൽ കോൺഗ്രസ് ആദ്യഘട്ടത്തിൽ യോജിപ്പിന് തയ്യാറായെങ്കിലും പെട്ടെന്ന് നിലപാട് മാറ്റി. അന്നത്തെ കെപിസിസി പ്രസിഡന്റ് പ്രമേയത്തെ പരിഹസിച്ചു. പ്രക്ഷോഭങ്ങളിൽ അണിനിരന്നവർക്കെതിരെ പാർട്ടിതല നടപടി എടുത്തു. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് നിലപാടെന്നും പിണറായി കുറ്റപ്പെടുത്തി.
അതേസമയം സിഎഎ പ്രക്ഷോഭവുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാൻ കേരളം നിലപാട് എടുത്തിട്ടുണ്ട്. 835 കേസ് രജിസ്റ്റർ ചെയ്തതിൽ 629 കേസ് കോടതിയിൽ നിന്ന് ഇല്ലാതായി. 260 കേസിൽ 86 എണ്ണം പിൻവലിക്കാൻ സർക്കാർ സമ്മതം നൽകി. കേവലം ഒരേ ഒരു കേസ് മാത്രമാണ് അന്വേഷണ ഘട്ടത്തിലുളളത്. പിൻവലിക്കാൻ അപേക്ഷ നൽകാത്തതും ഗുരുതര സ്വഭാവമുള്ളതുമായ കേസുകൾ മാത്രമാണ് തുടരുന്നത്. അപേക്ഷ കിട്ടുന്ന മുറയ്ക്ക് പിൻവലിക്കുമെന്നും പിണറായി വ്യക്തമാക്കി.