''ഐതിഹാസികമായ കർഷക സമരത്തിനു വിജയം കുറിച്ചുകൊണ്ട് കാർഷിക നിയമങ്ങൾ പിൻവലിക്കപ്പെട്ടിരിക്കുന്നു. സമത്വപൂർണമായ ലോകനിർമ്മിതിയ്ക്കായി നടക്കുന്ന വർഗസമരങ്ങളുടെ ചരിത്രത്തിലെ ഉജ്ജ്വലമായ ഒരേടാണ് ഇന്ത്യൻ കർഷകർ രചിച്ചിരിക്കുന്നത്. വെല്ലുവിളികൾ ഏറെയുണ്ടായിട്ടും തളരാതെ പൊരുതിയ കർഷകർക്ക് അഭിവാദ്യങ്ങൾ നേരുന്നു.''- പിണറായി വിജയൻ ഫേസ്ബുക്കിൽ കുറിച്ചു.
advertisement
വെള്ളിയാഴ്ച ഗുരുനാനാക്ക് ജയന്തി ദിനത്തിൽ (Guru Nanak Dev’s birth anniversary) രാജ്യത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് വിവാദമായ കാർഷിക നിയമങ്ങൾ (Farm laws) പിൻവലിക്കുമെന്ന സുപ്രധാന പ്രഖ്യാപനം പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi) നടത്തിയത്. 2022 ആദ്യം പ്രധാന സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് പോകുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്.
കര്‍ഷകര്‍ രാജ്യത്തിന്റെ നട്ടെല്ലാണ്. കര്‍ഷകരെ സഹായിക്കാന്‍ ആത്മാര്‍ഥതയോടെയാണ് നിയമങ്ങള്‍ കൊണ്ടുവന്നത്. ചെയ്ത കാര്യങ്ങളെല്ലാം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ചില കര്‍ഷകര്‍ക്ക് അത് മനസിലാക്കാന്‍ സാധിച്ചില്ലെന്നും മോദി പറഞ്ഞു. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങി പോകണമെന്നും ആവശ്യപ്പെട്ടു. നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്‍ അടുത്ത പാര്‍ലമെന്റ് ശൈത്യകാല സമ്മേളനത്തില്‍ കൊണ്ടുവരുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
കര്‍ഷകരുടെ പ്രയത്‌നം നേരില്‍കണ്ടയാളാണ് താന്‍. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമിയുള്ളവരാണ് ഭൂരിഭാഗം കര്‍ഷകരും. അവരുടെ ഉന്നമനത്തിന് മുന്‍ഗണന നല്‍കുമെന്നും മോദി പറഞ്ഞു. കേന്ദ്ര സർക്കാർ കർഷകർക്കായി നടപ്പാക്കിയ പദ്ധതികൾ പ്രധാനമന്ത്രി അക്കമിട്ട് നിരത്തുകയും ചെയ്തു.
പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപത്തിന് പിന്നാലെ കർഷകരുടെ വിജയത്തെ അഭിനന്ദിച്ച് പ്രതിപക്ഷ കക്ഷികള്‍ രംഗത്ത് വന്നു. ഡൽഹിയുടെ അതിർത്തികളിലും രാജ്യത്തുടനീളവും ഒരു വർഷത്തിലേറെയായി കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധം തുടരുകയാണ്.
