TRENDING:

ന്യൂസ് 18ന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; മലയാളി ഓഫ് ദ ഇയർ പുരസ്കാരം സമ്മാനിച്ചു

Last Updated:

മുഖ്യമന്ത്രി പിണറായി വിജയന് ന്യൂസ് 18ന്റെ സ്നേഹോപഹാരം Network 18 എംഡി ആൻഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷിയും ചീഫ് കണ്ടന്റ് ഓഫീസർ സന്തോഷ് നാരായണനും ചേർന്ന് സമ്മാനിക്കുന്നു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തിരുവനന്തപുരം: ന്യൂസ് 18 മലയാളി ഓഫ് ദ ഇയർ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു. തിരുവനന്തപുരം ഹയാത്ത് ഗ്രേറ്റ് ഹാളിൽ പ്രൗഢ സദസ്സിനെ സാക്ഷിയാക്കിയാണ് ഗായിക കെ എസ് ചിത്രയ്ക്ക് മുഖ്യമന്ത്രി പുരസ്കാരം സമ്മാനിച്ചത്. 9 വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവർക്കുള്ള പുരസ്കാരങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. ന്യൂസ് 18 എന്ന മാധ്യമസ്ഥാപനം ഈ വിധത്തിലുള്ള ഒരു സാംസ്കാരിക മുൻകൈ എടുക്കുന്നത് അഭിമാനകരമാണെന്ന് ആമുഖ പ്രസംഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
advertisement

ഗ്ലോബൽ മലയാളി പുരസ്കാരം എം എ യൂസഫലിക്കും നിത്യഹരിത മലയാളി പുരസ്കാരം ചലച്ചിത്ര താരം രേവതിക്കും സ്പോർട്സ് ഐക്കൺ പുരസ്കാരം ഐ എം വിജയനും മ്യൂസിക് ഐക്കൺ പുരസ്കാരം എംജി ശ്രീകുമാറിനും മലയാളി വോയിസ് പുരസ്കാരം ജോൺ ബ്രിട്ടാസിനും സാഹിത്യത്തിനുള്ള പുരസ്കാരം പി എഫ് മാത്യുസിനും സാംസ്കാരിക രംഗത്തുള്ള അതുല്യ സംഭാവനയ്ക്ക് സൂര്യ കൃഷ്ണമൂർത്തിക്കും മുഖ്യമന്ത്രി പുരസ്കാരങ്ങൾ സമ്മാനിച്ചു. രൂപ രേവതിയുടെ വയലിൻ ഫ്യൂഷനോടെ ആയിരുന്നു തുടക്കം. തിങ്ങി നിറഞ്ഞ സദസ്സിന് ശ്രുതി മാധുര്യം കൊണ്ട് ഗായകൻ എം ജി ശ്രീകുമാർ വിരുന്നൊരുക്കി. മാലിന്യനിർമാർജന രംഗത്ത് മികച്ച മാതൃക കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെയും വ്യക്തികളെയും ആദരിക്കുന്ന ന്യൂസ് 18 കേരളത്തിന്റെ ക്ലീൻ സല്യൂട്ട് പരിപാടിക്കും തുടക്കമായി. വിനോദസഞ്ചാര , വ്യവസായിക മേഖലകളിലെ വളർച്ചയ്ക്ക് നൂതന ആശയങ്ങൾ പങ്കുവെക്കുന്ന റൈസിംഗ് കേരള ക്യാമ്പയിനും മുഖ്യമന്ത്രി തുടക്കം കുറിച്ചു.

advertisement

വാർത്തകൾക്ക് പുറമേ സാമൂഹ്യപ്രതിബദ്ധതിയുടെ മാതൃകാപരമായ ദൗത്യമാണ് ന്യൂസ് 18 ഏറ്റെടുത്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ”കേരളീയത്തിന്റെ ഈ സന്ദർഭത്തിൽ തന്നെ ഈ പരിപാടി സംഘടിപ്പിക്കാൻ തയ്യാറായി എന്നത് ഔചിത്യമുള്ള നടപടിയാണ്. മലയാളി ഓഫ് ദ ഇയർ അവാർഡിനെ മലയാള സംസ്കാരത്തിനും കേരളീയതയ്ക്കും ഉള്ള ഒരു പുരസ്കാരമായാണ് കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടിസ്ഥാന വികസനത്തിനും ജനക്ഷേമത്തിനും വേണ്ടി സംസ്ഥാന സർക്കാർ കൈക്കൊണ്ടിട്ടുള്ള പല കാര്യങ്ങൾക്കൊപ്പം ന്യൂസ് 18 നിലകൊണ്ടിട്ടുണ്ട്. അത് സന്തോഷകരമായ കാര്യമാണ്. അഭൂതമായ പ്രളയം നേരിട്ടപ്പോൾ സ്വന്തമായി ഹെൽപ്‌ലൈൻ പ്രവർത്തിപ്പിച്ച് സാമൂഹിക ഇടപെടൽ നടത്തിയ മാധ്യമ സ്ഥാപനമാണ് ന്യൂസ് 18 കേരളം. ചുരുങ്ങിയ കാലം കൊണ്ട് കേരളീയരുടെ മനസ്സിൽ സ്ഥാനം നേടാൻ ന്യൂസ് 18ന് കഴിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

advertisement

ശുദ്ധജല സ്രോതസ്സുകൾ സംരക്ഷിക്കാൻ ന്യൂസ് 18 ഒരുക്കിയ മിഷൻ പാനി അടക്കമുള്ള പ്രവർത്തനങ്ങൾ ജനങ്ങളുടെ മനസ്സിലുള്ളതാണ്. മാലിന്യ നിർമാർജ്ജന പ്രവർത്തനങ്ങൾക്ക് നൽകി വരുന്ന പിന്തുണ എടുത്തുപറയേണ്ടതാണ്. ഈ പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ന്യൂസ് 18 കേരളം മുന്നോട്ടുവരുന്നു എന്നത് സന്തോഷകരമായ കാര്യമാണ്- മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെയും കേരള ജനതയുടെയും ന്യായമായ ആവശ്യങ്ങൾ പോലും ഹനിക്കപ്പെടുന്ന നിലവരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെടേണ്ടതാണ്. കേരളത്തിന്റെ അവകാശങ്ങൾ നേടിയെടുക്കാനായി കേരളം ശബ്ദം ഉയർത്തുമ്പോൾ കേരളത്തിലെ മാധ്യമങ്ങൾ ആ ശബ്ദത്തിനൊപ്പം നിൽക്കണം എന്നാണ് സാധാരണ ആഗ്രഹിക്കുന്നത്. കേരളം ഇല്ലെങ്കിൽ കേരളത്തിലെ മാധ്യമങ്ങളും ഇല്ല എന്ന തിരിച്ചറിവ് ഉണ്ടാകണം. അതുകൊണ്ട് തന്നെ ന്യായമായി നമുക്ക് ലഭിക്കേണ്ടത് നമുക്ക് അർഹതപ്പെട്ടതുമായവ നിഷേധിക്കാൻ ആഗ്രഹിക്കുന്നവരുടെ അന്യായമായ വാദങ്ങൾക്ക് മുഴക്കം കൊടുക്കുന്നതാകരുത് മാധ്യമ പ്രവർത്തനം. അങ്ങനെയായാൽ കേരളത്തിന് പൊതുവിലും മലയാളികളായ നമുക്കും ഓരോരുത്തർക്കും വ്യക്തിപരമായി ഉണ്ടാകുന്ന നഷ്ടം എത്രയായിരിക്കും എന്നത് നാം ഓരോരുത്തരും ആലോചിക്കേണ്ടതാണ്. മലയാളി ഓഫ് ദ ഇയർ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് കൊണ്ടുതന്നെ കേരളത്തിനും മലയാളി സമൂഹത്തിനും അത്തരത്തിലുള്ള നഷ്ടം ഉണ്ടാകുന്നില്ല എന്ന് ഉറപ്പ് വരുത്താൻ ന്യൂസ് 18ന് വലിയ ഉത്തരവാദിത്തം ഉണ്ട്.

advertisement

ആ ഉത്തരവാദിത്തം പൂർണമായി നിറവേറ്റുവാൻ ഊർജ്ജം പകരുന്നതാകണം ഇത് പോലുള്ള പരിപാടികൾ.

കിംവദന്തികളും ഊഹാപോഹങ്ങളും പടർത്തി സമൂഹത്തിൽ സ്പർദ്ധ വളർത്താൻ അവസരം കാത്തിരിക്കുന്നവരുണ്ട്. സമൂഹത്തിൽ ചില വിഭാഗങ്ങളെ അന്യരായി ചിത്രീകരിക്കുന്നതും അവർക്കെതിരെ വിദ്വേഷം പടർത്തുന്നതും സമൂഹത്തിന്റെ സമ്പൂർണ നാശത്തിനെ വഴിവയ്ക്കൂ. ഇത്തരം വാർത്തകൾ ബ്രേക്ക് ചെയ്ത് കാഴ്ചക്കാരെ കൂട്ടുന്ന സമീപനം പൊതുവെ ഉപേക്ഷിക്കാനാകണം. സമൂഹം നശിച്ചാൽ മാധ്യമങ്ങൾക്ക് മാത്രമായി ഒരു അതിജീവനം ഇല്ല എന്ന് നാം മനസ്സിലാക്കണം. ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം- മുഖ്യമന്ത്രി പറഞ്ഞു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ചടങ്ങിൽ നെറ്റ്‌വർക്ക് 18 എംഡി ആൻഡ് ഗ്രൂപ്പ് എഡിറ്റർ ഇൻ ചീഫ് രാഹുൽ ജോഷി, ചീഫ് കണ്ടന്റ് ഓഫീസർ സന്തോഷ് മേനോൻ, മാനേജിംഗ് എഡിറ്റർ സൗത്ത് വിവേക് നാരായണൻ , മാർക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് സരസ്വതി ആനന്ദ്, നാഷണൽ സെയിൽസ് ഹെഡ് രാജേഷ് സറീൻ തുടങ്ങി സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ പങ്കെടുത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
ന്യൂസ് 18ന് മുഖ്യമന്ത്രിയുടെ അഭിനന്ദനം; മലയാളി ഓഫ് ദ ഇയർ പുരസ്കാരം സമ്മാനിച്ചു
Open in App
Home
Video
Impact Shorts
Web Stories