കേന്ദ്ര സഹായത്തോടെയുള്ള പദ്ധതികള്‍ നടപ്പാക്കുന്ന കാര്യത്തില്‍ കേരളം ബി.ജെ.പി. ഗവണ്‍മെന്‍റുകള്‍ക്കും ബി.ജെ.പി. ഇതര സംസ്ഥാനങ്ങൾക്കും മാതൃകയാണെന്ന് ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. ഗെയില്‍ പദ്ധതി ദേശീയാടിസ്ഥാനത്തില്‍ തന്നെ വലിയൊരു നേട്ടമാണെന്ന് മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി പറഞ്ഞു.
വീടുകളിലേക്ക് പ്രകൃതിവാതകം എത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതി വേഗത്തിലാക്കുന്നതിനും പത്തനംതിട്ട, ഇടുക്കി, കോട്ടയം ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതിനും നടപടിയെടുക്കുമെന്ന് അദ്ദേഹം മുഖ്യമന്ത്രിക്ക് ഉറപ്പു നല്‍കി. സംസ്ഥാനത്ത് കൂടുതല്‍ സി.എന്‍.ജി. സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനും നടപടിയെടുക്കും. പ്രകൃതിവാതകം ഉപയോഗിക്കുന്ന ബസ്സുകള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
advertisement
കേരള സര്‍ക്കാരിന്‍റെയും സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യയുടെയും സംയുക്ത സംരംഭമായ കോഴിക്കോട് സെയില്‍-എസ്.സി.എല്‍ കേരളാ ലിമിറ്റഡിന്‍റെ പ്രതിസന്ധി പരിഹരിക്കുന്നതിന് കേരളത്തില്‍ സെയിലിന്‍റെ റീട്ടെയില്‍ ശൃംഖല സ്ഥാപിക്കണമെന്ന് കേന്ദ്രമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
വിപണന-സംഭരണ പ്രശ്നങ്ങള്‍ കാരണം സെയില്‍-എസ്.സി.എല്‍. ലിമിറ്റഡിന്‍റെ ഉത്പാദനം 2016 ഡിസംബര്‍ മുതല്‍ മുടങ്ങിയിരിക്കുകയാണ്. എന്നാല്‍ കേരളത്തില്‍ ടി.എം.ടി. ബാറിന് നല്ല വിപണിയുണ്ട്. മൊത്തവ്യാപാര വിലയില്‍ ടിഎംടി ബാറുകള്‍ വില്‍ക്കുന്നതാണ് കമ്പനിയുടെ നഷ്ടത്തിന് പ്രധാന കാരണം. അതു കണക്കിലെടുത്ത് കേരളത്തില്‍ സെയിലിന്‍റെ റീട്ടെയില്‍ ശൃംഖല ഉണ്ടാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ഫാക്ടിന്‍റെ ഭൂമി കൂടി ഉപയോഗിച്ച് കൊച്ചിയില്‍ പെട്രോകെമിക്കല്‍ പാര്‍ക്ക് സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ബി.പി.സി.എല്‍. സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്‍റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ബി.പി.സി.എല്ലി.ന്‍റെ ഉപോത്പന്നങ്ങളാണ് നിര്‍ദിഷ്ട പെട്രോകെമിക്കല്‍ കോംപ്ലക്സില്‍ അസംസ്കൃത വസ്തുവായി ഉപയോഗിക്കുക. ബി.പി.സി.എല്ലി.ന്‍റെ സ്വകാര്യവത്കരണം കേരളത്തിന്‍റെ ഈ വ്യവസായ പദ്ധതിയെ ബാധിക്കുമെന്ന് മുഖ്യമന്ത്രി ഉത്ക്കണ്ഠ പ്രകടിപ്പിച്ചു.