കൊല്ലം കോർപ്പറേഷൻ മുനിസിപ്പാലിറ്റിയായിരുന്ന കാലത്ത് ബസ് ടെർമിനൽ കം ഷോപ്പിങ് കോംപ്ലക്‌സ് പദ്ധതിക്കായി റെയിൽവേയിൽ നിന്ന് ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന് പകരമായി റെയിൽവേയ്ക്ക് നൽകാൻ വിജയലക്ഷ്മി കാഷ്യൂസ് ഉടമ പരേതനായ കെ. രവീന്ദ്രനാഥൻനായരുടെ ഉടമസ്ഥതയിലുള്ള 1.23 ഏക്കർ ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു. അന്ന് സർക്കാർ നിശ്ചയിച്ച 1.13 കോടി രൂപ നഷ്ടപരിഹാരം കുറവാണെന്ന് കാട്ടി ഭൂവുടമ കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് കൊല്ലം സബ് കോടതി ഈ തുക എട്ട് കോടി രൂപയായി ഉയർത്തി.
advertisement
ഈ വിധിയിൽ അതൃപ്തി പ്രകടിപ്പിച്ച് തുക ഇനിയും ഉയർത്തണമെന്ന് ഭൂവുടമയും, തുക കൂടുതലാണെന്ന് കാട്ടി കോർപ്പറേഷനും ഹൈക്കോടതിയെ സമീപിച്ചു. വാദങ്ങൾ കേട്ട ഹൈക്കോടതി നഷ്ടപരിഹാരത്തുക 12.43 കോടി രൂപയായി വർധിപ്പിച്ചു. എന്നാൽ ഈ തുക കെട്ടിവയ്ക്കാൻ സർക്കാർ തയ്യാറാകാതിരുന്നതോടെയാണ് വിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമ സബ് കോടതിയിൽ ഹർജി നൽകിയത്.
ഇതേത്തുടർന്ന് കളക്ടറേറ്റ് സ്ഥലം ജപ്തി ചെയ്ത് പണം ഈടാക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.അതേസമയം, ജപ്തി നടപടികൾ ഒഴിവാക്കാനും ഹൈക്കോടതി വിധിക്ക് സ്റ്റേ സമ്പാദിക്കാനുമുള്ള നിയമനീക്കങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്.
ഭൂവുടമയ്ക്കായി അഭിഭാഷകരായ ചിറ്റയം സതീഷ്‌കുമാർ, വി.എസ്. തമ്പി, ഐശ്വര്യ എസ്. പ്രസാദ്, ഷീന ബീഗം എന്നിവരാണ് ഹാജരായത്.
