കണ്ണൂർ കേന്ദ്രീകരിച്ചുള്ള സ്വർണ്ണക്കടത്തു ക്വട്ടേഷൻ സംഘവുമായി പി ജയരാജന് ബന്ധമുണ്ടെന്നും പരാതിയിൽ പറയുന്നു. തെരഞ്ഞെടുപ്പ് ഫണ്ട് വെട്ടിച്ചെന്നും പരാതിയിൽ പറയുന്നു.
വടകര ലോക്സഭാ സീറ്റിൽ മത്സരിക്കുമ്പോൾ പിരിച്ച തുക മുഴുവൻ പാർട്ടിക്ക് അടച്ചില്ലെന്നാണ് പരാതിയിൽ പറയുന്നത്.
കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ ഇ പി ജയരാജന്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന പരാതി സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജൻ ഉന്നയിച്ചുവെന്ന വാർത്തകൾ വന്നതിന് പിന്നാലെയാണ് പി ജയരാജനെതിരായ പരാതി സംബന്ധിച്ച വിവരങ്ങളും പുറത്തുവന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം
advertisement
ഇതിനിടെ, എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാന്‍ ഇ പി ജയരാജൻ സന്നദ്ധത അറിയിച്ചെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചുണ്ടിക്കാട്ടിയാണ് തീരുമാനം. പാര്‍ട്ടി കമ്മിറ്റികളില്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വെള്ളിയാഴ്ച നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇ പി ജയരാജന്‍ പങ്കെടുക്കില്ല. അതേസമയം വെള്ളിയാഴ്ച കോഴിക്കോട്ട് ഐഎന്‍എല്ലിന്റെ പരിപാടിയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും.
ഇ പി ജയരാജനെതിരെ സംസ്ഥാന സമിതി യോഗത്തില്‍ പി ജയരാജന്‍ സാമ്പത്തിക ക്രമക്കേട് ആരോപിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കണ്ണൂരിലെ ആയുര്‍വേദ റിസോര്‍ട്ടിന്റെ പേരില്‍ പണമുണ്ടാക്കിയെന്നാണ് ആരോപണം. രേഖാമൂലം ഉന്നയിച്ചാല്‍ ആരോപണം അന്വേഷിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ യോഗത്തില്‍ വ്യക്തമാക്കിയെന്നും രേഖാമൂലം പരാതി നല്‍കാമെന്ന് പി ജയരാജന്‍ യോഗത്തെ അറിയിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.