കുറ്റാലം കൊട്ടാരം തങ്ങള്‍ക്ക് അവകാശപ്പെട്ടതാണ് എന്നായിരുന്നു തിരുവിതാംകൂര്‍ മുൻ രാജകുടുംബം അവകാശപ്പെട്ടത്. കുറ്റാലം കൊട്ടാരത്തിന്റെ പട്ടയം തമിഴ്നാട് സർക്കാർ കേരള സംസ്ഥാനത്തിന്റെ പേരിലാക്കിയത് റദ്ദ് ചെയ്യണമെന്നായിരുന്നു ആവശ്യം. ഇത് നേരത്തെ, തിരുനെല്‍വേലി റവന്യു ഡിവിഷണല്‍ ഓഫീസര്‍ തള്ളിക്കളഞ്ഞിരുന്നു. ആർ ഡി ഒയുടെ ഈ ഉത്തരവിനെതിരായാണ് തിരുവിതാംകൂര്‍ രാജകുടുംബം മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്.
കേസിൽ കേരള സര്‍ക്കാരിന് അനുകൂലമായ വിധിയാണ് മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചില്‍നിന്ന് ലഭിച്ചത്. രാജഭരണം മാറി ജനാധിപത്യ ഭരണം വരുമ്പോൾ തയാറാക്കിയ ഉടമ്പടികളിലൊന്നും കൊട്ടാരത്തെ കുറിച്ച് പരാമർശിക്കുന്നില്ലെന്നും രാജകുടുംബത്തിന്റ വിൽപത്രത്തിൽ ഇത് സംബന്ധിച്ച് കൃത്യതയുള്ള വിവരങ്ങളില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
advertisement
പട്ടയം അനുവദിച്ചത് കൊട്ടാരം കെയർ ടേക്കറുടെ പേരിലാണെന്നും കൊട്ടാരം കെയര്‍ടേക്കറെ നിയമിച്ചത് സർക്കാർ ആയതിനാൽ പട്ടയത്തിൽ രാജകുടുംബത്തിന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. രാജകുടുംബങ്ങൾ തമ്മിലുള്ള സ്വത്ത് കൈമാറ്റ രേഖകളിലും കുറ്റാലം കൊട്ടാരത്തെ കുറിച്ച് പറയുന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. കുറ്റാലം കൊട്ടാരം സ്വകാര്യ സ്വത്തല്ല എന്ന കണ്ടെത്തലിലേക്കാണ് കോടതി എത്തിയത്.
2010 ൽ കുറ്റാലം കൊട്ടാരത്തിന്റെ അവകാശം തമിഴ്നാട് സർക്കാർ ആവശ്യപ്പെട്ടിരുന്നുവെങ്കിലും കോടതി തള്ളിയിരുന്നു. കുറ്റാലം കൊട്ടാരം, ദളവാ കൊട്ടാരം എന്നിവ സ്ഥിതി ചെയ്യുന്ന 58.68 ഏക്കർ ഭൂമിയുടെയും അതിലെ കെട്ടിടങ്ങളുടെയും ഉടമസ്ഥാവകാശം കേരള സർക്കാരിനാണെന്ന് തിരുനൽവേലി റവന്യൂ ഓഫീസർ 2019ൽ ഉത്തരവായിരുന്നു.
തിരുനെല്‍വേലി ജില്ലയില്‍ തെങ്കാശി താലൂക്കിലാണ് കുറ്റാലം കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1882ല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന വിശാഖം തിരുനാളാണ് കുറ്റാലം വെള്ളച്ചാട്ടത്തിനടുത്ത് വിശ്രമമന്ദിരമെന്നനിലയില്‍ കൊട്ടാരനിര്‍മാണത്തിന് തുടക്കമിട്ടത്. കൊട്ടാരത്തിന്റെ രൂപകല്പനയും നിർമാണമേല്‍നോട്ടവും നിര്‍വഹിച്ചത് യൂറോപ്യന്‍ എഞ്ചിനീയര്‍മാരാണ്. ശ്രീമൂലം തിരുനാള്‍ മഹാരാജാവായിരിക്കെ കുറ്റാലം കൊട്ടാരത്തിന്റെ പണി പൂര്‍ത്തിയാക്കി. 56.57 ഏക്കര്‍ സ്ഥലത്ത് 2639.98 ചതുരശ്രമീറ്റര്‍ വിസ്തൃതിയുള്ളതാണ് കൊട്ടാരസമുച്ചയം. കുറ്റാലം കൊട്ടാരം ദളവാ കൊട്ടാരം, അമ്മച്ചി കൊട്ടാരം എന്നിങ്ങനെ ചെറുതും വലുതുമായ 11 കെട്ടിടങ്ങളിലായി 34 മുറികളാണ് ഇവിടെ ഉള്ളത്.
കേരള രൂപീകരണത്തോടെ 1957ൽ ഇതിന്റെ ഉടമസ്ഥാവകാശം കേരള സർക്കാരിനായി. നിലവിൽ സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലാണ് ഈ കൊട്ടാരവും മറ്റും ഉൾപ്പെടുന്ന സമുച്ചയമുള്ളത്.
