ജാനുവിനെ രാഷ്ട്രീയമായി ഇല്ലാതാക്കാനാണ് ശ്രമം. ആദിവാസികൾക്ക് ഭൂമി ലഭിക്കാനുൾപ്പെടെ ശക്തിയായി പോരാടിയ സി കെ ജാനു എൽ ഡി എഫിന്റെ ഭാഗമാകാൻ തയ്യാറാകാത്തതിലുള്ള പക തീർക്കുകയാണ് സി പി എം. മുൻകാല അനുഭവത്തിന്റെ വെളിച്ചത്തിൽ ഇടതുപക്ഷവുമായി അകലം പാലിച്ചതാണ് ജാനുവിനോടുള്ള പ്രതികാരത്തിന് കാരണം. സി കെ ജാനു എൻ ഡി എ മുന്നണിയിൽ ചേരുന്നത് തടയാനും സി പി എം ശ്രമിച്ചു. ലോക ആദിവാസി ദിനത്തിൽ ജാനുവിനെ ആദരിക്കുന്നതിന് പകരം അവരുടെ വീട്ടിൽ അതിക്രമിച്ചു കയറുകയാണ് പൊലീസ് ചെയ്തത്.- സുധീർ പറഞ്ഞു.
advertisement
വയനാട് തെരഞ്ഞെടുപ്പ് കോഴക്കേസ് സി പി എമ്മിന്റെ സൃഷ്ടിയാണ്. എം വി ജയരാജനും പി ജയരാജനും ഇതിൽ പങ്കുണ്ട്. മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഈ ഗൂഢാലോചന നടന്നത്. തീവ്രവാദികളോട് പെരുമാറുന്ന പോലെയാണ് വെളുപ്പാൻ കാലത്ത് വീട്ടിൽ അതിക്രമിച്ച് കയറി ആദിവാസി സമര നായികയോട് പൊലീസ് പെരുമാറിയത്. മകളുടെ ഓൺലൈൻ ക്ലാസിന് ഉപയോഗിക്കുന്ന മൊബൈൽഫോൺ പോലും പൊലീസ് പിടിച്ചെടുത്തു. നിയമവ്യവസ്ഥയെ കാറ്റിൽ പറത്തുകയാണ് പിണറായിയുടെ പൊലീസ്. സി പി എം അനുകൂലികളായ പൊലീസ് ഉദ്യോഗസ്ഥരാണ് ജാനുവിന്റെ വീട്ടിലെത്തിയത്. സിപിഎം സികെ ജാനുവിനെ ഭയപ്പെടുന്നത് കൊണ്ടാണ് ഈ അതിക്രമങ്ങളെല്ലാം നടത്തുന്നത്.
സി കെ ജാനു മുന്നോട്ട് വെക്കുന്ന ചോദ്യങ്ങൾക്ക് സർക്കാരിന് മറുപടിയില്ലാത്തതാണ് അവരെ വേട്ടയാടാൻ കാരണം. ജാനുവിന്റെ സമരത്തിന് മുമ്പിൽ മുട്ട്മടക്കി 22,000 ആദിവാസി കുടുംബങ്ങൾക്ക് ഭൂമി നൽകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിട്ടും മാറി മാറി ഭരിച്ച ഇരുമുന്നണികളും ഇതെല്ലാം വിസ്മരിച്ചു. 100 ആദിവാസി കുടുംബങ്ങൾക്ക് പോലും ഭൂമി നൽകാൻ ഭരണകൂടങ്ങൾക്ക് സാധിച്ചില്ല. ഇപ്പോൾ ഓൺലൈൻ വിദ്യാഭ്യാസത്തിൽ നിന്നും ആദിവാസി വിദ്യാർത്ഥികൾ പുറത്താണ്. സി കെ ജാനുവിനെതിരായ പ്രതികാര നടപടി അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ ചെറുത്ത് നിൽപ്പിന് ബി ജെ പി തയ്യാറാകുമെന്നും സുധീർ പറഞ്ഞു.
തിരുവനന്തപുരം നഗരസഭയിലെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പിനെതിരെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്റെ പരാതിയിൽ ദേശീയ പട്ടികജാതി കമ്മീഷൻ നഗരസഭ അധികൃതർക്കും സാമൂഹ്യ ക്ഷേമ വകുപ്പ് ഡയറക്ടർക്കും നോട്ടീസയച്ചു. പട്ടികജാതി ഫണ്ട് തട്ടിപ്പിൽ കേസെടുത്ത കമ്മീഷൻ നഗരസഭാ സെക്രട്ടറിയോട് വിശദീകരണവും തേടിയതായി അദ്ദേഹം അറിയിച്ചു.
