അതേസമയം, തിരുവനന്തപുരം കോർപറേഷനിലെ വിവാദ കത്തിന്റെ ഉറവിടം കണ്ടെത്താൻ അന്വേഷണ സംഘത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ക്രൈംബ്രാഞ്ച് സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ ഡിജിപിക്ക് കൈമാറും. നഗരസഭയിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. അതേസമയം, മേയറുടെ രാജി ആവശ്യപ്പെട്ട് ഇന്നും പ്രതിഷേധം തുടരാനാണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം.
പ്രതിപക്ഷ പാർട്ടികൾ കോർപറേഷൻ ആസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുന്നതിനിടെ വിവാദ കത്തിന്റെ ഉറവിടമോ പ്രചരിപ്പിച്ചവരെയോ കണ്ടെത്താതെ വഴിമുട്ടി നിൽക്കുകയാണ് അന്വേഷണം. അവധിയിലുള്ള ക്രൈംബ്രാഞ്ച് മേധാവി എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് വ്യാഴാഴ്ച മടങ്ങി വന്ന ശേഷം പ്രാഥമിക അന്വേഷണ റിപ്പോർട്ട് നൽകാനാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ ആലോചന. വിജിലൻസും ഉടൻ റിപ്പോർട്ട് നൽകും. കോർപ്പറേഷനിലെ കൂടുതൽ ജീവനക്കാരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തും. മൊഴിയെടുക്കേണ്ടവരുടെ പട്ടിക തയ്യാറാക്കി. കൂടാതെ കോർപ്പറേഷനിലെ കമ്പ്യൂട്ടറുകൾ പരിശോധനയ്ക്ക് വിധേയമാക്കും.
advertisement
അതേസമയം നിയമനങ്ങൾക്കു പാർട്ടി പട്ടിക ചോദിച്ചു ആനാവൂർ നാഗപ്പന് മേയർ എഴുതിയെന്ന് പറയപ്പെടുന്ന കത്തിന്റെ ഒറിജിനൽ നശിപ്പിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് ക്രൈംബ്രാഞ്ച്. ഇന്നും നഗരസഭ കാര്യാലയത്തിൽ ബിജെപി യുഡിഎഫ് കൗൺസിലർമാരുടെ പ്രതിഷേധങ്ങൾ തുടരും. ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ നഗരസഭ കാര്യാലയത്തിന് മുന്നിൽ അനിശ്ചിതകാല ഉപവാസ സമരം ആരംഭിക്കും. മേയറുടെ രാജ്യാവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് പ്രവർത്തകർ കോർപ്പറേഷനിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കും. അതേ സമയം ഈ മാസം 19ന് നഗരസഭ പ്രത്യേക കൗൺസിൽ യോഗം ചേരുമ്പോൾ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാആണ് പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം..