രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരായ ഗർഭഛിദ്ര ആരോപണത്തിൽ, ക്രൈംബ്രാഞ്ച് ഇരയായ യുവതിയോട് നേരിൽ സംസാരിച്ച മാധ്യമപ്രവർത്തകയുടെ മൊഴിയെടുത്തു. രാഹുലിനെതിരെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച വെളിപ്പെടുത്തലുകളിൽ ഉറച്ചു നിൽക്കുന്നതായി ഇവർ മൊഴി നൽകി. ഇരയായ യുവതിയുടെ പക്കൽ നിന്ന് ലഭിച്ച ചില നിർണായക തെളിവുകളും മാധ്യമപ്രവർത്തക അന്വേഷണസംഘത്തിന് കൈമാറിയതായാണ് സൂചന.
ഇരയായ തിരുവനന്തപുരം സ്വദേശിനിയോട് ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എച്ച് വെങ്കിടേശിന്റെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ വനിതാ ഡിഐജി ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ഗർഭഛിദ്ര ആരോപണങ്ങളിൽ പ്രത്യേക അന്വേഷണസംഘം നടപടികൾ തിടുക്കത്തിലാക്കിയത്. ഇരയായ 26കാരിയുമായി ആഴ്ചകൾക്ക് മുമ്പ് നേരിൽ സംസാരിക്കുകയും തുടർന്ന് അവരുടെ ദുരനുഭവം സമൂഹമാധ്യമത്തിലൂടെ പങ്കുവെക്കുകയും ചെയ്ത മാധ്യമപ്രവർത്തകയെ കൊച്ചിയിലെത്തി കണ്ടാണ് അന്വേഷണസംഘം കഴിഞ്ഞദിവസം വിശദമായ മൊഴി രേഖപ്പെടുത്തിയത്.
advertisement
എംഎൽഎയ്ക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നതായി മൊഴി നൽകിയ മാധ്യമപ്രവർത്തക നിർണായക തെളിവുകളും ക്രൈംബ്രാഞ്ചിന് കൈമാറിയതായാണ് വിവരം. ഇതുവരെ പുറത്തുവന്ന വിവാദ ശബ്ദരേഖകളുടെ പൂർണരൂപം ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണസംഘത്തിന് ഇവർ നൽകിയിട്ടുണ്ട്. ഗർഭഛിദ്രം നടത്തിയ യുവതിയുടെ വെളിപ്പെടുത്തലുകളും ശബ്ദരേഖയിൽ ഉള്ളതായാണ് സൂചന.
സംഭവം പുറംലോകം അറിഞ്ഞാൽ താൻ ജീവനൊടുക്കുമെന്ന് രാഹുൽ ഭീഷണിപ്പെടുത്തിയിരുന്നതായും അന്വേഷണസംഘത്തിന് കൈമാറിയ ശബ്ദരേഖയിൽ ഇരയായ യുവതി വെളിപ്പെടുത്തുന്നുണ്ട്. മാനസികാരോഗ്യം വീണ്ടെടുത്ത ശേഷം ക്രൈംബ്രാഞ്ച് അന്വേഷണത്തോട് യുവതി സഹകരിച്ചാൽ കൈവശമുള്ള കൂടുതൽ തെളിവുകൾ പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറാമെന്നും മാധ്യമപ്രവർത്തക വ്യക്തമാക്കിയതായാണ് വിവരം.