കഴിഞ്ഞ ദിവസമാണ് അൻവറിന്റെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്. ലോണായി ലഭിച്ച തുക അൻവർ വകമാറ്റിയതായി ഇ.ഡി സംശയിക്കുന്നു. ഈ പണം 'മെട്രോ വില്ലേജ്' എന്ന പദ്ധതിയിലേക്ക് വഴിതിരിച്ചുവിട്ടതായാണ് കണ്ടെത്തൽ. ഡ്രൈവറുടെയും അടുത്ത ബന്ധുവിൻ്റെയും പേരിലുള്ള മലംകുളം കൺസ്ട്രക്ഷൻ എന്ന സ്ഥാപനത്തിൻ്റെ യഥാർത്ഥ ഉടമ താനാണെന്ന് പ്രാഥമിക ചോദ്യം ചെയ്യലിൽ അൻവർ സമ്മതിച്ചു.
ഈ ബിനാമി സ്വത്തിടപാടുകൾ ഇ.ഡി. വിശദമായി പരിശോധിച്ചു വരുന്നു. കൂടാതെ, 2016-ൽ 14.38 കോടി രൂപയായിരുന്ന അൻവറിൻ്റെ സ്വത്ത് 2021-ഓടെ 64.14 കോടി രൂപയായി വർധിച്ചതിന് കൃത്യമായ വിശദീകരണം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടില്ലെന്നും ഇ.ഡി. വാർത്താക്കുറിപ്പിൽ അറിയിച്ചു. വായ്പ അനുവദിച്ചതിൽ കെ.എഫ്.സി ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് വീഴ്ചകളും പിഴവുകളും ഉണ്ടായിട്ടുണ്ടെന്ന് ഇ.ഡി വ്യക്തമാക്കി.
advertisement
ഈടുവെച്ച വസ്തുവിൻ്റെ മുൻകാല ചരിത്രം ഉൾപ്പെടെയുള്ള കാര്യങ്ങൾ കൃത്യമായി പരിശോധിക്കാതെയാണ് ലോണുകൾ അനുവദിച്ചത്. അൻവറിൻ്റെ ബിനാമി ഇടപാടുകൾ സംശയിക്കുന്ന 15 ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള സുപ്രധാന രേഖകൾ റെയ്ഡിൽ പിടിച്ചെടുത്തു. പി.വി.ആർ മെട്രോ വില്ലേജിലെ ചില കെട്ടിടങ്ങൾ തദ്ദേശസ്ഥാപനങ്ങളുടെ അംഗീകാരമില്ലാതെയാണ് നിർമ്മിച്ചതെന്നും ഈ നിർമ്മാണത്തിനായി കള്ളപ്പണം നിക്ഷേപിച്ചതായും ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. വിൽപ്പന കരാറുകൾ, സാമ്പത്തിക രേഖകൾ, ഡിജിറ്റൽ തെളിവുകൾ എന്നിവയുൾപ്പെടെ നിരവധി സുപ്രധാന രേഖകളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു. കള്ളപ്പണത്തിൻ്റെ അളവ്, ഫണ്ട് വകമാറ്റൽ, ബിനാമി സ്വത്തുക്കൾ എന്നിവ കണ്ടെത്താനുള്ള കൂടുതൽ അന്വേഷണങ്ങൾ പുരോഗമിക്കുകയാണെന്ന് ഇ.ഡി. അറിയിച്ചു.
