ജേക്കബ് തോമസിനെ വരവേറ്റത് കത്തിയും കോടാലിയും മൺവെട്ടിയും
പാലക്കാട്: വിജിലൻസ് ഡയറക്ടറായി ഇരുന്ന് അഴിമതിക്കാരെ വിറപ്പിച്ച ജേക്കബ് തോമസിനെ സർക്കാർ ഒടുവിൽ അരിവാളും കോടാലിയും മൺവെട്ടിയും ഉണ്ടാക്കുന്ന ഷൊർണൂർ മെറ്റൽ ഇൻഡസ്ട്രീസിലേക്കാണ് തട്ടിയത്. ഇന്ന് രാവിലെ പതിനൊന്നരയോടെ ചുമതലയേൽക്കാൻ ഷൊർണൂരെത്തിയ ജേക്കബ് ആദ്യം പോയത് കത്തിയും കോടാലിയും മൺവെട്ടിയുമൊക്കെയുണ്ടാക്കുന്ന നിർമ്മാണശാലയിലേക്ക്. ഇവിടെ ഉണ്ടാക്കുന്ന ആയുധത്തിന്റെ ഗുണമേന്മയെല്ലാം ജേക്കബ് തോമസ് ചോദിച്ചറിഞ്ഞായിരുന്നു സന്ദർശനം.
ഒരു കാലത്ത് മുന്നൂറിലേറെ പേർ ജോലി ചെയ്ത സ്ഥാനത്ത് ഇപ്പോഴുള്ളത് നാല്പതോളം പേർ മാത്രം. സ്ഥാപനം വായ്ത്തല പോയ കത്തി പോലെയെന്ന് ചുരുക്കം.
advertisement
വരുന്നൂ..101 വെട്ടിനുള്ള കത്തി; പുതിയ എംഡിയുടെ വാഗ്ദാനം
നൂറ്റിയൊന്ന് വെട്ട് വെട്ടിയാലും വായ്ത്തല പോവാത്ത വാക്കത്തി. ഓരോ ജില്ലയ്ക്കും അവിടുത്തെ പ്രത്യേകതയും ആവശ്യവും കണ്ടറിഞ്ഞായിരിയ്ക്കും കത്തിയും അരിവാളും നിർമ്മിച്ചു നൽകുകയെന്ന് ജേക്കബ് തോമസിന്റെ പരിഹാസം. ഇത്രേം മൂർച്ച മതിയെന്ന് സർക്കാർ പറയുന്നത് വരെ കത്തി നിർമ്മാണം തുടരുമെന്ന് ജേക്കബ് തോമസ്.
ഇനി മുതൽ വിജിലൻസ് മേധാവിയും മെറ്റൽ ഇൻഡസ്ട്രീസ് എംഡിയും തുല്യർ
വിജിലൻസ് മേധാവിയുടെ പദവിയും മെറ്റൽ ഇൻഡസ്ട്രീസ് എംഡിയും ഇനി മുതൽ തുല്യരാണന്നാണ് സർക്കാർ വ്യക്തമാക്കുന്നതെന്നും ജേക്കബ് തോമസ് പരിഹസിച്ചു. മെറ്റൽ ഇൻഡസ്ട്രീസിലും ഒരു പാട് അഴിമതികൾ ഉണ്ടാവാമെന്നും അത് തടയാനാവും വിജിലൻസ് മേധാവിയായ ഒരാളെ ഇവിടെ നിയമിച്ചതെന്നും ജേക്കബ് തോമസ്.
Also Read ഇരുമ്പുണ്ടാക്കാന്‍ ഡിജിപി വേണോ?