ഇന്നുണ്ടായ വര്‍ക്കല ബീച്ചിലെ ഫ്ലോട്ടിങ് ബ്രിഡ്ജിലുണ്ടായ അപകടം മൂന്ന് മാസം മുൻപ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലുണ്ടായ അപകടത്തെ ഓർമിപ്പിക്കുന്നു. ഏകദേശം ഒരു കോടി രൂപ ചിലവഴിച്ച് നിർമ്മിച്ച ഫ്ലോട്ടിങ് ബ്രിഡ്ജ് തകരുകയായിരുന്നു. എന്നാൽ അന്ന് തിരക്ക് കുറവായതിനാല്‍ വന്‍ അപകടം ഒഴിവായി. ഒക്‌ടോബര്‍ ഒന്നിന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്ത ഫ്ലോട്ടിങ് ബ്രിഡ്ജ് നവംബർ 28ന് ഉച്ചയ്ക്കാണ് തകര്‍ന്നത്. ചാവക്കാട് ടൂറിസം രംഗത്ത് വലിയ മാറ്റം കൊണ്ടുവരുമെന്ന് കൊട്ടിഘോഷിച്ച് നടപ്പാക്കിയ ഫ്ലോട്ടിങ് ബ്രിഡ്ജാണ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടുമാസത്തിനകം തകര്‍ന്നത്.
advertisement
എന്നാല്‍ ബ്രിഡ്ജ് തകർന്ന് എന്ന വാർത്ത വന്നതിനു പിന്നാലെ ചാവക്കാട് ഫ്‌ലോട്ടിങ് ബ്രിഡ്ജ് തകര്‍ന്നിട്ടില്ലെന്ന് എൻ കെ അക്ബര്‍ എംഎല്‍എ പറഞ്ഞിരുന്നു. സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രത്തില്‍ നിന്നും ലഭിച്ച ജാഗ്രതാ നിര്‍ദേശപ്രകാരം ഉയര്‍ന്ന തിരമാല ഉള്ളതിനാല്‍ ഫ്‌ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റാന്‍ തീരുമാനിച്ചിരുന്നുവെന്നും രാവിലെ വേലിയേറ്റം ഉണ്ടായതിന്റെ ഭാഗമായി തിരമാലകള്‍ ശക്തമായിരുന്നതിനാല്‍ അഴിച്ചു മാറ്റാന്‍ സാധിച്ചില്ലെന്നും എംഎല്‍എ പറഞ്ഞു . തുടര്‍ന്ന് ഉച്ചയ്ക്ക് ശേഷം അഴിച്ചു മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു. ബീച്ചില്‍ വന്ന സഞ്ചാരികള്‍ക്ക് ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ പ്രവേശനമില്ല എന്നും അറിയിച്ചിരുന്നു. ശേഷം ഓരോ ഭാഗങ്ങളായാണ് ഫ്‌ലോട്ടിങ് ബ്രിഡ്ജ് അഴിച്ചുമാറ്റിയതെന്ന് അക്ബര്‍ എംഎല്‍എ പറഞ്ഞിരുന്നു.
ഫ്ലോട്ടിംഗ് ബ്രിഡ്ജ് രണ്ടായി വേർപെടുകയായിരുന്നു. ഈ സമയത്ത് സഞ്ചാരികള്‍ ഉണ്ടായെങ്കിലും അവധി ദിവസമല്ലാത്തതിനാല്‍ തിരക്ക് കുറവായതിനാനാലാണ് വന്‍ അപകടം ഒഴിവായത് . ശക്തമായി തിരയടിച്ചതിനാല്‍ ഫ്ലാട്ടിങ് ബ്രിഡ്ജിന്റെ ഒരു ഭാഗം വേര്‍പ്പെട്ട് കടലിലേക്ക് ഒഴുകുകയായിരുന്നു. പിന്നീട് നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയെത്തി പൊട്ടിയ ഭാഗം കഷ്ണങ്ങളാക്കി തീരത്തേക്ക് കയറ്റിവച്ചു. ട്രാക്ടര്‍ ഉപയോഗിച്ചാണ് ഓരോ കഷ്ണങ്ങളും കയറ്റിയത്. അതേസമയം ബ്ലാങ്ങാട് ബീച്ച് കേരളത്തിലെ അപകടകരമായ ബീച്ചുകളിലൊന്നൊണെന്ന് നേരത്തെ അധികൃതർ റിപ്പോർട്ട് ചെയ്തിട്ടും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് ഇവിടെ ഫ്ലോട്ടിങ് ബ്രിജ് പ്രവർത്തിക്കുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു.
തുടർച്ചയായ അപകടം സംഭവിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ എത്രത്തോളം ഫ്ലോട്ടിങ് ബ്രിഡ്ജുകൾ അനുയോജ്യമെന്നത് പഠിക്കേണ്ടിയിരിക്കുന്നു.
