എറണാകുളം ടൗണ്‍ഹാളിലെ പൊതുദര്‍ശനത്തിനു ശേഷം സംസ്ഥാന സര്‍ക്കാര്‍ എം എം ലോറന്‍സിന് ഔദ്യോഗിക ബഹുമതി നല്‍കി. ഇതവസാനിച്ച ഉടനേ സിപിഎം പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കാന്‍ ആരംഭിച്ചു. ഇതോടെ ആശ ശവപേടകത്തിന് മുകളില്‍ കെട്ടിപ്പിടിച്ച് അച്ഛന്റെ മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാനാവില്ലെന്ന് പറഞ്ഞു. മുദ്രാവാക്യം വിളികള്‍ അവസാനിപ്പിക്കാനും ആവശ്യപ്പെട്ടു. സിപിഎം മൂർദാബാദ് എന്ന് മുദ്രാവാക്യം വിളിക്കുകയും ചെയ്തു. എന്നാല്‍, സിപിഎം പ്രവര്‍ത്തകര്‍ ബലം പ്രയോഗിച്ച് അവരെ മാറ്റി. ഇതിനിടെ ആശയും മകനും താഴെവീണു.
advertisement
ഇതിനു ശേഷം മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. മൃതദേഹം ഇപ്പോള്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിക്കാനാണ് ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ലോറന്‍സിന്‍റെ മൃതദേഹം ക്രിസ്ത്യന്‍ മതാചാരപ്രകാരം സംസ്‌കരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ആശയുടെ ഹര്‍ജിയിലാണ് നിര്‍ദേശം. അനാട്ടമി ആക്ട് പ്രകാരം കളമശ്ശേരി മെഡിക്കല്‍ കോളേജ് തീരുമാനം എടുക്കണമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
അതേസമയം, പിതാവിന്റെ ആഗ്രഹപ്രകാരമാണ് മൃതദേഹം മെഡിക്കല്‍ കോളേജിന് വിട്ടുനല്‍കാന്‍ തീരുമാനിച്ചതെന്ന് മകന്‍ സജീവ് പറഞ്ഞു. സംഘപരിവാര്‍- ബിജെപി ശക്തികളാണ് സഹോദരി ആശയുടെ നീക്കത്തിന് പിന്നിലെന്നും സജീവ് ആരോപിച്ചു.
