അഞ്ച് ദിവസമായി ഒളിവിലായിരുന്ന നിഖിലിനെ പുലർച്ചെ കോഴിക്കോട്ടു നിന്ന് കൊട്ടാരക്കരയിലേക്ക് വരുന്നതിനിടെ കോട്ടയത്ത് വെച്ച് കെ.എസ്.ആർ.ടി.സി. ബസിൽ നിന്നാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. പ്രാദേശിക കോടതിയിൽ ഹാജരാക്കിയ ഇയാളെ ജൂൺ 30 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.
കേരള, കലിംഗ സർവകലാശാലകളിലും, സർട്ടിഫിക്കറ്റുകൾ തരപ്പെടുത്തിയ എറണാകുളത്തെ ഒറിയോൺ എന്ന സ്ഥാപനത്തിലും നിഖിൽ ഒളിവിൽ കഴിഞ്ഞ ഇടങ്ങളിലും തെളിവെടുപ്പ് നടക്കും.
വ്യാജ ബികോം സർട്ടിഫിക്കറ്റ് നൽകിയാണ് കായംകുളം മിലാദ് ഇ-ഷെരീഫ് മെമ്മോറിയൽ (എംഎസ്എം) കോളജിൽ എം.കോം പ്രവേശനം നേടിയതെന്ന് പ്രതി സമ്മതിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുൻ എസ്എഫ്ഐ നേതാവ് അബിൻ സി. രാജിന്റെ സഹായത്തോടെ കൊച്ചിയിലെ ഒരു ഏജൻസിയിൽ നിന്നാണ് സർട്ടിഫിക്കറ്റ് സംഘടിപ്പിച്ചതെന്ന് നിഖിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. 2020-ൽ അബിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് 2 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്തതായി റിപ്പോർട്ടുണ്ട്. അബിൻ ഇപ്പോൾ മാലിദ്വീപിലാണ് ജോലി ചെയ്യുന്നത്.
advertisement
കേസിൽ അബിൻ കൂട്ടുപ്രതിയാണെന്ന് കായംകുളം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി. അജയ് നാഥ് പറഞ്ഞു. തിരികെയെത്തിക്കാനുള്ള നടപടികൾ ആരംഭിച്ചതായും അദ്ദേഹം പറഞ്ഞു.
വഞ്ചനയ്ക്കും വ്യാജരേഖ ചമയ്ക്കലിനും നിഖിലിനെതിരെ അടുത്തിടെ പോലീസ് കേസെടുത്തിരുന്നു. 2017-20 കാലയളവിൽ എംഎസ്എം കോളേജിൽ ബികോം പഠിച്ചു. എന്നിരുന്നാലും പരീക്ഷ ജയിച്ചില്ല. പിന്നീട്, റായ്പൂരിലെ കലിംഗ സർവകലാശാല നൽകിയ 2017-20 ബികോം സർട്ടിഫിക്കറ്റുമായി 2022 ജനുവരിയിൽ അതേ കോളേജിൽ എംകോം കോഴ്‌സിന് (2021-23 ബാച്ച്) ചേർന്നു.
സംഭവം വിവാദമായതോടെ ജൂൺ 19-ന് എംഎസ്എം കോളേജ് നിഖിലിനെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. രണ്ട് ദിവസത്തിന് ശേഷം കേരള സർവകലാശാല എംകോം രജിസ്ട്രേഷനും നിഖിലിന് നൽകിയ യോഗ്യതാ സർട്ടിഫിക്കറ്റും റദ്ദാക്കി.
എസ്എഫ്ഐ കായംകുളം ഏരിയാ സെക്രട്ടറിയും, സിപിഐ (എം) കായംകുളം മാർക്കറ്റ് ബ്രാഞ്ച് അംഗവുമായിരുന്നു നിഖിൽ. ആരോപണത്തെ തുടർന്ന് ഇരു സംഘടനകളിൽ നിന്നും ഇയാളെ പുറത്താക്കി.
രണ്ടാംപ്രതിക്ക് വേണ്ടി റെഡ് കോർണർ നോട്ടീസ്
രണ്ടാംപ്രതി അബിൻ സി. രാജിന് വേണ്ടി പോലീസ് റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കും. മാലിയിൽ അധ്യാപകനായി ജോലി ചെയ്യുകയാണ് ഇയാൾ. കസ്റ്റഡിയിൽ വിട്ട നിഖിൽ തോമസുമായി പോലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ച നിഖിലിൻ്റെ ജാമ്യാപേക്ഷ കോടതി വീണ്ടും പരിഗണിക്കും.
Summary: Evidence collection on fake degree certificate of Nikhil Thomas today