എൻഡിപിഎസ് കേസുകളിൽ കോടതി അനുമതി നൽകിയ വാഹനങ്ങളായിരിക്കും ലേലത്തിൽ വയ്ക്കുക.
കൂടുതൽപ്പേരെ പങ്കെടുപ്പിക്കാൻവേണ്ടി ഓൺലൈൻ ലേലം ഒഴിവാക്കിയിട്ടുണ്ട്. 14 ജില്ലാ ആസ്ഥാനങ്ങളിലും ലേലം നടക്കും.
എൻഡിപിഎസ് കേസുകളിലെ വാഹനങ്ങൾ സ്വന്തം ആവശ്യത്തിന് എടുക്കാനോ മറ്റുവകുപ്പുകൾക്ക് കൈമാറാനോ വ്യവസ്ഥയില്ല. വിൽപ്പനനടത്തി മുതൽക്കൂട്ടണമെന്നാണ് നിയമം.
ആദ്യലേലം ഒരുമാസത്തിനുള്ളിൽ ഉണ്ടാകും. കേന്ദ്രസർക്കാർ വെബ്‌സൈറ്റായ എംഎസ്ടിസി വഴി ഓൺലൈൻ ലേലമാണ് ഇതുവരെ നടത്തിയിരുന്നത്. ഇതിൽ പങ്കെടുക്കണമെങ്കിൽ രജിസ്‌ട്രേഷൻ ഫീസായി 10,000 രൂപയും നികുതിയും നൽകണം. ഇതുകാരണം സാധാരണക്കാർ ലേലത്തിൽ പങ്കെടുത്തിരുന്നില്ല. സ്ഥിരമായി ലേലംകൊള്ളുന്ന ചില കമ്പനികളും സെക്കൻഡ് ഹാൻഡ് വാഹനവിൽപ്പനക്കാരുമാണ് പങ്കെടുത്തിരുന്നത്. പലവാഹനങ്ങൾക്കും വിപണിവില ലഭിച്ചിരുന്നില്ല.
advertisement
എക്സൈസ് കമ്മിഷണർ, പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനീയർ, ധനവകുപ്പ് പ്രതിനിധി, നികുതി ജോയിന്റ് സെക്രട്ടറി എന്നിവർ ഉൾപ്പെട്ട സമിതിയാണ് ലേലനടപടികൾ നിയന്ത്രിക്കുക. ജില്ല ആസ്ഥാനങ്ങളിൽ ഡെപ്യൂട്ടി കമ്മീഷ്ണറുടെ നേതൃത്വത്തിൽ ആയിരിക്കും ലേല നടപടികൾ നടക്കുക. 7000 വാഹനങ്ങളാണ് എക്സൈസിന്റെ കൈവശമുള്ളത്. ഇവ ഘട്ടംഘട്ടമായി ലേലത്തിനെത്തും.