കോർപ്പറേറ്റ് ഓഫീസ് ഡൽഹിയിലാണെങ്കിലും അഡ്മിനിസ്ട്രേറ്റീവ് ഓഫീസുൾപ്പടെ പാലക്കാട് പ്രവർത്തിക്കുന്നു. തൊടുപുഴയിലും പ്രൊജക്ട് ഓഫീസ് പ്രവർത്തിച്ചുവരുന്നു. ഇതിന് പുറമെ, രാജ്യത്തിൻ്റെ വിവിധ സംസ്ഥാനങ്ങളിൽ ആദിവാസി ക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ എച്ച്.ആർ.ഡി.എസിൻ്റെ രാഷ്ട്രീയമെന്ത് എന്നതാണ് ഇപ്പോഴത്തെ സജീവ ചർച്ച. എച്ച്.ആർ.ഡി.എസ്. ആർ.എസ്.എസ്. അനുകൂല സംഘടനയാണെന്ന് ഇടതുപക്ഷം പറയുമ്പോൾ, ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് എച്ച്.ആർ.ഡി.എസ്. വിശദീകരിക്കുന്നു.
HRDS ൻ്റെ തുടക്കം
1995ലാണ് HRDS ൻ്റെ തുടക്കമെങ്കിലും, 1997ലാണ് രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. ഇടുക്കി കട്ടപ്പനയിലാണ് എൻ.ജി.ഒയുടെ രജിസ്ട്രേഷൻ നടന്നത്. തൊടുപുഴ സ്വദേശി അജി കൃഷ്ണൻ, സഹോദരൻ ബിജു കൃഷ്ണൻ, അഡ്വ. സിറിയക് ജേക്കബ്, ഡോ. രഘുനാഥ്, നാരായണൻ നായർ, വ്യാപാരി ഏകോപന സമിതി വൈസ് പ്രസിഡണ്ടായിരുന്ന മാരിയിൽ കൃഷ്ണൻനായർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഇത് രൂപീകരിക്കുന്നത്.
advertisement
ഇടുക്കിയിലെ ആദിവാസി മേഖലകൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുകയായിരുന്നു ആദ്യ ലക്ഷ്യം. അഡ്വ. സിറിയക് ജേക്കബ് സംഘടനയുടെ പ്രസിഡണ്ടായും അജി കൃഷ്ണ സെക്രട്ടറിയായും സംഘടനയുടെ പ്രവർത്തനം തുടങ്ങി. നിലവിൽ സ്വാമി ആത്മ നമ്പിയാണ് പ്രസിഡണ്ട്. അജി കൃഷ്ണ സെക്രട്ടറിയായി തുടരുന്നു. 2017 മുതൽ നാലര വർഷത്തോളം മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി. നേതാവുമായിരുന്ന ഡോ. എസ്. കൃഷ്ണകുമാർ സംഘടനയുടെ പ്രസിഡണ്ടായി പ്രവർത്തിച്ചിട്ടുണ്ട്.
കേരളത്തിൽ അട്ടപ്പാടി കേന്ദ്രീകരിച്ചാണ് എച്ച്.ആർ.ഡി.എസിൻ്റെ പ്രധാന പ്രവർത്തനം. ഇവിടെ ആദിവാസി കുടുംബങ്ങൾക്കായി ഭവന നിർമ്മാണ പദ്ധതിയും കാർഷിക പദ്ധതിയും നടപ്പിലാക്കുന്നുണ്ട്. ഇടുക്കിയിലും പ്രവർത്തനങ്ങൾ തുടരുന്നു.
നേതൃത്വത്തിൻ്റെ രാഷ്ട്രീയമെന്ത്?
എച്ച്.ആർ.ഡി.എസ്. സെക്രട്ടറി അജി കൃഷ്ണൻ, സഹോദരൻ ബിജു കൃഷ്ണൻ, പ്രൊജക്ട് കോ- ഓർഡിനേറ്റർ ജോയ് മാത്യു, വൈസ് പ്രസിഡണ്ട് കെ.ജി. വേണുഗോപാൽ എന്നിവരുടെ രാഷ്ട്രീയമെന്ത് എന്നതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച. ഇതിലെ വസ്തുത പരിശോധിയ്ക്കാം.
അജി കൃഷ്ണൻ
എച്ച്.ആർ.ഡി.എസ്. സ്ഥാപക സെക്രട്ടറിയായി പ്രവർത്തിക്കുന്ന അജി കൃഷ്ണൻ നിലവിൽ ബിജെപിയിൽ അംഗത്വമുള്ളയാളാണ്. മറ്റു ഭാരവാഹിത്വങ്ങളൊന്നുമില്ല. ആദ്യകാലത്ത് സി.പി.എമ്മുമായും എസ്.എഫ്.ഐയുമായും അടുത്ത് പ്രവർത്തിച്ചയാളാണ് അജി കൃഷ്ണ. എസ്.എഫ്.ഐയുടെ സംസ്ഥാന കമ്മറ്റിയംഗമായും സ്റ്റുഡൻ്റ് മാഗസിൻ്റെ എഡിറ്ററായും അജി കൃഷ്ണ പ്രവർത്തിച്ചിട്ടുണ്ട്.
മുൻ എം.എൽ.എ. ജയിംസ് മാത്യു എന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയായിരുന്ന കാലത്താണ് അജി കൃഷ്ണ സംസ്ഥാന കമ്മറ്റിയിൽ ഉണ്ടായിരുന്നത്. ഗൗരിയമ്മയെ പാർട്ടി പുറത്താക്കിയപ്പോൾ അജി കൃഷ്ണയും സി.പി.എം. വിട്ടു.
കെ.ജി. വേണുഗോപാൽ
എച്ച്.ആർ.ഡി.എസ്. വൈസ് പ്രസിഡണ്ട് കെ.ജി. വേണുഗോപാൽ ആർ.എസ്.എസ്. പ്രചാരകനായിരുന്നു. എ.ബി.വി.പിയുടെ സംഘടനാ സെക്രട്ടറിയായി ഏറെക്കാലം പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ RSS ചുമതലകളൊന്നുമില്ല.
ബിജു കൃഷ്ണൻ
എച്ച്.ആർ.ഡി.എസ്. പ്രൊജക്ട് ഡയറക്ടർ ബിജു കൃഷ്ണൻ സെക്രട്ടറി അജി കൃഷ്ണൻ്റെ സഹോദരനാണ്. ആർഎസ്എസിൻ്റെ കീഴിൽ പ്രവർത്തിയ്ക്കുന്ന സഹകാർ ഭാരതിയുടെ ഇടുക്കി ജില്ലാ പ്രസിഡണ്ടാണ്. കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്നും BDJS സ്ഥാനാർത്ഥിയായി NDA യ്ക്കു വേണ്ടി മത്സരിച്ചിട്ടുണ്ട്.
എസ്.എഫ്.ഐ. ഇടുക്കി ജില്ലാ പ്രസിഡണ്ടായും സി.പി.എം. ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ഗൗരിയമ്മയെ പുറത്താക്കിയതോടെ പാർട്ടി വിട്ടു. JSS സ്ഥാനാർഥി എന്ന നിലയിൽ ജില്ലാപഞ്ചായത്ത് അംഗമായി.
ജോയ് മാത്യു
എച്ച്.ആർ.ഡി.എസ്. പ്രൊജക്ട് കോ- ഓർഡിറ്ററായി പ്രവർത്തിക്കുന്ന ജോയ് മാത്യുവിന് നിലവിൽ രാഷ്ട്രീയ പാർട്ടികളുമായി ബന്ധമൊന്നുമില്ല. മുൻപ് സി.പി.എം. മേലുകാവ് ലോക്കൽ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. എസ്എഫ്ഐയിലും സജീവമായിരുന്നു.
എസ്. കൃഷ്ണകുമാർ
മുൻ പ്രസിഡണ്ടായിരുന്ന ഡോ. എസ്. കൃഷ്ണകുമാർ കോൺഗ്രസിന്റെ കേന്ദ്രമന്ത്രിയായിരുന്നു. ബി.ജെ.പി. നേതാവും മുൻ കേന്ദ്രമന്ത്രിയുമാണ്. നിലവിലെ എച്ച്.ആർ.ഡി.എസ്. നേതൃത്വവുമായി ഇദ്ദേഹം ഇടഞ്ഞുനിൽക്കുകയാണ്. ഇതിന് പുറമേ മറ്റു സ്ഥാനങ്ങളിൽ പ്രവർത്തിയ്ക്കുന്ന ആളുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചവരെല്ലാമുണ്ട്. എല്ലാ രാഷ്ട്രീയ- മത വിഭാഗത്തിൽപ്പെട്ടവരും എച്ച്.ആർ.ഡി.എസിൽ പ്രവർത്തിയ്ക്കുന്നുണ്ടെന്നാണ് അധികൃതർ പറയുന്നത്.
സ്വപ്നയുടെ നിയമനം വിവാദമാകുന്നു
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ എച്ച്.ആർ.ഡി.എസിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ഡയറക്ടറായി നിയമിച്ചതോടെയാണ് വിവാദം കത്തിപ്പടരുന്നത്. ആർ.എസ്.എസ്. പിന്തുണയുള്ള സ്ഥാപനമാണ് സ്വപ്നയ്ക്ക് ജോലി നൽകിയതെന്നും സ്വർണക്കടത്ത് കേസിന് പിന്നിൽ ബിജെപിയാണെന്ന് തെളിഞ്ഞെന്നുമാണ് ഇടതുപക്ഷം ആരോപിച്ചത്. എന്നാൽ ഇത് തെറ്റാണെന്നും സംഘടനയ്ക്ക് ആർഎസ്എഎസുമായി ഒരു ബന്ധമില്ലെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണ വിശദീകരിച്ചു. എല്ലാ പാർട്ടിയിൽപ്പെട്ടവരും സംഘടനയിലുണ്ടെന്നാണ് ഇദ്ദേഹം വ്യക്തമാക്കുന്നത്.
ശിവശങ്കറിന് ജോലിയാകാമെങ്കിൽ സ്വപ്നയെ എന്തിന് ഒഴിവാക്കണം?
സ്വർണക്കടത്ത് കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് ജോലിയിൽ തിരികെ പ്രവേശിക്കാമെങ്കിൽ എന്തുകൊണ്ട് സ്വപ്ന ജോലി ചെയ്യുന്നതിനെ തടയണമെന്ന് എച്ച്.ആർ.ഡി.എസ്. ചോദിക്കുന്നു. കേസിൽ പ്രതിയാണെങ്കിലും കോടതി കുറ്റക്കാരിയായി ശിക്ഷ വിധിക്കാത്ത സാഹചര്യത്തിലാണ് ജോലി നൽകിയതെന്നും എച്ച്.ആർ.ഡി.എസ്. അധികൃതർ പറഞ്ഞു.
എതിർപ്പുമായി ഡോ. എസ്. കൃഷ്ണകുമാറും രംഗത്ത്
സ്വപ്നയെ നിയമിച്ചതിൽ കടുത്ത എതിർപ്പുയർത്തിയിരിക്കുകയാണ് എച്ച്.ആർ.ഡി.എസ്. മുൻ പ്രസിഡണ്ട് ഡോ. എസ്. കൃഷ്ണകുമാർ. സ്വപ്നയുടെ നിയമനം നിയമവിരുദ്ധമാണെന്നാണ് അദ്ദേഹം പറയുന്നത്. എച്ച്.ആർ.ഡി.എസിൽ വൻ ക്രമക്കേടാണ് നടക്കുന്നതെന്നും സ്ഥാപക സെക്രട്ടറി അജി കൃഷ്ണനെതിരെയും മറ്റും ക്രൈംബ്രാഞ്ച് അന്വേഷണം വേണമെന്നും കൃഷ്ണകുമാർ ആവശ്യപ്പെടുന്നു.
സ്വപ്നയുടെ നിയമനം ശരി; ഏതന്വേഷണത്തെയും നേരിടാമെന്ന് അജി കൃഷ്ണ
സ്വപ്നയുടെ നിയമനം ശരിയായ രീതിയിൽ തന്നെ നടന്നതാണെന്ന് സ്ഥാപക സെക്രട്ടറി അജി കൃഷ്ണ ആവർത്തിച്ചു. കൃഷ്ണകുമാർ ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. കൃഷ്ണകുമാർ എച്ച്.ആർ.ഡി.എസിൽ നിന്നുമെടുത്ത വായ്പ തിരിച്ചടയ്ക്കാത്തത് സംബന്ധിച്ച് നോട്ടീസ് നൽകിയിരുന്നു. ഇതിന് പുറമെ തുടർച്ചയായി ബോർഡ് മീറ്റിംഗിൽ പങ്കെടുക്കാത്തത് കൊണ്ടാണ് അദ്ദേഹത്തെ മാറ്റിയതെന്നും അജി കൃഷ്ണ പറഞ്ഞു. ഇക്കാരണങ്ങൾ മനസ്സിൽ വെച്ചാണ് എച്ച്.ആർ.ഡി.എസിനെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും ഇദ്ദേഹം വ്യക്തമാക്കി.
