തിരൂരങ്ങാടി പിഎസ്എംഒ കോളജിലെ ഏഴ് വിദ്യാര്‍ത്ഥികൾ കിളിനക്കോട് ഒരു സഹപാഠിയുടെ വിവാഹത്തിനെത്തുന്നതിൽ നിന്നുമാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹ വീടിനു തൊട്ടടുത്തുള്ള പാറക്കെട്ടുകളും പ്രകൃതിഭംഗിയും കണ്ടപ്പോൾ അവർ അവിടെ പോയി സെൽഫിയെടുക്കുന്നു. ഇവിടുള്ള ചിലർ സെൽഫിയെടുക്കാൻ ശ്രമിച്ച പെൺകുട്ടികളോട് മോശമായി പെരുമാറിയത്രേ. ഇക്കാര്യം ഒരു സെൽഫി വിഡിയോയിലൂടെ കോളജ് വാട്സാപ്പ് ഗ്രൂപ്പിൽ പങ്കുവയ്ക്കുകയായിരുന്നു പെൺകുട്ടികൾ. അന്നാട്ടിൽ നിന്നുണ്ടായ മാനസിക വിഷമവും സംസ്കാര ശൂന്യമായ ഇടപെടലുകളും വിഡിയോയിൽ പറയുന്നുണ്ട്. കൂട്ടൂകാർ മാത്രമടങ്ങുന്ന വാട്സാപ്പ് ഗ്രൂപ്പിലാണ് വീഡിയോ പങ്കുവച്ചതെങ്കിലും പിന്നീട് ഇത് ലീക്കായി.
advertisement
സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിച്ചതോടെ സംഭവത്തിന്റെ ദിശമാറി. നാടിനെ അപമാനിച്ചുവെന്ന പേരിൽ ഈ പെൺകുട്ടികൾക്കെതിരെ ഒരുവിഭാഗം രംഗത്തെത്തി. കൾച്ചർലെസ് ഫെല്ലോസ് എന്നൊക്കെ നാട്ടുകാരെ വിശേഷിപ്പിക്കുകയും ഈ നാട്ടിലേക്ക് കല്യാണം കഴിപ്പിക്കരുതെന്നു വരെ പറയുകയും ചെയ്യുന്ന വീഡിയോ കണ്ട് ഇവിടത്തെ മൊഞ്ചന്മാർക്ക് സഹിച്ചില്ല. അവരും മറുപടി വീഡിയോ ഇറക്കി. കിളിനക്കോടിലെ മൊഞ്ചൻമാരുടെ മറുപടി എന്ന പേരിൽ ഇതും വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു. സംഭവം ഫേസ്ബുക്കിലും സോഷ്യൽ മീഡിയയിലും വാട്സാപ്പിലും പ്രവഹിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. സംഭവത്തിന്റെ നിജസ്ഥിതി അറിയാതെ പെൺകുട്ടികളുടെ സ്വഭാവ ശുദ്ധിയെ വരെ ചോദ്യം ചെയ്യുന്നതരത്തിലേക്കുള്ള കമന്റുകളും പ്രവഹിച്ചു. ഇതിനു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ തങ്ങളെ അപമാനിച്ചവർക്കെതിരെ പെൺകുട്ടികൾ പൊലീസിൽ പരാതി നൽകി. ഇവരിൽ രണ്ടുപേരുടെ വിവാഹം വരെ മുടങ്ങിയെന്നാണ് വിവരം.
പെൺകുട്ടികൾക്ക് ലോഡ്ജ് കിട്ടാത്ത പ്രശ്‌നമാണ്, പീഡിപ്പിച്ചാൽ ഇങ്ങനെയാവില്ല പോവുക, ആണുങ്ങളുടെ കൂടെ ഇരിക്കാനാണോ കോളേജിൽ പഠിപ്പിച്ചത്, ഞങ്ങളുടെ സംസ്‌ക്കാരത്തെ അപമാനിക്കരുത്, കല്യാണത്തിന് വന്നാൽ നക്കിയിട്ടു പോയാൽ മതി എന്നിങ്ങനെ കമന്റുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു. വിവാഹ ചടങ്ങിനിടെ പെൺകുട്ടികളെ അപമാനിച്ചവർക്കെതിരെ വേങ്ങര പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സോഷ്യൽ മീഡിയയിൽ വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്യും.
