ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഉത്തരേന്ത്യയിൽ നടക്കുന്ന സമരങ്ങൾക്ക് വീര്യം പകർന്ന നേതാക്കളിൽ ഒരാളാണ് ചന്ദ്രശേഖർ ആസാദ് . പൗരത്വ വിവാദം ആരംഭിച്ചതിനു ശേഷം ആദ്യമായി കേരളത്തിലെത്തിയ ചന്ദ്രശേഖർ ആസാദ് ശാരീരിക പ്രശ്നങ്ങൾ വകവയ്ക്കാതെ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ചത്.
രാജ്യത്ത് ബിജെപി യുടെയും ആർ എസ് എസ്സിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കാനുള്ളതല്ല ഭരണം. ഈ രാജ്യത്ത് എന്ത് നടക്കണം എന്ന് ജനങ്ങൾ തീരുമാനിക്കും. കേന്ദ്ര സർക്കാർ പൗരത്വ നിയമ ഭേദഗതി കൊണ്ട് വന്നതോടെ പ്രതിഷേധത്തിന്റെ ഭാഗമായി ജനങ്ങൾ ഐക്യപ്പെട്ടത് മാത്രമാണ് സർക്കാർ ചെയ്ത നല്ല കാര്യം- ചന്ദ്ര ശേഖർ ആസാദ് പറഞ്ഞു.
advertisement
പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന സമരങ്ങളെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അതിനാൽ കേന്ദ്ര സർക്കാരിനെതിരായ പോരാട്ടത്തിൽ രാജ്യത്തെ മുഴുവൻ ജനങ്ങളും ഒരുമിക്കണമെന്നും സ്ത്രീകൾ ദിവസങ്ങളോളം തെരുവിൽ അണിനിരന്ന ഷഹീൻ ബാഗ് സമരം രാജ്യത്തെമ്പാടും സൃഷ്ടിക്കപ്പെടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.
അഹിംസാപരമായ സമരങ്ങളാണ് വിഷയത്തിൽ തുടരേണ്ടതെന്നും ചന്ദ്ര ശേഖർ ആസാദ് കൂട്ടിച്ചേർത്തു. പോരാട്ടം തുടർന്നാൽ വിപ്ലവമുണ്ടാകുമെന്നും വിപ്ലവത്തിലൂടെ നമ്മുക്ക് ജയിച്ചേ പറ്റുവെന്നും ചന്ദ്ര ശേഖർ ആസാദ് പറഞ്ഞത് ശ്രോതാക്കളുടെ ആവേശം വാനോളം ഉയർത്തി.
