സാധാരണഗതിയിൽ ട്രോളിങ് നിരോധനസമയത്ത് പരമ്പരാഗത വള്ളങ്ങളിൽ പോകുന്നവർക്ക് തീരത്തോട് ചേർന്ന കടലിൽനിന്ന് ധാരാളം മൽസ്യം ലഭിക്കാറുണ്ട്. എന്നാൽ ട്രോളിങ് നിരോധനം ആരംഭിച്ച് മൂന്നു ദിവസമായിട്ടും നിരാശയാണ് ഫലം.
ഉൾക്കടലിൽനിന്ന് തീരക്കടലിലേക്ക് കൂടുതൽ മൽസ്യങ്ങൾ എത്തണമെങ്കിൽ നന്നായി മഴ പെയ്ത് കടൽ ജലം തണുക്കേണ്ടതുണ്ട്. മുൻവർഷങ്ങളിൽ ട്രോളിങ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ സംസ്ഥാനത്ത് കാലവർഷം ശക്തമാകുകയും ആവശ്യത്തിന് മഴ ലഭിക്കുകയും ചെയ്യുമായിരുന്നു. എന്നാൽ ഇത്തവണ കാലവർഷമെത്താൻ വൈകിയതും, ആദ്യ ദിവസങ്ങളിൽ ദുർബലമായ മഴ ലഭിച്ചതും പരമ്പരാഗത വള്ളങ്ങളിൽ തീരക്കടലിൽ പോകുന്ന മൽസ്യത്തൊഴിലാളികൾക്ക് തിരിച്ചടിയായി മാറി.
advertisement
കഴിഞ്ഞ ദിവസങ്ങളിൽ കൊല്ലത്തുനിന്ന് പോയ വള്ളങ്ങളിൽ കൂടുതലായി ലഭിച്ചത് ചാള(മത്തി) മൽസ്യമാണ്. എന്നാൽ കൊല്ലം തീരത്തിന് ഏറെ പ്രശസ്തി നേടികൊടുക്കുന്ന നെയ്ചാള ഇത്തവണ ഇതുവരെ ലഭിച്ചിട്ടുമില്ല. ഇപ്പോൾ കൊല്ലം തീരത്തുനിന്ന് ലഭിക്കുന്ന ചാള, നെയ് കുറഞ്ഞതുമായ മൽസ്യമാണ്.
വാടി, മൂതാക്കര, പോർട്ട് കൊല്ലം എന്നിവിടങ്ങളിൽ അടുക്കുന്ന വള്ളങ്ങളിൽ കൂടുതലായി ലഭിക്കുന്നത് പൊള്ളല്‍ ചൂരയാണ്. നീണ്ടകരയില്‍ നിന്നു പോയിവരുന്ന വള്ളങ്ങളിൽ നെത്തോലിയാണ് കൂടുതലായി ലഭിക്കുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് സ്ഥിതിഗതികൾ പരിതാപകരമാണെന്ന് മൽസ്യത്തൊഴിലാളികളും വ്യാപാരികളും ഒരുപോലെ പറയുന്നു. സാധാരണഗതിയിൽ ഈ സമയത്ത് കടലിലേക്ക് പോകുന്ന ചൂണ്ട വള്ളങ്ങൾക്ക് കേരയും നെയ്മീനും വേളാപാരയുമൊക്കെ ലഭിക്കാറുണ്ടെന്ന് വാടിയിലെ മൽസ്യത്തൊഴിലാളിയായ ജെയ്സൺ ന്യൂസ്18നോട് പറഞ്ഞു. എന്നാൽ ഇത്തവണ ചൂര മാത്രമാണ് ലഭിച്ചതെന്നും ഇദ്ദേഹം പറയുന്നു.
വ്യത്യസ്തതരം മൽസ്യങ്ങൾ ചൂണ്ടവള്ളങ്ങൾക്കും പരമ്പരാഗത വള്ളങ്ങൾക്കും ലഭിക്കാത്തത് മൽസ്യത്തൊഴിലാളികളെ മാത്രമല്ല, മറ്റ് ജില്ലകളിൽനിന്ന് കൊല്ലത്ത് വരുന്ന കച്ചവടക്കാരെയും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം ജില്ലകളിൽനിന്നുള്ള കച്ചവടക്കാർ മീൻ വാങ്ങുന്നതിനായി കൊല്ലത്തെ നീണ്ടകര ഉൾപ്പടെയുള്ള ഹാർബറുകളിൽ വരാറുണ്ട്. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മറ്റ് ജില്ലകളിൽനിന്നുള്ള കച്ചവടക്കാർ അമിതമായ വിലയും മൽസ്യലഭ്യത കുറവും കാരണം നിരാശരായാണ് മടങ്ങിയത്.