ചൂരൽമലയിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട 280ലേറെ കുടുംബങ്ങൾക്കാണ് മേപ്പാടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തിരുന്നത്. അതിനിടെ കഴിഞ്ഞദിവസം കുന്നുംപറ്റയിലെ അഞ്ച് കുടുംബങ്ങൾക്ക് കൈമാറിയ കിറ്റിൽ പുഴു അരിച്ചിട്ടുണ്ടെന്നാണ് ആക്ഷേപം. കൽപ്പറ്റ എസ് കെ എം ജെ ഹയർസെക്കൻഡറി സ്കൂളിൽ സൂക്ഷിച്ചിരുന്ന കിറ്റുകൾ സ്കൂളിൽ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടക്കുന്ന പശ്ചാത്തലത്തിലാണ് അവിടെ നിന്ന് മാറ്റിയത്. ഒരുമാസം മുമ്പ് ലഭിച്ച ഭക്ഷണ സാധനങ്ങൾ തിരഞ്ഞെടുപ്പ് കാലത്ത് ഉപയോഗിക്കുന്നതിന് വേണ്ടി മാറ്റിവെച്ചതാണ് പുഴുവരിക്കാൻ ഇടയാക്കിയതെന്നാണ് പഞ്ചായത്തിലെ ഇടത് അംഗങ്ങളുടെ ആക്ഷേപം.
advertisement
അതേസമയം പഞ്ചായത്ത് നേരിട്ട് കിറ്റുകൾ നൽകിയിരുന്നില്ലെന്നും റവന്യൂ വകുപ്പിന് പുറമേ വിവിധ സന്നദ്ധ സംഘടനകളും നൽകിയ ഭക്ഷ്യ വസ്തുക്കളാണ് കുടുംബങ്ങൾക്ക് കൈമാറിയിരുന്നത് എന്നാണ് പഞ്ചായത്ത് ഭരണമുന്നണിയുടെഅവകാശവാദം. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കുന്നതിനാൽ ജനപ്രതിനിധികൾക്ക് നേരിട്ട് എത്തി ദുരന്തബാധിതർക്ക് ഭക്ഷ്യവസ്തുക്കൾ കൈമാറാൻ കഴിയാത്തതാണ് പ്രതിസന്ധിക്ക് വഴിവെച്ചതെന്നും അംഗങ്ങൾ പറയുന്നു.
കളക്ടറോട് റിപ്പോർട്ട് തേടി മന്ത്രി
മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം എന്താണെന്ന് ഗൗരവമായി പരിശോധിക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ. കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടു. ഭക്ഷ്യ വകപ്പ് വിതരണം ചെയ്തതല്ല. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ബോധപൂർവം രാഷ്ട്രീയ ലക്ഷ്യം വെച്ചാണോ എന്നത് അന്വേഷിക്കുമെന്നും ജി ആർ അനിൽ പറഞ്ഞു.
