മലപ്പുറം : കൺസ്യൂമർഫെഡ് അഴിമതിയാരോപണങ്ങളിൽ പുനഃപരിശോധന ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത്. 15 കേസുകളിൽ പ്രതിപ്പട്ടികയിലുള്ള മുൻ എംഡി റിജി.ജി.നായരാണ് കത്തു നൽകിയിരിക്കുന്നത്. കേസുകളിൽ പുന:പരിശോധന വേണമെന്നാണ് മുഖ്യആവശ്യം. എംഡി ആയതിന്റെ പേരിൽ മാത്രമാണ് പല കേസുകളും ചുമത്തപ്പെട്ടിരിക്കുന്നത്. കൺസ്യൂമർഫെഡ് കേസുകൾ ഒരു ഏജൻസിക്ക് കീഴിൽ മാത്രം കൊണ്ടുവരണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്ത് മുഖ്യമന്ത്രി സഹകരണ വകുപ്പിന് കൈമാറി.
Also Read-കൺസ്യൂമർഫെഡ് അഴിമതി: CITU നേതാക്കള്‍ ഉള്‍പ്പെട്ട കേസുകള്‍ അട്ടിമറിക്കാന്‍ നീക്കം
advertisement
കൺസ്യൂമർ ഫെഡിലെ ക്രമക്കേടുകൾ വെളിച്ചത്ത് കൊണ്ടുവന്ന 2013 ലെ ഓപ്പറേഷൻ അന്നപൂർണ്ണ വിജിലൻസ് റെയ്ഡിന് ശേഷം രജിസ്റ്റർ ചെയ്ത 15 കേസുകളിലാണ് റിജി പ്രതിയായിട്ടുള്ളത്.ഈ കേസുകളുടെ പട്ടിക ഉൾപ്പെടുത്തിയ കത്താണ് മുഖ്യമന്ത്രിക്ക് കൈമാറിയത്.
Also Read-#Big Breaking-കണ്‍സ്യൂമർഫെഡിൽ കോടികളുടെ അഴിമതി: റിപ്പോർട്ട് പൂഴ്ത്തി സർക്കാർ
എംഡി ആയതിന്റെ മുൻ വിധിയിലാണ് പല കേസുകളും ചുമത്തപ്പെട്ടതെന്ന് കത്തിൽ പറയുന്നു. പല ജില്ലകളിലും രജിസ്റ്റർ ചെയ്ത കേസുകൾ ആയതിനാൽ തുടർച്ചയായ യാത്ര ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. 90% കേസുകളും സിഐ-ഡിവൈഎസ്പി തലങ്ങളിൽ രജിസ്റ്റർ ചെയ്യപ്പെട്ടവയാണ്. ഇതിന് മറ്റ് ഉയർന്ന ഉദ്യോഗസ്ഥരുടെ അനുവാദം ഉണ്ടായിരുന്നില്ല. ഒരേ വിഷയത്തിൽ ഒന്നിൽ കൂടുതൽ അന്വേഷണമാണ് നടക്കുന്നത്. 30 വർഷമായി ചികിത്സയിൽ കഴിയുന്ന തനിക്ക് കേസ് നടത്താനുള്ള സാമ്പത്തിക സ്ഥിതിയില്ല. ആയതിനാൽ കൺസ്യൂമർ ഫെഡ് കേസുകൾ സംസ്ഥാന തലത്തിൽ ഒരേജൻസിക്ക് കീഴിലാക്കുന്ന ഏകോപിതസംവിധാനം വേണം. കത്തിൽ പറയുന്നു.
റിജി ജി നായർക്ക് ശേഷം എംഡി ആയ ടോമിൻ ജെ തച്ചങ്കരി അഴിമതിയെ കുറിച്ച് നടത്തിയ ആഭ്യന്തരാന്വേഷണത്തെ കത്തിൽ പരോക്ഷമായി ചോദ്യം ചെയ്യുന്നുമുണ്ട്. കഴിഞ്ഞ വർഷം ജൂൺ 24ന് നൽകിയ കത്ത് മുഖ്യമന്ത്രി പരിഗണിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ജൂലൈ പത്തിനാണ് വീണ്ടും നൽകിയത്. ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സഹകരണ വകുപ്പ് സെക്രട്ടറിക്ക് കത്ത് കൈമാറി.
കൺസ്യൂമർ ഫെഡ് എംഡി സ്ഥാനം രാജി വെച്ച റിജി ജി നായർ മാതൃ വകുപ്പായ ജലസേചന വകുപ്പിലേക്ക് മടങ്ങിയ ഘട്ടത്തിൽ 9 മാസം സസ്പെൻഷനിലായിരുന്നു. അഴിമതി കേസുകളെ തുടർന്നായിരുന്നു സസ്പെൻഷൻ.