ശസ്ത്രക്രിയ കഴിഞ്ഞ നാൾ മുതൽ ഉഷയ്ക്ക് കടുത്ത വയറുവേദന ഉണ്ടായിരുന്നു. പലതവണ മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെങ്കിലും മൂത്രത്തിൽ കല്ലാണെന്ന് പറഞ്ഞ് മരുന്ന് നൽകി തിരിച്ചയക്കുകയായിരുന്നു പതിവ്. കഴിഞ്ഞ ഒരാഴ്ചയായി മൂത്രത്തിലൂടെ രക്തം വരാൻ തുടങ്ങിയതോടെ ഒരു യൂറോളജി വിദഗ്ധനെ കാണുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം എക്സ്റേയും സ്കാനും എടുത്തപ്പോഴാണ് വയറ്റിൽ കത്രിക കുടുങ്ങിയ വിവരം പുറത്തറിയുന്നത്.
വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടെത്തിയ റിപ്പോർട്ടുമായി ഇന്നലെ മെഡിക്കൽ കോളേജിൽ എത്തിയെങ്കിലും ഡോക്ടർമാരുടെ സമരം കാരണം ഇവരെ അഡ്മിറ്റ് ചെയ്യാൻ അധികൃതർ തയ്യാറായില്ല. പകരം വേദനസംഹാരികൾ നൽകി ഏപ്രിൽ 23-ന് വരാൻ പറഞ്ഞ് മടക്കി അയക്കുകയാണുണ്ടായത്. എന്നാൽ ജീവന് ഭീഷണിയായ ഉപകരണം വയറ്റിലിരിക്കെ ഇത്രയും ലാഘവത്തോടെയുള്ള സമീപനമുണ്ടായതിൽ കുടുംബം പ്രതിഷേധത്തിലാണ്.
advertisement
പിഴവ് സംഭവിച്ച ആശുപത്രിയിൽ വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയയാകാൻ ഭയമാണെന്ന് ഉഷ അറിയിച്ചതിനെത്തുടർന്ന് ഇന്നലെ രാത്രി തന്നെ ഇവരെ കൊച്ചിയിലെ അമൃത ആശുപത്രിയിലേക്ക് മാറ്റി.
തൊഴിലുറപ്പ് തൊഴിലാളിയായ ഉഷയും കൂലിപ്പണിക്കാരനായ ഭർത്താവും സാമ്പത്തികമായി ഏറെ പിന്നോക്കമാണ്. സംഭവം അറിഞ്ഞെന്നും പരാതി കിട്ടിയില്ലെന്നും മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ.എ.ഹരികുമാർ അറിയിച്ചു.
