ബന്തിയോട് കൊക്കച്ചാലിലെ സാബിതിന്റെ മകന്‍ എട്ടുവയസ്സുകാരൻ മുഹമ്മദ് സുല്‍ത്താന്‍, പുത്തിഗെ ബാഡൂര്‍ ഓണിബാഗിലുവിലെ മുഹമ്മദിന്റെ മകള്‍ എട്ടു വയസ്സുകാരി ഫാത്തിമ ഫിബ, കൂഡ്ലു ഗംഗൈ റോഡിലെ ഗണേഷ് നായികിന്റെ ഭാര്യ ഭവാനി എന്നിവരാണ് തിങ്കളാഴ്ച മാത്രം വെള്ളത്തില്‍ വീണ് മരിച്ചത്. ഇതില്‍ തിങ്കളാഴ്ച്ച ഒഴുക്കില്‍പ്പെട്ട് കാണാതായ ഭവാനിയുടെ വീട്ടമ്മയുടെ മൃതദേഹം തോട്ടരുകിലെ വള്ളിപ്പടര്‍പ്പില്‍ കുരുങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കാസർഗോഡ് തളങ്കരയിൽ പള്ളിക്കുളത്തിൽ അപകടത്തിൽപ്പെട്ടാണ് ഒരാൾ മരിച്ചത്. ഒരാളെ രക്ഷപ്പെടുത്തി. ബെംഗളൂരു നോർത്തിലെ മുജാഹിദിന്റെ മകൻ ഫൈസാനാണ് മരിച്ചത്. സിയാറത്തിന് എത്തിയവരാണ് അപകടത്തിൽപ്പെട്ടത്. കുളത്തിൽ കുളിക്കാൻ ഇറങ്ങിയ ആൾ അപകടത്തിൽപ്പെട്ടപ്പോൾ രക്ഷിക്കാനിറങ്ങിയ ആളാണ് മരിച്ചതെന്നാണ് സൂചന.
advertisement
മധുനാഹിനിപ്പുഴ കരകവിഞ്ഞൊഴുകിയതോടെ, മധൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പട്ള, ഷിറിബാഗിലു, മായിപ്പാടി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് പട്ളയില്‍നിന്ന് 15 കുടുംബങ്ങളെ കാസർഗോഡ് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റി. ഷിറിബാഗിലുവിലെ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
മധൂര്‍ ക്ഷേത്രവും പരിസരവും വെള്ളക്കെട്ടിലാണ്. കനത്ത മഴയില്‍ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറിയതോടെ നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. വെസ്റ്റ് എളേരി പറമ്പ ഗവ. എല്‍പി സ്‌കൂളില്‍ ഒരു ക്യാമ്പ് ആരംഭിച്ചു. രണ്ട് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ 44 പേരാണ് ക്യാമ്പിലുള്ളത്. പലയിടത്തും മണ്ണിടിച്ചിലും വ്യാപകമാണ്.
ദേശീയപാതയില്‍ ചെര്‍ക്കള ബേവിഞ്ചയില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ഗതാഗതനിയന്ത്രണം ഇപ്പോഴും തുടരുന്നുണ്ട്. മഴക്കെടുതിയില്‍ 2 ദിവസത്തിനിടെ മാത്രം 40 വീടുകളാണ് തകര്‍ന്നത്. നഗരങ്ങളിലെ റോഡുകള്‍ ഉള്‍പ്പെടെ വെളളത്തിനടിയിലായതോടെ വാഹന ഗതാഗതവും സ്തംഭിച്ചു. തീരദേശങ്ങളില്‍ കടലാക്രമണവും രൂക്ഷമാണ്. നീലേശ്വരം പൊടോതുരുത്തി, പാലായി, കടിഞ്ഞിമൂല, പുറത്തേക്കൈ, കോട്ടപ്പുറം, ആനച്ചാല്‍, ചാത്തമത്ത് തുടങ്ങിയ സ്ഥലങ്ങളില്‍ വലിയ തോതില്‍ വെള്ളം കയറി. പൊടോതുരുത്തിയില്‍ 120 വീടുകളിലാണ് വെള്ളം കയറിയത്. കാസര്‍ഗോഡ്, കുമ്പള, മഞ്ചേശ്വരം തീരപ്രദേശങ്ങളിലും കടലാക്രമണം അതിരൂക്ഷമാണ്.