വാർത്താസമ്മേളനത്തിൽ ജി. സുധാകരനെക്കുറിച്ചുള്ള ചോദ്യത്തിന് എം.വി. ഗോവിന്ദൻ നൽകിയ മറുപടിയും അതിനു പിന്നാലെ അദ്ദേഹം ചിരിച്ചതുമാണ് വിവാദങ്ങൾക്ക് കാരണമായത്. തന്നെ പരസ്യമായി പരിഹസിച്ച സെക്രട്ടറിയുടെ നടപടി ശരിയായില്ലെന്ന് കാണിച്ച് സുധാകരൻ ഫേസ്ബുക്കിൽ കുറിച്ചതോടെയാണ് 63 വർഷത്തെ പാർട്ടി ബന്ധം അവസാനിപ്പിക്കുന്നു എന്ന സൂചന പുറത്തുവന്നത്. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ച് തലത്തിലേക്ക് മാറിയ ശേഷം ജില്ലാ നേതൃത്വം തന്നെ പൂർണ്ണമായി അവഗണിച്ചുവെന്നും അടിയന്തരാവസ്ഥയുടെ 50-ാം വാർഷികം ആഘോഷിച്ചപ്പോൾ പോലും തനിക്ക് ക്ഷണക്കത്ത് നൽകിയില്ലെന്നും സുധാകരൻ പരാതിപ്പെടുന്നു. പാർട്ടി സെക്രട്ടറി തന്നെ പരസ്യമായി കളിയാക്കി ചിരിച്ചിട്ടും ആരും അത് തിരുത്താൻ തയ്യാറായില്ലെന്നത് അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു.
advertisement
സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ. നാസറും ഫോണിൽ വിളിച്ച് അനുനയത്തിന് ശ്രമിച്ചെങ്കിലും അംഗത്വ ഫോറം പൂരിപ്പിച്ചു നൽകില്ലെന്ന നിലപാടിൽ സുധാകരൻ ഉറച്ചുനിൽക്കുകയാണ്. മെമ്പർഷിപ് പുതുക്കണമെന്ന നാസറിന്റെ അഭ്യർത്ഥന ജി സുധാകരൻ തള്ളുകയായിരുന്നു.
നിയമസഭാ സീറ്റ് നിഷേധിച്ചത് മുതൽ പാർട്ടി നേതൃത്വവുമായി അകൽച്ചയിലായിരുന്ന സുധാകരൻ. ഇനിയുള്ള കാലം ആദർശങ്ങളിൽ ഉറച്ചുനിന്ന് ജനങ്ങൾക്കൊപ്പം നിൽക്കുമെന്നാണ് വ്യക്തമാക്കുന്നത്.
