ജി. സുധാകരന്റെ ഫെയ്‌സ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന സി.പി.എം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗമാണ് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ ഉദ്ഘാടന ചടങ്ങിന്റെ ലൈവ് ലിങ്ക് പേജിൽ ഇട്ടത്. ലൈവ് വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ പാർട്ടി നേതൃത്വവും സുധാകരനും തമ്മിലുള്ള ഭിന്നതകൾ അവസാനിച്ചുവെന്നും 'മഞ്ഞുരുകി'യെന്നും ഉള്ള റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്നിരുന്നു. എന്നാൽ, ഇത് തന്റെ അറിവോ സമ്മതമോ ഇല്ലാതെ ചെയ്തതാണെന്ന് ഉറപ്പായതോടെ ലിങ്ക് ഉടനെ പിൻവലിക്കുകയായിരുന്നു.
ജി. സുധാകരൻ പാർട്ടിയുടെ കരുത്തും ശക്തിയുമാണെന്നും ശാരീരികമായ അവശതകൾ മൂലമാണ് അദ്ദേഹം പെരുമ്പളം പാലം ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാത്തതെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി വ്യക്തമാക്കിയിരുന്നത്. വീഴ്ചയെത്തുടർന്ന് കാലിന് ഒടിവുണ്ടായതിന്റെ ക്ഷതത്തിൽ നിന്ന് സുധാകരൻ മുക്തനായെങ്കിലും പൂർണ്ണമായ ആരോഗ്യം വീണ്ടെടുത്തിട്ടില്ലെന്നും, ഈ സാഹചര്യത്തിൽ ദീർഘദൂര യാത്ര സാധ്യമല്ലാത്തതിനാലാണ് അദ്ദേഹം വിട്ടുനിൽക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. മന്ത്രി മുഹമ്മദ് റിയാസ് നേരിട്ട് ക്ഷണിക്കുകയും ഔദ്യോഗിക നോട്ടീസിലും ബോർഡുകളിലും പേരും ചിത്രവും ഉൾപ്പെടുത്തുകയും ചെയ്തിട്ടും സുധാകരൻ എത്താത്തത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
advertisement
