കേരളത്തിലെ കുംഭമേള എന്നറിയപ്പെടുന്ന ഉത്സവത്തിന്റെ ഭാഗമായുള്ള പരിപാടികള്‍ക്ക് നേരത്തെ തന്നെ അപേക്ഷ നല്‍കി അനുമതി ചോദിച്ചിരുന്നു എന്നാണ് സംഘാടകര്‍ പറയുന്നത്. ശേഷമാണ് ഒരുക്കങ്ങള്‍ ആരംഭിച്ചത്. കളക്ടര്‍, ദേവസ്വം മന്ത്രി വി എന്‍ വാസവന്‍, ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാര്‍ എന്നിവര്‍ പരിപാടിയുടെ രക്ഷാധികാരികളായിരിക്കെ ആണ് ഒരുക്കങ്ങള്‍ തടഞ്ഞതെന്നും സംഘാടകര്‍ പറയുന്നു.
'ഭാരതപ്പുഴ കയ്യേറി അനുമതിയില്ലാതെ പാലം നിര്‍മിക്കുന്നതും പുഴയിലേക്ക് ജെസിബി ഇറക്കി പുഴ നിരപ്പാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയത് കേരള നദീതീര സംരക്ഷണ നിയമം 2021ന്റെ ലംഘനമാണെന്നും കുറ്റകരവും പിഴയും ചുമത്താവുന്ന കുറ്റമാണ്'- സ്റ്റോപ്പ് മെമ്മോയില്‍ പറയുന്നു. ഇനിയൊരു ഉത്തരവുണ്ടാകുന്നതുവരെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടഞ്ഞതായും വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മെമ്മോയില്‍ വ്യക്തമാക്കി.
advertisement
ജൂന അഖാഡയും മാതാ അമൃതാനന്ദമയി മഠവുമാണ് പരിപാടിയുടെ പ്രധാന സംയോജകര്‍. ജൂന അഖാഡയിലെ മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതിയ്ക്കാണ് കുംഭമേളയുടെ പ്രധാന ഉത്തരവാദിത്തം. ഗോകര്‍ണ്ണംമുതല്‍ കന്യാകുമാരിവരെയുള്ള പഴയ കേരളത്തിന്റെ ഏതാണ്ട് മധ്യഭാഗത്തു കിടക്കുന്ന തിരുനാവായയില്‍ പൂര്‍വ്വകാലംമുതലേ നടന്നിരുന്ന മാഘ മഹോത്സവം തിരികെ കൊണ്ടുവരേണ്ടതിന്റെ ആവശ്യകത ഉന്നയിച്ചാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
അനുമതി തേടിയിട്ടില്ലെന്ന് അധികൃതര്‍
തിരുനാവായ നാവാമുകുന്ദ ക്ഷേത്രത്തോട് ചേർന്നുള്ള നിളയുടെ തീരത്താണ് കുംഭമേളയോട് അനുബന്ധിച്ചുള്ള ഒരുക്കങ്ങളും ഉത്സവ ക്രമീകരണങ്ങളുമെല്ലാം നടന്നിരുന്നത്. ഇതോടനുബന്ധിച്ച് നിലം ഒരുക്കുകയും യാത്ര സുഖമമാക്കാൻ താത്‌ക്കാലിക പാല നിർമാണം പുരോഗമിക്കുകയും ചെയ്യുകയായിരുന്നു. എന്നാൽ പുഴയിലെ താത്‌ക്കാലിക പാലം നിർമിക്കുന്നതോ മറ്റ് നിർമാണ പ്രവർത്തനങ്ങളോ നടത്തിയത് അനുവാദം കൂടാതെയാണെന്ന് കാണിച്ചുകൊണ്ടാണ് വില്ലേജ് ഓഫിസറുടെ സ്റ്റോപ്പ് മെമോ. നിര്‍മാണ പ്രവർത്തനങ്ങൾ അറിയിക്കാതെയും അനുവാദം കൂടാതെയുമാണ് ചെയ്യുന്നതെന്ന് പ്രസ്‌താവനയിൽ പറയുന്നു.
സർക്കാർ ഉത്തരവ് നിയമ വിരുദ്ധവും മത സ്വാതന്ത്ര്യ ധ്വംസനവും: കുമ്മനം
കുംഭമേള നടക്കുന്ന തിരുനാവായയിൽ എല്ലാ നിർമ്മാണ പ്രവർത്തനങ്ങളും നിരോധിച്ചു കൊണ്ടുള്ള സർക്കാർ ഉത്തരവ് നിയമ വിരുദ്ധവും മത സ്വാതന്ത്ര്യ ധ്വംസനവുമാണെന്ന് കുമ്മനം രാജശേഖരൻ. പണ്ടുകാലം മുതൽ തിരുനാവായ മണപ്പുറത്ത് നടന്നു വരുന്ന മക മഹോത്സവം പൂർവ്വാധികം ഭംഗിയായി നടത്താൻ തീരുമാനമെടുത്തതിന്റെ അടിസ്ഥാനത്തിൽ വിപുലമായ തയ്യാറെടുപ്പും ക്രമീകരണ പ്രവർത്തനങ്ങളും നടത്തിവരികയായിരുന്നു. ഒരു മാസമായി നിളാ നദിയുതട തീരത്ത് തീത്ഥാടകർക്ക് വേണ്ട അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്താൻ നിർമ്മാണ ജോലി നടക്കുമ്പോഴൊന്നും പോലീസോ റവന്യൂ അധികൃതരോ യാതൊരു തടസവും ഉന്നയിച്ചില്ല. ദിവസവും സർക്കാരുദ്യോഗസ്ഥന്മാർ കുംഭമേള സ്ഥലത്ത്എത്തി സ്ഥിതിഗതികൾ വിലയിരുത്തിയിട്ടുണ്ട്. എന്തെങ്കിലും നിയമ വിരുദ്ധ പ്രവർത്തനം നടന്നതായി അവരാരും ചൂണ്ടിക്കാണിച്ചില്ല.
കുംഭമേള നടക്കാൻ ഏതാനും ദിവസം മാത്രം അവശേഷിച്ചിരിക്കേ, വളരെ പെട്ടെന്ന് യാതൊരു മുന്നറിയിപ്പും നൽകാതെ നിർമ്മാണ ജോലികൾ തടസപ്പെടുത്തിയതിന് വ്യക്തമായ ഗൂഡാലോചനയുണ്ട്. കുംഭമേളയെ അട്ടിമറിച്ച് തീർത്ഥാടകരുടെ മനോവീര്യം കെടുത്തുകയാണ് ലക്ഷ്യം. കേളപ്പജിയുടെ നേതൃത്തിൽ സർവ്വോദയ മേള നടന്നപ്പോൾ മുതൽ ഭാരതപ്പുഴക്ക് കുറുകെ താൽക്കാലിക പാലം പണിയാറുണ്ട്. നദീതീരവും മണൽ തിട്ടകളും സൗകര്യപ്പെടുത്താറുണ്ട്. ജനങ്ങൾ തിങ്ങി കൂടുന്ന സ്ഥലങ്ങളിൽ പ്രാഥമികാവശ്യങ്ങൾക്കും അടിസ്ഥാന ആവശ്യങ്ങൾക്കും സൗകര്യമൊരുക്കേണ്ടത് സർക്കാരിന്റെ കടമയാണ്. സൗകര്യമൊരുക്കു കയുമില്ല, സൗകര്യമൊരുക്കാൻ ആരേയും അനുവദിക്കുകയുമില്ല എന്ന സർക്കാർ നയം തീർത്തും നിരുത്തരവാദപരമാണ്. ദുരുദ്ദേശപരമായ ഈ നിലപാടിനെ ശക്തിയുക്തം എതിർത്ത് പരാജയപ്പെടുത്തുക തന്നെ ചെയ്യും. സംഭവത്തിൽ പ്രതിഷേധിക്കാനും ആചാര സംരക്ഷണത്തിനും എല്ലാ വിഭാഗം ജനങ്ങളും രംഗത്ത് വരണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
ചരിത്രം
പണ്ട് തിരുനാവായ ഭാരതപ്പുഴയുടെ തീരത്ത് 12 വർഷത്തിലൊരിക്കൽ മഹാമാഘം എന്ന പേരിൽ ഒരു വലിയ ഉത്സവം നടന്നിരുന്നു. ഇത് ദക്ഷിണേന്ത്യയിലെ കുംഭമേളയ്ക്ക് സമാനമായ ഒരു ആത്മീയ സംഗമമായിരുന്നു. ചേരമാൻ പെരുമാളിന്റെ കാലത്താണ് ഇത് ആരംഭിച്ചത്, പിന്നീട് വള്ളുവക്കോനാതിരിയുടെ നേതൃത്വത്തിലായി. ഏകദേശം 250 വർഷങ്ങൾക്ക് മുമ്പ് ബ്രിട്ടീഷ് ഭരണകാലത്താണ് ഈ ഉത്സവം നിർത്തലാക്കപ്പെട്ടത്.
കൃത്യമായ കാരണങ്ങൾ ചരിത്രരേഖകളിൽ വ്യക്തമല്ലെങ്കിലും, മാമാങ്കം പോലുള്ള വലിയ ജനക്കൂട്ടം ഒരുമിച്ചുകൂടുന്ന പരിപാടികൾ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ബ്രിട്ടീഷ് വിലയിരുത്തലായിരിക്കാം പ്രധാന കാരണം. 2016-ൽ തിരുനാവായ ക്ഷേത്രത്തിലെ പ്രധാന പുരോഹിതൻ നദീപൂജ ചടങ്ങുകൾ പുനരാരംഭിക്കുകയും, 2028-ൽ വിപുലമായ മഹാമാഘം ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതിന് മുന്നോടിയായാണ് 2026 ജനുവരി 18 മുതൽ ഫെബ്രുവരി 3 വരെ കേരള കുംഭമേള നടത്താൻ നിശ്ചയിച്ചത്.
