സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശും ബന്ധുക്കളും ഇന്ന് സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേസ് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ അമ്മ മുഖ്യമന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
സിദ്ധാർത്ഥിന്റെ അച്ഛൻ ജയപ്രകാശും അമ്മാവന്‍ ഷിബുവുമായിരുന്നു മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. തുടര്‍ന്ന് അന്വേഷണം സിബിഐക്ക് വിടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പ് നല്‍കിയെന്ന് പിതാവ് ജയപ്രകാശ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സിദ്ധാർത്ഥന് നേരിടേണ്ടി വന്ന ക്രൂരത മുഖ്യമന്ത്രിയോട് വിവരിച്ചു. മരിച്ചതല്ല കൊന്നതാണെന്ന് തുറന്നുപറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടപ്പോള്‍ നോക്കട്ടെ എന്നല്ല, ഉറപ്പാണ് പറഞ്ഞതെന്നും ജയപ്രകാശ് വ്യക്തമാക്കി. സിബിഐ അന്വേഷണം വേണമെങ്കില്‍ അതുതന്നെ ചെയ്യാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടിയെന്നും ജയപ്രകാശ് പറഞ്ഞു.
advertisement
'അസിസ്റ്റന്റ് വാര്‍ഡനേയും ഡീനിനേയും കൊലക്കുറ്റത്തിന് പ്രതിചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സസ്‌പെന്‍ഷല്ല, ഇരുവരേയും പുറത്താക്കി സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്തി അന്വേഷണം നടത്തണം. 2019ന് ശേഷം സര്‍വകലാശാലയില്‍ ഒരുപാട് ആത്മഹത്യകളും അപകടമരണങ്ങളും നടന്നിട്ടുണ്ട്. അവയും അന്വേഷിക്കണം'- അദ്ദേഹം ആവശ്യപ്പെട്ടു.
ട്രെയിനില്‍വെച്ച് സിദ്ധാർത്ഥിനെ വകവരുത്താന്‍ ശ്രമിച്ചോയെന്ന് സംശയമുണ്ട്. ദേവരാഗ് എന്ന പുതിയ പേര് ആന്റി റാഗിങ് സ്‌ക്വോഡിന്റെ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് അന്വേഷണത്തില്‍ അങ്ങനെയൊരു പേരില്ല. സുഹൃത്ത് അക്ഷയിനെ സാക്ഷിയോ മാപ്പുസാക്ഷിയോ ആക്കരുത്, അവന്‍ പ്രതിയാണെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി സിബിഐ അന്വേഷണം ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെഎസ് യു പ്രസിഡന്റുമാര്‍ നടത്തിവരുന്ന നിരാഹാരസമരം അവസാനിപ്പിക്കണമെന്ന് ജയപ്രകാശ് അഭ്യർത്ഥിച്ചിരുന്നു.