ലോകത്തൊരിടത്തുമില്ല ഇങ്ങനെയൊരുത്സവം. എല്ലാവരുമൊന്നെന്ന സമഭാവനയുടെ ആഘോഷം. ഉള്ളവനും ഇല്ലാത്തവനുമെന്നോ വലിയവനും ചെറിയവനുമെന്നോ നേതാവും അനുയായിയുമെന്നോ മുതലാളിയും തൊഴിലാളിയുമെന്നോ ഭേദമില്ലാത്ത ഒരു കാലത്തെ പുനരവതരിപ്പിക്കുമ്പോൾ ഏതു പ്രായക്കാരും കുട്ടികളെപ്പോലെ ആനന്ദിക്കുന്ന ദിനം. എല്ലാം നല്ലതാകുമ്പോളുള്ള ആനന്ദം. മനസ്സു ശുദ്ധമാകുമ്പോഴുള്ള ആമോദം. കള്ളപ്പറയും ചെറുനാഴിയുമില്ല. അളന്നുതൂക്കാത്ത സ്നേഹത്തിന്റെ ആവേശമാണ് നാടെങ്ങും. പൂക്കളുടെയും പുടവകളുടെയും ഉത്സവത്തിന് പൂമ്പാറ്റകളെപ്പോലെയാണ് മനസ്സുകൾ.
സമൃദ്ധിയും സംശുദ്ധിയും കലരുകയാണിവിടെ. ജാതിയോ മതമോ ദേശമോ വേഷമോ ജീവിതാവസ്ഥയോ ഒന്നും ആരെയും വേറിട്ടതാക്കുന്നില്ല. ആരും ചെറുതല്ലെന്ന ചെറുതല്ലാത്ത സന്ദേശം നാടിന്റെ ആഘോഷമായി മാറുമ്പോൾ ലോകത്തേക്കാൾ വലുതാകുന്നുണ്ട് ഈ കൊച്ചു കേരളം.
advertisement
കേരളത്തിലെ ഏക വാമന ക്ഷേത്രമായ തൃക്കാക്കരയിൽ പതിവ് തെറ്റിക്കാതെ വിപുലമായ രീതിയിലാണ് ഓണാഘോഷം. ഓണം പ്രമാണിച്ചുള്ള ചടങ്ങുകൾ പുലർച്ചെ തന്നെ ആരംഭിച്ചു. പാതാളത്തിലേക്ക് ചവുട്ടി താഴ്ത്തിയ മഹാബലിയെ വാമനൻ സ്വീകരിച്ചു ആനയിക്കുന്ന ചടങ്ങ് രാവിലെ നടക്കും. പ്രസിദ്ധമായ തിരുവോണ സദ്യയും ഇന്നാണ്.
തിരുവോണനാളിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തജനത്തിരക്ക്. തിരക്കേറുന്ന സാഹചര്യം കണക്കിലെടുത്ത് ഭക്തരെ കൊടിമരത്തിന് സമീപത്തുകൂടിയാണ് ഭക്തർക്ക് ക്ഷേത്രത്തിലേക്ക് പ്രവേശനം. തിരക്കേറിയതിനാൽ ഉച്ചക്ക് 2മണി വരെ വിഐപി-സ്പെഷ്യൽ ദർശനങ്ങൾ ഉണ്ടാവില്ലെന്ന് ദേവസ്വം ബോർഡ് അറിയിച്ചു. ഇന്ന് ക്ഷേത്രത്തിൽ പതിനായിരം പേർക്ക് തിരുവോണ സദ്യ ഒരുക്കിയിട്ടുണ്ട്. പ്രസാദ ഊട്ട് രാവിലെ 10 മണിക്ക് ആരംഭിക്കും. രാവിലെ 4 -30 മുതൽ ഉഷ പൂജ വരെ ഭക്തർക്ക് ഗുരുവായൂരപ്പന് ഓണപ്പുടവ സമർപ്പിക്കാം.
ഓണത്തിനായി നട തുറന്ന ശബരിമലയിലും ഭക്തരുടെ തിരക്കിലാണ്. തിരുവോണദിനമായ ഇന്ന് കിഴക്കേമണ്ഡപത്തിൽ പ്രത്യേക ഗണപതിഹോമം നടത്തും. ഇന്ന് ക്ഷേത്രത്തിലെത്തുന്ന എല്ലാ തീർത്ഥാടകർക്കും സദ്യ നൽകും. ക്ഷേത്ര ജീവനക്കാരുടെ വകയാണ് തിരുവോണ സദ്യ. ഉത്രാട ദിനത്തിലും സദ്യ നടത്തിയിരുന്നു. സന്നിധാനം മേൽശാന്തിയുടെ നേതൃത്വത്തിലായിരുന്നു ഉത്രാടദിന സദ്യ. നാളെ സന്നിധാനം പൊലീസുദ്യോഗസ്ഥരുടെ നേതൃത്വത്തിലും മറ്റന്നാൾ മാളിപ്പുറം മേൽശാന്തിയുടെ നേതൃത്വത്തിലും സദ്യ നടത്തും. പൂജകൾ പൂർത്തിയാക്കിയ ശേഷം ഈ മാസം 31ന് രാത്രി 10ന് നട അടയ്ക്കും.