കൊട്ടിക്കലാശത്തിന് പിന്നാലെ ആറേകാലോടെ ഹരിപ്പാട്ടുണ്ടായ കല്ലേറിൽ എസ്.ഐ.യും രണ്ട് പോലീസ് ഉദ്യോഗസ്ഥരുമടക്കം പത്തോളം പേർക്ക് പരിക്കേറ്റു. ടൗൺഹാൾ ജങ്ഷനിലായിരുന്നു എൽ.ഡി.എഫിന് കൊട്ടിക്കലാശത്തിന് അനുമതി. ഇവിടെ നിന്നും പിരിഞ്ഞ പ്രവർത്തകർ എഴിക്കകത്ത് ജങ്ഷനിലൂടെ കടന്നുപോകുന്നതിനിടെ യു.ഡി.എഫ്. പ്രവർത്തകരുമായി തർക്കമുണ്ടായി.ആദ്യം കൊടികൊണ്ടാണ് അടിച്ചത്. പോലീസ് ഇടപെട്ട് പ്രവർത്തകരെ പിരിച്ചുവിടാൻ ശ്രമിക്കവേ കല്ലേറുണ്ടായി.
കോട്ടയം പാമ്പാടിയിൽ കൊട്ടിക്കലാശത്തിനിടയിൽ സിപിഎം ബിജെപി പ്രവർത്തകർ തമ്മിൽ നേരിയ സംഘർഷമുണ്ടായി. ബിജെപിയുടെ പ്രചാരണ വാഹനത്തിന് മുകളിൽ സിപിഎം പ്രവർത്തകർ കയറിയതാണ് സംഘർഷത്തിനു കാരണം. തർക്കത്തിനിടയിൽ വാഹനത്തിന്റെ ഡ്രൈവർക്കും മർദ്ദനമേറ്റു. പിന്നീട് വാഹനത്തിന് മുകളിൽ നിന്ന ബിജെപി പ്രവർത്തകനെ കൊടികെട്ടിയ പൈപ്പ് ഉപയോഗിച്ച് അടിക്കുകയും. ഇത് ഇരുകൂട്ടരും തമ്മിലുള്ള സംഘർഷത്തിന് കാരണമായി.ഇരുകൂട്ടരും ചേരി തിരിഞ്ഞു മുദ്രാവാക്യം വിളിച്ചു.നേതാക്കളും പോലീസും ഇടപെട്ടു പ്രവർത്തകരെ ശാന്തരാക്കി.
advertisement
എറണാകുളം പറവൂരിൽ കൊട്ടിക്കലാശത്തിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞുവീണ് മരിച്ചു. തത്തപ്പിളളി സ്വദേശി അലി (70) ആണ് മരിച്ചത് യുഡിഎഫ് സ്ഥാനാർത്ഥി വി ഡി സതീശൻ്റെ കലാശക്കൊട്ടിനിടെയാണ് ദാരുണ സംഭവമുണ്ടായത്.
പട്ടാമ്പി നഗരത്തിൽ തിരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിൽ കല്ലേറും സംഘർഷവും. മൂന്നു പേർക്ക് പരിക്കേറ്റു. പരാജയഭീതി പൂണ്ട യുഡിഎഫ് പ്രവർത്തകരാണ് അക്രമം നടത്തിയത് എന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു. പോലീസ് സ്റ്റേഷൻ പരിസരത്ത് എൽഡിഎഫിന്റെയും യുഡിഎഫിന്റെയും റാലികൾ കടന്നു പോകുമ്പോഴാണ് കല്ലേറുണ്ടായതെന്നാണ് വിവരം. തുടർന്ന് പ്രവർത്തകർ ഏറ്റുമുട്ടി സംഘർഷാവസ്ഥയിൽ എത്തിയപ്പോൾ പോലീസ് ലാത്തി വീശി. റാലി കാണുവാനായി റോഡരികിൽ നിന്ന് പെരുമുടിയുർ സ്വദേശി അഷറഫിന്റെ തലയിലാണ് കല്ലേറിൽ പരിക്കേറ്റത്.
സിപിഎം നേതാക്കളായ പിആർ രജീഷിന്റെ കാലിനും ബാലചന്ദ്രന്റെ കയ്യിനും പരിക്കുണ്ട്. പരിക്കേറ്റവരെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊല്ലത്ത് കൊട്ടിക്കലാശത്തിന് എത്തിയവരുടെ വാഹനം ഇടിച്ച് രണ്ട് പേർക്ക് പരിക്ക് . ആശ്രാമം ലിങ്ക് റോഡിൽ ആണ് അപകടം ഉണ്ടായത്. കൊല്ലം സ്വദേശികളായ ചിന്നു ലക്ഷ്മി, ധനലക്ഷ്മി എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത് . വഴിയാത്രക്കാരായ ഇവർ ഇടിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള കായലിലേക്ക് വീണു. ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെൺകുട്ടികളെ കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരളത്തെ തകർത്ത പ്രളയം മനുഷ്യനിർമിതമാണെന്ന് ആരോപണം ഉയർത്തിയതിന് പിന്നാലെ പത്തനംതിട്ടയിൽ യുഡിഎഫ് കൊട്ടിക്കലാശത്തിൽനിന്ന് വിട്ടുനിന്നു.
ഏപ്രിൽ 8 നിശബ്ദ പ്രചാരണമായിരിക്കും. നിശബ്ദപ്രചാരണ സമയത്തെ ഉത്തരവ് ലംഘിക്കുന്നവര്‍ക്കുനേരെ കര്‍ശന നടപടി സ്വീകരിക്കും.
വോട്ടിങ് യന്ത്രം അടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം ഏപ്രിൽ 8 രാവിലെ എട്ടുമുതല്‍ നിയോജകമണ്ഡലതല കേന്ദ്രങ്ങളില്‍ നടക്കും.
