ഓൺലൈൻ മാദ്ധ്യമങ്ങളെയും അദ്ദേഹം പോസ്റ്റിലൂടെ വിമർശിച്ചു. ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്നതാണ് ഇന്നത്തെ റീൽസ് സംസ്കാരമെന്നും സ്വകാര്യതയെ മാനിക്കണമെന്നും അദ്ദേഹം കുറിപ്പിൽ പരാമർശിച്ചു. ടൗൺഷിപ്പ് സന്ദർശനത്തിനിടെ സിപിഎം വയനാട് ജില്ലാ സെക്രട്ടറി കെ റഫീഖിനെ അപമാനിച്ചുവെന്ന് ആരോപിച്ചാണ് മമ്മൂട്ടിക്കെതിരെ സൈബറാക്രമണങ്ങൾ ഉണ്ടായത്.
വിഷയത്തിൽ കഴിഞ്ഞ ദിവസം റഫീഖ് വിശദീകരണം നൽകിയിരുന്നു. മമ്മൂട്ടി തന്നോട് വളരെ വ്യക്തിപരമായി പറഞ്ഞ കാര്യം അപമാനിക്കുന്ന നിലയിൽ മാദ്ധ്യമങ്ങൾ വളച്ചൊടിച്ചതാണെന്ന് റഫീഖ് ഫെയ്സ്ബുക്കിൽ കുറിച്ചു.
ശ്രീകുമാരൻ തമ്പിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
advertisement
"മനസിൽ തോന്നുന്നത് ആരോടും തുറന്നു പറയാൻ മടിയ്ക്കാത്ത വ്യക്തിത്വത്തിന് ഉടമയാണ് പ്രശസ്ത നടനും മലയാളത്തിന്റെ അഭിമാനവുമായ മമ്മൂട്ടി. ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന മമ്മൂട്ടിയുടെ സ്വഭാവ സവിശേഷത ഇതു തന്നെയാണ്. മമ്മൂട്ടി സിനിമയിൽ മാത്രമേ അഭിനയിക്കൂ, ജീവിതത്തിൽ അഭിനയിക്കാറില്ല. കാള പെറ്റന്നു കേട്ടാൽ ഉടനെ കയറെടുക്കുന്ന സൈബർ പോരാളികൾക്ക് അതു മനസ്സിലാകുമെന്നു തോന്നുന്നില്ല. തന്റെ സന്ദർശനം ഒരു ചർച്ചാ വിഷയമാക്കാൻ മമ്മൂട്ടി ആഗ്രഹിച്ചിട്ടുണ്ടാകില്ല.
ആരാധകരുടെ അമിത സ്നേഹം കലാകാരന് ഒരിക്കലും ശല്യമാകാൻ പാടില്ല..ഒരു വ്യക്തിയുടെ സ്വകാര്യത നഷ്ടപ്പെടുത്തുന്ന ഈ " റീൽസ് സംസ്കാരം " അഭിലഷണീയമാണോ എന്നു കൂടി ബന്ധപ്പെട്ടവർ ആലോചിക്കണം. ഒരാൾ മനസ്സിൽ കാണുന്നതു പോലെ മറ്റൊരാൾ പെരുമാറണം എന്ന് പ്രതീക്ഷിക്കുന്നത് ശരിയല്ല. സ്വകാര്യതയെ മാനിക്കാൻ ശ്രമിക്കുക"- അദ്ദേഹം കുറിച്ചു.
