'വിശുദ്ധമായതു നായ്ക്കൾക്ക് കൊടുക്കരുത്. നിങ്ങളുടെ മുത്തുകൾ പന്നികൾക്ക് ഇട്ടുകൊടുക്കരുത്. അവ അത് ചവിട്ടി നശിപ്പിക്കുകയും തിരിഞ്ഞു നിങ്ങളെ ആക്രമിക്കുകയും ചെയ്തേക്കാം.'- എന്ന ബൈബിൾ വചനങ്ങളാണ് ഹൈബി ഈഡൻ ഫെയ്സ്ബുക്കിൽ കുറിച്ചത്.
എന്നാൽ, മുനമ്പം വിഷയത്തിലെ പ്രതികരണമാണ് ഹൈബി വചനങ്ങളിലൂടെ അറിയിച്ചതെന്നാണ് കൂടുതൽ പേരും കമന്റ് ചെയ്തിരിക്കുന്നത്. വഖഫ് ബില്ലിനെതിരെ നിലപാട് എടുത്തതിന്‍റെ പേരിൽ ഹൈബി ഈഡൻ എംഎൽഎക്കെതിരെ കാസ അടക്കമുള്ള ക്രിസ്ത്യൻ സംഘടനകൾ രംഗത്തെത്തിയിരുന്നു. മുനമ്പം വിഷയത്തില്‍ എറണാകുളം എംപി എന്ത് നിലപാട് എടുത്തു എന്നും വഖഫ് ബോര്‍ഡ് നിയമ ഭേദഗതിയില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലിനെ പിന്തുണയ്ക്കാന്‍ ഹൈബി ഈഡന് നട്ടെല്ല് ഉണ്ടോ എന്നുമായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന ചോദ്യം. ഈ വിഷയത്തിലാണ് ഹൈബിയുടെ പ്രതികരണമെന്നാണ് ചിലർ കമന്റ് ചെയ്തത്.
advertisement
വഖഫ് ബില്ലിലൂടെ ന്യൂനപക്ഷത്തിന്റെ അവകാശങ്ങൾ തട്ടിയെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ഹൈബി ഈഡൻ എംപി പാർലമെന്റിലെ ചർച്ചയിൽ ഉന്നയിച്ച ആരോപണം. മുനമ്പം ബിജെപിക്ക് രാഷ്ട്രീയ വിഷയം മാത്രമാണെന്നും തനിക്ക് മുനമ്പം വ്യക്തിപരമായ വിഷയമാണെന്നും ഹൈബി ഈഡൻ അന്ന് പറഞ്ഞു. ഈ ബില്ല് വഴി മുനമ്പത്തുകാർക്ക് എങ്ങനെ ഭൂമി തിരിച്ചുകിട്ടുമെന്ന് വ്യക്തമാക്കണമെന്ന ചോദ്യം പാർലമെന്റിൽ ഉയർത്തിയ അദ്ദേഹം കേരളത്തിലെ മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങളെ അകറ്റാനാണ് ബിജെപിയുടെ ശ്രമമെന്നും ആരോപണം ഉന്നയിച്ചിരുന്നു.