കൂടത്തായി കേസിലെ മുഖ്യ പ്രതി ജോളിക്ക് ഒരു കേസിൽ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍റെ കർശന മുന്നറിയിപ്പ്. തെളിവു നിയമത്തിലെ വകുപ്പ് 24പ്രകാരം പ്രതി പൊലിസിനു നൽകുന്ന കുറ്റസമ്മത മൊഴിയ്ക്കുള്ള മൊഴികൾ തെളിവായി കോടതി സ്വീകരിക്കില്ലന്ന് ചൂണ്ടിക്കാട്ടിയ കോടതി പൊലീസുദ്യോഗസ്ഥർക്കും മാധ്യമങ്ങൾക്കും ഇക്കാര്യം മനസിലായിട്ടില്ലന്നും വ്യക്തമാക്കി.
കൂടത്തായി കേസിൽ അന്വേഷണം നടക്കുന്നതിനിടെ ഓരോ ദിവസവും പ്രതിയെ ചോദ്യം ചെയ്ത വിവരങ്ങൾ മാധ്യമങ്ങൾ പുറത്തു വിടുകയായിരുന്നു. ഉദ്യോഗസ്ഥൻ പ്രതിയോട് ചോദിക്കാൻ ഉദ്ദേശിക്കുന്നതും അതിനു ലഭിക്കാവുന്നതുമായ വിവരങ്ങൾ വരെ മാധ്യമങ്ങളിൽ കാണുകയുണ്ടായി.
advertisement
എവിടെ നിന്നാണ് മാധ്യമങ്ങൾക്ക് ഈ വിവരങ്ങൾ ലഭിക്കുന്നതെന്ന് കോടതിക്ക് മനസിലാവുന്നില്ല. അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള പ്രതി നൽകുന്ന വിവരങ്ങൾ ഉദ്യോഗസ്ഥർ പുറത്തു വിടുന്നത് കുറ്റകരമാണ്.
കോടതിയുടെ പരിഗണനയിലുള്ള ഒരു കേസിൽ വിവരങ്ങൾ പുറത്തു പങ്കുവെയ്ക്കന്നത് കോടതിയലക്ഷ്യമാണ്. കോടതിക്ക് തെളിവുകൾ മാത്രമേ കണക്കിലെടുക്കാനാവൂ. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി ഒരു കേസിൽ തീരുമാനമെടുക്കുമ്പോൾ മുൻപ് പുറത്തു വന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊതുജനങ്ങൾക്ക് വിധിയിൽ
സംശയമുണ്ടാകാം. ഇത് കോടതിയുടെ വിശ്വാസ്യതയെ ബാധിക്കും. കേസുകളുടെ വിവരങ്ങൾ പുറത്തു് വരുന്നതിന് ഒരവസാനം ഉണ്ടായേ തീരു എന്ന് കോടതി വ്യക്തമാക്കി.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളിലെ റിപ്പോർട്ടർമാരും അവതാരകരും ബ്രേക്കിംഗ് ന്യൂസ് ചമക്കുമ്പോഴും ചർച്ച നടത്തുമ്പോഴും തെളിവു നിയമം എന്താണെന്ന് അറിയാൻ ശ്രമിക്കണം.
ഇത്തരം കേസുകളിൽ കോടതിയുടെ മാർഗനിർദേശമുണ്ടന്നും പാലിക്കാത്തവരെ എങ്ങനെ കൈകാര്യം ചെയ്യണമെന്നറിയാമെന്നും കോടതി മുന്നറിയിപ്പ് നൽകി. മാധ്യമങ്ങൾക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി എടുക്കുമെന്നും കോടതി വ്യക്തമാക്കി.
