advertisement
*********
1970കളിൽ കേരളത്തിലെ നഴ്സുമാരെയും കന്യാസ്ത്രീകളെയും കുറിച്ച് ഇന്ത്യൻ സർക്കാരിന്റെ കീഴിലുള്ള ഒരു പ്രസിദ്ധീകരണത്തിനു വേണ്ടി ലേഖനം എഴുതുന്നതുമായി ബന്ധപ്പെട്ട് ഞാൻ ഒരു പ്രായമായ കന്യാസ്ത്രീയെ സന്ദർശിച്ചിരുന്നു. സ്വിസ് സ്വദേശിയായ അവർ തിരുവന്തപുരത്ത് വിശ്രമ ജീവിതം നയിക്കുകയായിരുന്നു. 1906 ലാണ് ഒരു കൂട്ടം നഴ്സുമാരും കന്യാസ്ത്രീകളുമൊത്ത് സ്വിറ്റ്സർലാൻഡിൽ നിന്നും അവര്‍ ഇന്ത്യയിലെത്തിയത്. അന്ന് തിരുവിതാംകൂർ രാജകുടുംബത്തിന്‍റെ കീഴിലായിരുന്ന തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ സേവനം അനുഷ്ടിക്കാനാണ് ഇവരെത്തിയത്. ഈ കന്യാസ്ത്രീകൾ ആ പ്രദേശത്തെ, പ്രത്യേകിച്ചും ക്രിസ്ത്യൻ കുടുംബത്തിൽ നിന്നുള്ളവരെ പെൺകുട്ടികൾക്ക് പരിശീലനം നൽകി സഹായികളായി ഒപ്പം കൂട്ടി. അവരുടെ മതവിശ്വാസത്തിന്‍റെ ഭാഗമായി നഴ്സിംഗ് സേവനവും ഉൾപ്പെടുത്തി.
മറ്റേതൊരു മേഖലയും എന്ന പോലെ നഴ്സിങിലും സ്ത്രീകളുടെ മുന്നേറ്റത്തിന്റെ ആദ്യഘട്ടം ദുർഘടമായിരുന്നു. പുരുഷന്മാരായ രോഗികളെ യുവതികളായ നഴ്സുമാർ ശുശ്രൂശിക്കുന്നത് ആദ്യകാലങ്ങളിൽ സമൂഹത്തിന് അംഗീകരിക്കാൻ കഴിയുന്നതായിരുന്നില്ല. പിന്നീട് നഴ്സുമാർക്ക് യൂണിഫോം വന്നു. അതോടെ സ്ത്രീകൾക്ക് നേരെയുള്ള മോശം തരത്തിലുള്ള കാഴ്ച്ചപ്പാടിൽ മാറ്റം വന്നു തുടങ്ങി. എന്നിരുന്നാലും മനുഷ്യന്റെ വിസർജ്യം വരെ കൈകാര്യം ചെയ്യുന്ന ജോലി എന്ന തരത്തിൽ നഴ്സിങ്ങിന്റെ സ്ഥാനം താഴെത്തന്നെയായിരുന്നു.
ഇന്ന് പുരുഷ നഴ്സുമാരുടെ എണ്ണത്തിൽ വളർച്ച കാണാനാകുന്നുണ്ട്. നഴ്സിങ് മേഖലയിൽ ജോലി ചെയ്യുന്നവരിൽ 21 ശതമാനത്തോളം പുരുഷന്മാരാണ്. സ്ത്രീകളിൽ നിന്ന് വ്യത്യസ്തമായി, നഴ്സിങ് മേഖല പ്രൊഫഷനായി തെരഞ്ഞെടുക്കാൻ, മതപരവും സേവന മനോഭാവവും അല്ലാത്ത മറ്റു കാരണങ്ങൾ പുരുഷന്മാർക്ക് ഉണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. കൂടുതൽ ജോലി സാധ്യതയും വേതനവുമാണ് പുരുഷന്മാരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നത്. മാത്രമല്ല, വികസിത രാജ്യങ്ങളിലേക്ക് ചേക്കേറാമെന്നതും അവരെ ഈ മേഖലയിലേക്ക് ആകർഷിക്കുന്നു.
"പുരുഷന്മാരുടെ തൊഴിൽ" ആയി കണക്കാക്കപ്പെടാത്തതു കൊണ്ടു തന്നെ പലരും കുടുംബത്തിൽ നിന്നുള്ള എതിർപ്പുകൾ അവഗണിച്ചാണ് നഴ്സിങ് മേഖല തിരഞ്ഞെടുക്കുന്നത്.
*********
2011 ൽ കേരളത്തിൽ നിന്ന് ജോലി ചെയ്യാനായി മുംബൈയിൽ പോയ ബീന ബേബി എന്ന നഴ്‌സ് ജോലി ചെയ്തിരുന്ന സ്ഥലത്ത് ആത്മഹത്യ ചെയ്തു. ബീനയുടെ മാതാപിതാക്കൾ സാധാരണ തൊഴിലാളികളായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് അവർ നഴ്സായത്. ബീന മരിക്കുന്ന സമയത്തും വിദ്യാഭ്യാസ വായ്പ തിരിച്ചടയ്ക്കുന്നുണ്ടായിരുന്നു
മുംബൈയിലേക്ക് ജോലി നൽകിയ ഏജന്റ് ബീനയുടെ ശമ്പളത്തിൽ നിന്ന് വലിയൊരു തുക കമ്മീഷനായി പറ്റിയിരുന്നു. ഇതുകൂടാതെ ബീന രണ്ടുവർഷത്തെ തൊഴിൽ ബോണ്ടിൽ ഒപ്പുവയ്ക്കേണ്ടിയും വന്നു. ബോണ്ട് ലംഘിച്ചാൽ 50,000 രൂപ പിഴ ഈടാക്കുമെന്നായിരുന്നു കരാർ. ബോണ്ട് കാരണം മികച്ച ജോലി ഓഫർ ലഭിക്കുമ്പോഴൊന്നും ബീനക്ക് അത് ഏറ്റെടുക്കാനായില്ല. കഴിയില്ലായിരുന്നു. ഈ നിരാശയാണ് ആത്മഹത്യയിലേക്ക് നയിച്ചത്.
ബോണ്ട് സമ്പ്രദായത്തിനെതിരെയുള്ള നഴ്സുമാരുടെ പ്രതിഷേധ പരമ്പരയ്ക്ക് കാരണമായ ആദ്യ സംഭവം ഇതാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ രൂപീകരണവും ഇതേത്തുടർന്നാണുണ്ടായത്. ആയിരക്കണക്കിന് നഴ്സുമാരാണ് അസോസിയേഷനിൽ അംഗത്വമെടുത്തത്.
ഗൾഫിൽ ജോലി ചെയ്തിരുന്ന നഴ്‌സായ ജാസ്മിൻ ഷാ ആയിരുന്നു അസോസിയേഷന്റെ ബുദ്ധികേന്ദ്രം. കഴിഞ്ഞ വർഷം ഇതേ അസോസിയേഷൻ വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. ജാസ്മിൻ ഷാ ഉൾപ്പെടെയുള്ള അസോസിയേഷന്റെ നാല് നേതാക്കൾക്കെതിരെ വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ വകുപ്പുകൾ പ്രകാരം കേസെടുത്തു എന്നതായിരുന്നു വാർത്ത. യുഎൻഎയുടെ ഫണ്ടിൽ നിന്ന് മൂന്നു കോടി രൂപ തട്ടിയെടുത്തു എന്ന പരാതിയിലായിരുന്നു കേസ്.
കേരളത്തിൽ നിന്നുള്ള നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം അസോസിയേഷന്റെ കരുതൽ ഒരുതരം ആശ്വാസം നൽകുന്നുണ്ടായിരുന്നു. പ്രയാസകരമായ സാഹചര്യങ്ങളിൽ ജീവിക്കുകയും ജോലിചെയ്യുകയും ചെയ്യുമ്പോൾ അവരെ കരുത്തോടെ നിലനിർത്താൻ അത് സഹായകമായിരുന്നു.
*********
ഒരു വീട്ടിലെ അമ്മമാരോ പെൺമക്കളോ ബന്ധുക്കളോ ആരെങ്കിലുമൊക്കെ ഈ മേഖലയിൽ ജോലി ചെയ്യുന്നുവെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ യുദ്ധങ്ങളും പകർച്ചവ്യാധികളും വരുമ്പോൾ ഇവരുടെ മികവും പ്രതിരോധവും പരീക്ഷിക്കപ്പെടുന്ന സമയം കൂടിയാണ്.
23 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് ബന്ദികളാക്കിയതോടെ 2014 ൽ ഒരു കൂട്ടം സഹപ്രവർത്തകരെ ഇറാഖിൽ നയിച്ച ധീര നഴ്‌സായ മറീന ജോസ് ഒരു ഉദാഹരണമാണ്. കഠിനമായ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, മറീനയുടെ സഹപ്രവർത്തകരിൽ പലരും ഇപ്പോഴും ഇതുപോലെയുള്ള സ്ഥലങ്ങളിൽ ജോലി ചെയ്യുന്നുണ്ട്. അവർക്ക് പണം ആവശ്യമാണ്. ചിലർക്ക് വായ്പകൾ അടച്ച് തീർക്കാനുണ്ട്, മറ്റുള്ളവർക്ക് കുട്ടികളുടെ ചെലവുകൾ നോക്കാനുണ്ട്.
ഇന്ത്യയിൽ മാത്രമല്ല വിവിധ രാജ്യങ്ങളിൽ കൊറോണ വൈറസ് വ്യാധിക്കെതിരെ പോരാടുകയാണ് കേരളത്തിൽ നിന്നുള്ള നഴ്‌സുമാർ. യുകെയിൽ, കോവിഡ് -19 യുദ്ധത്തിൽ അവർ മുൻപന്തിയിലാണെന്ന് കാരവൻ റിപ്പോർട്ട് ചെയ്യുന്നു. “നമ്മൾ പഠിക്കുന്ന മികച്ച കാര്യങ്ങൾ നഴ്‌സുമാരിൽ നിന്നാണ്, അവരിൽ ചിലർ ദക്ഷിണേന്ത്യയിൽ നിന്നുള്ളവരാണ്, പ്രത്യേകിച്ചും കേരളത്തിൽ നിന്നുള്ളവർ”, മുൻ ബ്രിട്ടീഷ് എംപി അന്ന സൂബ്രി ഒരു അഭിമുഖത്തിൽ പറഞ്ഞു.
കേരളത്തിലെ നഴ്‌സുമാരെ സംബന്ധിച്ചിടത്തോളം ഇതെല്ലാം അവർക്ക് ജോലിയുടെ ഭാഗം മാത്രമാണ്.