പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷമാണ് ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടിൽ ഒളിച്ചുതാമസിച്ചുവന്നത്. ടെലഗ്രാമിൽ പെറ്റ് ലവേഴ്സ് എന്ന പേരിൽ ഗ്രൂപ്പ് ഉണ്ടാക്കിയാണ് ആഷിഫും സംഘവും എടിഎം കവർച്ചയും ഓൺലൈൻ ബാങ്കിങ്ങും തട്ടിപ്പുമൊക്കെ ആസൂത്രണം ചെയ്തിരുന്നതെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പൊതുമേഖലാ ബാങ്കിലും സഹകരണ സംഘത്തിലും ജ്വല്ലറിയിലും കവർച്ച നടത്താൻ പദ്ധതി തയ്യാറാക്കിയിരുന്നതായും എൻഐഎ പറയുന്നു.
ഇസ്ലാമിക് സ്റ്റേറ്റിലേക്ക് ആളെ ചേർക്കലും സംഘടനയുടെ കേരളത്തിലെ പ്രവർത്തനങ്ങൾക്കായി ഫണ്ട് കണ്ടെത്തലുമായിരുന്നു ആഷിഫ് എടിഎം കവർച്ചയിലൂടെ ലക്ഷ്യമിട്ടത്. കഴിഞ്ഞ ദിവസം ആഷിഫ് ഉൾപ്പടെ മൂന്ന് പേരാണ് അറസ്റ്റിലായത്. കാട്ടൂര്‍ പൊലീസിനെ അറിയിക്കാതെ കൈപ്പമംഗലം, കൊടുങ്ങല്ലൂര്‍ പൊലീസിന്റെ സഹായമാണ് എന്‍ഐഎ ആഷിഫിന്റെ അറസ്റ്റിനായി തേടിയത്.
advertisement
കഴിഞ്ഞ വർഷം തൃശൂരിൽ നടന്ന എടിഎം കവർച്ചയെ തുടർന്നാണ് ആഷിഫ് ഉൾപ്പെട്ട സംഘത്തെക്കുറിച്ച് എൻഐഎ നിരീക്ഷണം നടത്തിവന്നത്. ആഷിഫും സംഘവും ചേർന്ന് എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് ഉൾപ്പടെ വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി എൻഐഎ പറയുന്നു. പാടൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലും ആഷിഫ് പ്രതിയാണ്.
എറണാകുളത്തെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഭീകര സംഘടനയായ ഐഎസിന് വേണ്ടി ധനസമാഹരണം നടത്തിയെന്ന കുറ്റമാണ് ഇയാള്‍ക്കെതിരെയുള്ളതെന്നാണ് സൂചന. കോളിളക്കം സൃഷ്ടിച്ച തമിഴ്നാട് ഈറോഡ് എടിഎം കവര്‍ച്ചാ കേസുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും എൻഐഎ സംശയിക്കുന്നു.
