മുരളീധരന്‍റെ വാക്കുകൾ:
രണ്ടാം പിണറായി സർക്കാരിൻ്റെ ഭരണ പരാജയം മറച്ചു വെക്കുവാനും മരം മുറി കേസിൽ നിന്ന് രക്ഷപ്പെടാനുമാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. വാചക കസർത്തിന് അതേ രീതിയിലുള്ള മറുപടി നൽകും. ഊരി പിടിച്ച വടിവാളിന് ഇടയിലൂടെ വന്ന മുഖ്യമന്ത്രി ഉയർത്തി പിടിച്ച മഴുവുമായി കാട് മുഴുവൻ വെട്ടി തെളിക്കുകയാണെന്നും കെ മുരളീധരൻ വിമർശിച്ചു. ഭരണ പരാജയം മറച്ചുവെക്കാനുള്ള നാടകമാണ് ഇപ്പോൾ നടക്കുന്നത്. അതിനാൽ ചർച്ച നീട്ടിക്കൊണ്ടു പോകേണ്ട കാര്യമില്ല. മക്കളെ തട്ടിക്കൊണ്ടു പോകാൻ പദ്ധതിയിട്ടിരുന്നെങ്കിൽ പിണറായി വിജയൻ എന്തുകൊണ്ട് പരാതി നൽകിയില്ല. അന്ന് അദ്ദേഹം എം. എൽ. എ ആയിരുന്നു. അന്ന് പരാതി നൽകാതെ ഇന്ന് വിളിച്ച് പറയുന്നതിൽ അർത്ഥമില്ല.
advertisement
Also Read-'ഏകാധിപതികളെ വ്യക്തിപരമായി തന്നെ കീഴടക്കണം'; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് കെ സുധാകരൻ
സംഭവിച്ച കാര്യങ്ങൾ പറയാൻ മുഖ്യമന്ത്രി എഴുതി കൊണ്ടു വന്നാണ് മറുപടി പറഞ്ഞത്. ഒരു സെക്കൻ്റ് ചോദ്യത്തിന് ഇരുപത് മിനിറ്റാണ് മറുപടി നൽകിയത്. ഇത് ആലോചിച്ച് ഉറപ്പിച്ച കാര്യമാണ്. ഇന്ന് മുഖ്യമന്ത്രി അയപ്പോൾ ഔദ്യോഗിക പത്ര സമ്മേളനം അനാവശ്യ വിവാദത്തിന് ഉപയോഗിക്കുകയാണ്. അത് ഇരിക്കുന്ന പദവിക്ക് ചേരുന്ന കാര്യമല്ല.
മരംമുറി കേസിൽ ഇ ഡി അന്വേഷണം ഒഴിവാക്കാൻ കൊടകര കേസിൽ കോംപ്രമൈസ് ചെയ്യാനാണ് സർക്കാർ നീക്കം. ഫ്രാൻസിസ് പണ്ട് കോൺഗ്രസുകാരനായത് കൊണ്ട് മക്കൾ കോൺഗ്രസ് ആവണമെന്നില്ല. അദ്ദേഹത്തിൻ്റെ മകൻ കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എൽ. ഡി. എഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. സ്വയം രക്ഷയ്ക്ക് വെടിയുണ്ടയുമായി പിണറായിക്ക് നടക്കാമെങ്കിൽ ഫ്രാൻസിസ് കൈയ്യിൽ കത്തി കരുതിയതിൽ തെറ്റില്ല.
അടുത്ത ദിവസം പാർട്ടിയുടെ രാഷ്ട്രീയകാര്യ സമിതി യോഗം ചേരും. അന്ന് വിശദമായ ചർച്ച ചെയ്ത ശേഷം കൂടുതൽ കാര്യങ്ങൾ പറയാമെന്നും മുരളീധരൻ അറിയിച്ചിട്ടുണ്ട്. രമേശ് ചെന്നിതലയുടെ സാന്നിദ്ധ്യം ദേശീയ രാഷ്ട്രീയത്തിൽ പാർട്ടിക്ക് ഗുണം ചെയ്യുമെന്ന കാര്യവും മുരളീധരൻ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ഹിന്ദി നന്നായി അറിയാം. തനിക്ക് ഹിന്ദി വലിയ വശമില്ല അതിനാൽ സംസ്ഥാന രാഷ്ട്രീയത്തിൽ തുടരുവാനാണ് താൽപ്പര്യം. യു. ഡി. എഫ് കൺവീനറാകുമോയെന്ന ചോദ്യത്തോട് അതിനെ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു മറുപടി.