സ്നേഹത്തള്ളാണെങ്കിലും സ്നേഹത്തല്ലാണെങ്കിലും ദോഷം തന്നെയാണ്. സ്‌നേഹത്തള്ളലും മോശമാണ് സ്‌നേഹത്തല്ലലും മോശമാണ്. അത് സ്‌നേഹത്തിന്റെ ഭാഷയിലാണെങ്കിലും രൗദ്രത്തിന്റെ ഭാഷയിലാണെങ്കിലും ആ തള്ളലൊന്നും ഇലക്ഷന്‍ ജയിക്കാന്‍ സഹായകരമല്ല. ആ നേരം കൊണ്ട് പാര്‍ട്ടിക്ക് വേണ്ടി കുറച്ച് അധ്വാനിച്ചാല്‍ അത്രയും വോട്ട് നമുക്ക് കിട്ടും – മുരളീധരന്‍ പറഞ്ഞു.
ജാഥാ ക്യാപ്റ്റൻ വി.ഡി. സതീശൻ സംസാരിക്കുന്നതിന് മുൻപായി ഷാഫി പറമ്പിലിനെയാണ് വിളിക്കേണ്ടിയിരുന്നത്. എന്നാൽ യോഗ അധ്യക്ഷനായ ഡിസിസി സെക്രട്ടറി പ്രമോദ് കക്കട്ടിൽ അബദ്ധത്തിൽ വി.ഡി. സതീശനെ പ്രസംഗത്തിനായി മൈക്കിനടുത്തേക്ക് ക്ഷണിക്കുകയായിരുന്നു. അധ്യക്ഷന് തെറ്റുപറ്റിയതാണെന്ന് തിരിച്ചറിഞ്ഞ മറ്റ് നേതാക്കൾ ഉടൻ ഇടപെടുകയും ഷാഫിയെ വിളിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതോടെ പ്രമോദ് കക്കട്ടിൽ തിരുത്തി വിളിക്കാൻ ശ്രമിച്ചെങ്കിലും ഷാഫി പറമ്പിൽ അത് തടഞ്ഞു. "നേതാവിനെ വിളിച്ചുകഴിഞ്ഞാണോ എന്നെ വിളിക്കുന്നത്?" എന്ന് ചോദിച്ച ഷാഫി, പ്രസംഗിക്കാൻ വിസമ്മതിച്ചതോടെ വേദിയിൽ ചെറിയ തോതിൽ തർക്കമുണ്ടായി.
advertisement
സമയക്കുറവുണ്ടെന്നും അടുത്ത വേദിയിൽ സംസാരിക്കാമെന്നും ഷാഫി പറഞ്ഞെങ്കിലും അധ്യക്ഷൻ വീണ്ടും നിർബന്ധിച്ചതോടെ ഷാഫി അദ്ദേഹത്തെ മൈക്കിന് മുന്നിൽനിന്ന് തള്ളി മാറ്റുന്നതും വീഡിയോകളിൽ കാണാം. ഒടുവിൽ വി.ഡി. സതീശൻ തന്നെ ആദ്യം സംസാരിച്ചു. സതീശന്റെ പ്രസംഗത്തിന് ശേഷം വീണ്ടും ക്ഷണിച്ചപ്പോൾ വേദിയിലെത്തിയ ഷാഫി, പ്രസംഗം ഒരു വാക്കിൽ ഒതുക്കി. "പ്രതിപക്ഷ നേതാവിനോട് പറയുന്നു, തിരഞ്ഞെടുപ്പ് കഴിഞ്ഞ് നൂറിൽ കൂടുതൽ സീറ്റുകൾ എണ്ണുമ്പോൾ അതിൽ കുറ്റ്യാടിയും ഉണ്ടാകുമെന്ന് ഉറപ്പിച്ചോളൂ" എന്നായിരുന്നു പറഞ്ഞത്.
സംഭവം സോഷ്യൽ മീഡിയയിൽ ചർച്ചയായതോടെ വേദിയില്‍ കണ്ടത് ഒരു കുടുംബത്തിലെ കാര്യങ്ങള്‍ ആണെന്നും തെറ്റായ പ്രചാരണങ്ങള്‍ മാധ്യമങ്ങളുടെ വിശ്വസ്യത തകര്‍ക്കുമെന്നുമായിരുന്നു വി ഡി സതീശന്റെ പ്രതികരണം.
