‘‘ആർക്കും വന്ന് രേഖകൾ പരിശോധിക്കാമെന്ന് മാത്യു കുഴൽനാടൻ വെല്ലുവിളിച്ചില്ലേ? പിണറായി വിജയന്റെ മകൾക്കെതിരായ ആരോപണത്തിൽ അതേ രീതിയിൽ വെല്ലുവിളിക്കാനുള്ള നട്ടെല്ല് സിപിഎമ്മിനുണ്ടോ? മാത്യു കുഴൽനാടനും കോൺഗ്രസും ആ നട്ടെല്ല് കാണിച്ചിരിക്കുന്നു. നിങ്ങൾക്ക് ഏതു രേഖ വേണം? തോമസ് ഐസക്ക് വന്നു പരിശോധിക്കട്ടെ എന്ന് അദ്ദേഹം പറഞ്ഞില്ലേ? കൊള്ളാവുന്നൊരു സിപിഎം നേതാവല്ലേ അദ്ദേഹം? എന്നിട്ടും എന്താണു പോകാത്തത്? എന്താണ് ആ വെല്ലുവിളി സിപിഎം ഏറ്റെടുക്കാത്തത്?’.
‘അഴിമതി ആരോപണം ഉയർന്നപ്പോൾ ഇത്ര നട്ടെല്ലോടെ പ്രതികരിച്ച മറ്റൊരു പൊതുപ്രവർത്തകനുണ്ടോ? അദ്ദേഹത്തിന് യാതൊരു ഭയപ്പാടുമില്ല. ഞങ്ങളൊക്കെ വിളിച്ചു ചോദിക്കുന്നുണ്ട്. പക്ഷേ, ഒരു പരാതിയെക്കുറിച്ചും അദ്ദേഹത്തിന് ഭയപ്പാടില്ല. അദ്ദേഹത്തിന്റെ കൈവശം എല്ലാ രേഖകളുമുണ്ട്. അത് ആർക്കും കൊടുക്കും. ആർക്കും പരിശോധിക്കാം. ഇതെല്ലാം പറയുന്നതിന് അപ്പുറം വേറെ എന്തു വേണം?’
advertisement
‘ഈ സി പി എമ്മുകാർ പറഞ്ഞു പറഞ്ഞ് എത്ര പുകമറകളാണ് തീർത്തിരിക്കുന്നത്. എന്റെ പിന്നിൽ ഇ ഡിയുണ്ട്. എന്റെ പിന്നിൽ വിജിലൻസുണ്ട്, എന്റെ പിന്നിൽ മറ്റു കേസുകളുണ്ട് എന്നെല്ലാം പറഞ്ഞിട്ട് എന്തായി? വെറുതെ ആളുകൾക്കു മുന്നിൽ പുകമറ സൃഷ്ടിക്കുക, ആളുകളെ ഇകഴ്ത്തിക്കാട്ടുക തുടങ്ങിയ സി പി എമ്മിന്റെ നാണംകെട്ട, നെറികെട്ട ശൈലിയാണത്. യാതൊരു ധാർമികതയുമില്ലാത്ത വിധം സി പി എം അധഃപതിച്ചു. മുഖ്യമന്ത്രിക്കു പോലും ധാർമികതയില്ല. ഇത്രയും പ്രശ്നങ്ങളുണ്ടായിട്ട് ആ മനുഷ്യൻ ഒരു വാക്ക് ഉരിയാടിയോ? ആർക്കാണ് ആണത്തമുള്ളത്? മുഖ്യമന്ത്രിക്കാണോ കുഴൽനാടനാണോ? മറുപടി പറയാനുള്ള നട്ടെല്ലും തന്റേടവും മുഖ്യമന്ത്രിക്കുണ്ടോ?
പത്രക്കാരുടെ മുന്നിൽ അദ്ദേഹത്തിന്റെ നാവു പൊങ്ങിയോ? നിങ്ങളുടെ മുന്നിൽ വന്ന് നിൽക്കാൻ അദ്ദേഹം തയാറായോ? ഒരു വശത്ത് ഇങ്ങനെയൊരു മുഖ്യമന്ത്രി. മറുവശത്ത്, തന്റെ കൈവശമുള്ള എല്ലാ രേഖകളും നൽകാമെന്നും അഴിമതി കണ്ടെത്താനും വെല്ലുവിളിക്കുന്ന മാത്യു കുഴൽനാടൻ. അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തുന്ന സിപിഎമ്മുകാർ വിഡ്ഢികളുടെ സ്വർഗത്തിലാണ്. സിപിഎമ്മിന്റെ അണികൾക്കു പോലും ഇതിൽ സംശയമുണ്ടാകില്ല എന്ന് എനിക്ക് പൂർണ ബോധ്യമുണ്ട്.’
‘മുഖ്യമന്ത്രിക്കെതിരെ എത്ര ആരോപണങ്ങൾ ഉയർന്നു. സിപിഎമ്മും കേന്ദ്ര ഏജൻസിയും തമ്മിൽ ധാരണയില്ലെങ്കിൽ പിണറായി വിജയൻ ഇങ്ങനെ ഇറങ്ങി നടക്കുമോ? എന്നേ കൽത്തുറുങ്കിൽ പോകില്ലേ? അദ്ദേഹത്തിന് എല്ലാവിധ ആനുകൂല്യവും നൽകുന്നത് ബിജെപിയല്ലേ? എന്താണ് ലാവ്‌ലിൻ കേസ് ഇപ്പോഴും എടുക്കാത്തത്? ആ കേസ് 33 തവണയല്ലേ മാറ്റിവച്ചത്? അത് കേസെടുത്താൽ പിണറായി വിജയൻ അകത്താണ്.’
‘‘സാമ്പത്തികമായ എത്രയോ കുറ്റകൃത്യങ്ങൾ അദ്ദേഹത്തിന് എതിരെ വന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ സെക്രട്ടറി ജയിലിൽ കിടക്കുകയാണ്. സെക്രട്ടറി ജയിലിൽ കിടക്കുമ്പോൾ മന്ത്രിയും ജയിലിൽ കിടക്കേണ്ടേ? ശിവശങ്കർ മുഖ്യമന്ത്രിയുടെ അനുവാദത്തോടെ ചെയ്ത കാര്യങ്ങൾക്കല്ലേ ജയിലിൽ കിടക്കുന്നത്? അപ്പോൾ മുഖ്യമന്ത്രിയും ജയിലിൽ കിടക്കേണ്ടേ? തന്റെ പ്രവൃത്തികളുടെ പേരിൽ സെക്രട്ടറി ജയിലിൽ, അതിന് ഉത്തരവു കൊടുത്ത മുഖ്യമന്ത്രിക്ക് യാതൊരു പ്രശ്നവുമില്ല. മുഖ്യമന്ത്രിക്കെതിരെ കേസില്ല. കേസുണ്ടാകില്ല. കാരണം അവർ ബിജെപിയുമായി ധാരണയിലാണ്.’
‘‘പാർട്ടി ഫണ്ടിലേക്കു കാശു വാങ്ങിയതാണെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടുണ്ട്. പാർട്ടി എല്ലാവരോടും പാർട്ടി ഫണ്ടിലേക്ക് കാശു വാങ്ങുന്നുണ്ട്. കാശു വാങ്ങാതെ ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തിന് പ്രവർത്തിക്കാനാകുമോ? കാശു വാങ്ങുന്നതിനെക്കുറിച്ച് വി.എം.സുധീരൻ പറഞ്ഞത് അദ്ദേഹത്തിന്റെ കാഴ്ചപ്പാട്. പാർട്ടി നടക്കണമെങ്കിൽ പാർട്ടിക്കു ഫണ്ടു വേണം. ഫണ്ട് ഉണ്ടെങ്കിൽ മാത്രമേ പാർട്ടി മുന്നോട്ടു പോകൂ.’ – സുധാകരൻ പറഞ്ഞു.