വേറെ എവിടെയും ഇല്ലാത്ത അടിയുത്സവം എന്ന മഹത്തായ പാരമ്പര്യ ആചാരമാണ് ക്ഷേത്രത്തിലെ പ്രത്യേകത. മേടം രണ്ടിന് കച്ചേരിക്കാവിലും മേടം നാലിന് മൂന്നാംപാലത്തിന് സമീപത്തുള്ള നിലാഞ്ചിറ വയലിലുമാണ് അടിയുടെ പൂരം അരങ്ങേറുന്നത്. കച്ചേരിക്കാവില്‍ ബ്രാഹ്‌മണന്‍ ഈഴവപ്രമാണിയില്‍ നിന്നു അവില്‍പ്പൊതി വാങ്ങി തിങ്ങിനിറഞ്ഞ പുരുഷാരത്തിന് നടുവിലേക്ക് എറിഞ്ഞുകൊടുക്കുന്നു. അവില്‍ക്കൂടിനായി അടി തുടങ്ങുന്നു. 'മൂത്തകുര്‍വ്വാട്', 'ഇളയ കുര്‍വ്വാട്' എന്നിങ്ങനെ രണ്ടായി തിരിഞ്ഞാണ് അടി. കൈക്കോളന്‍മാര്‍ ആളുകളുടെ ചുമലില്‍ കയറി പരസ്പരം വാശിയോടെ പൊരുതും.
advertisement
ഈ അടിയുത്സവത്തിനും ഐതീഹ്യം ഏറെ. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കടമ്പൂര്‍ പ്രദേശത്ത് കച്ചേരി ഇല്ലത്ത് ചെമ്പകശ്ശേരി കോവിലകത്ത് തമ്പുരാനും കുടുംബവും താമസിച്ചിരുന്നു. ആചാരപ്രകാരം വിഷുപുലരിയില്‍ ഈഴവപ്രമാണിയായ 'വണ്ണാത്തിക്കണ്ടി തണ്ടയാന്‍' തമ്പുരാന് അവില്‍പ്പൊതി കാഴ്ചവെയ്ക്കുന്ന പതിവുണ്ടായിരുന്നു. ഒരിക്കല്‍ തണ്ടയാന്‍ കാഴ്ചവെച്ച അവില്‍പ്പൊതിക്കായി തമ്പുരാൻ്റെ രണ്ടു മക്കളും തമ്മില്‍ ഉന്തും തള്ളും അടിയുമായി. കളി കാര്യമായതു കണ്ട് തമ്പുരാന്‍ തൻ്റെ കുലദൈവമായ ദൈവത്താറെ വിളിച്ച് ധ്യാനിച്ചു. ദൈവത്താര്‍ പ്രത്യക്ഷപ്പെട്ടു. പക്ഷേ, ദൈവത്തിന് കുട്ടികളുടെ ഈ വികൃതിയില്‍ കൗതുകം തോന്നുകയും അല്‍പ്പസമയം അത് കണ്ട് രസിക്കുകയും ചെയ്തു. തുടര്‍ന്ന് അടി അവസാനിപ്പിക്കാന്‍ പറഞ്ഞു. ദേവപ്രീതിക്കായി എല്ലാ വര്‍ഷവും അടിയുത്സവം നടത്താന്‍ അരുളിച്ചെയ്യുകയും ചെയ്‌തെന്നും വിശ്വാസം.
ഭക്തിനിര്‍വൃതിയില്‍ മാവിലാക്കാവില്‍ ഇത്തവണത്തെ അടിയുത്സവം നടന്നു. കൈക്കോളന്മാര്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് കാണാന്‍ ആയിരങ്ങളാണ് എത്തിയത്. എട്ടോടെ തുടങ്ങിയ 10 മിനിറ്റോളം വാശിയേറിയ അടി തുടര്‍ന്നു. യുവാക്കളുടെ ചുമലില്‍ കയറി കൈക്കോളന്മാര്‍ തമ്മില്‍ അടി നടക്കുമ്പോള്‍ തിങ്ങി നിറഞ്ഞ ജന കൂട്ടം കൈയടിച്ചും ആര്‍പ്പുവിളിച്ചും പ്രോത്സാഹിപ്പിച്ചു. അടി കാണാന്‍ ജില്ലയുടെ പല ഭാഗത്തുനിന്നും നിരവധി പേരാണെത്തിയത്.