ഇസ്ലാം മതവിശ്വാസികളാണ് നോമ്പുനോല്‍ക്കുന്നതെങ്കിലും ജാതിമത വ്യത്യാസങ്ങളില്ലാതെയാണ് നോമ്പുതുറ ആഘോഷങ്ങള്‍ നടക്കുന്നത്. നോമ്പുകാലത്ത് മാത്രം നല്‍കാന്‍ കഴിയുന്ന രുചിയൂറും വിഭവങ്ങളും ഇവിടുത്തെ പ്രത്യേകതയാണ്. നോണ്‍വെജ് വിഭവങ്ങള്‍ ചൂടോടെ വിളമ്പാനായി രാവിലെ മുതല്‍ ഒരുക്കങ്ങള്‍ തുടങ്ങും. വൈകിട്ട് തുടങ്ങി രാവേറുവോളം നൂറുകണക്കിന് ആളുകളാണ് ഇവിടെ എത്തുന്നത്.
നോണ്‍ വെജ് വിഭവങ്ങളിലെ വ്യത്യസ്തത ഹോട്ടലിനെ വേറിട്ടതാക്കുന്നു. വലിയ ചട്ടികളില്‍ ചൂടേറും വിഭവങ്ങളുടെ സംമിശ്രമാണ് നോമ്പുതുറയില്‍ തീമേശയില്‍ ഒരുക്കിവയ്ക്കുന്നത്. പുലര്‍ച്ചേ മുതല്‍ വെള്ളവും ആഹാരവും വെടിഞ്ഞ് വ്രത ശുദ്ധിയോടെ നോമ്പുനോല്‍ക്കുന്നവര്‍ക്ക് നോമ്പുതുറ സമയത്ത് ഇവിടെ എത്തിയാല്‍ ഇഷ്ടവിഭവങ്ങള്‍ കഴിച്ച് അന്നത്തെ നോമ്പ് അവസാനിപ്പിക്കാം. ആദ്യകാലങ്ങളില്‍ വിശ്വാസികള്‍ വീട്ടില്‍ തന്നെ വിഭവഭങ്ങള്‍ ഉണ്ടാക്കി, സന്ധ്യയിലെ ബാങ്ക് വിളിയോടെ ഒത്തൊരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് നോമ്പ് അവസാനിപ്പിക്കും. ഇന്ന് അത്തരത്തിലെ പ്രയാസങ്ങള്‍ക്ക് ആശ്വാസമായാണ് ഹോട്ടലുകളിലെ ഇഫ്ത്താര്‍ വിരുന്ന്.
advertisement
ഹോട്ടലിലെത്തുന്നവർക്ക് ഏറെ പ്രീയം ഹൈദരാബാദ് സ്റ്റൈല്‍ ഫുഡായ മട്ടന്‍ ഹലീബാണ്. ഒരു പ്ലേറ്റ് മട്ടന്‍ ഹലീബിന് 270 രൂപയാണ് വില. തലശ്ശേരിക്കാരുടെ സ്വന്തം കല്ലുമ്മക്കായും വിഭവങ്ങളില്‍ മുന്‍പിലാണ്. മലബാറുകാരുടെ സ്വകാര്യ അഹങ്കാരമായ ഉന്നക്കായ കായപോള, പഴംപൊരി, ഇറച്ചിപത്തല്‍, ചട്ടിപത്തിരി, ബീഫ് എഗ് ബണ്‍, സമൂസ, കട്‌ലേറ്റ്, കക്കറൊട്ടി, ചൈനീസ് ചിക്കന്‍ റോള്‍, ചിക്കന്‍ പൊട്ടിത്തെറിച്ചത് എന്നിങ്ങനെ 70 ഓളം വിഭവങ്ങളാണ് ഇഫ്ത്താര്‍ വിരുന്നിനായി ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇറച്ചി ച്ചോറും തരി കാച്ചിയതിനും മാത്രമായി ഇവിടെ എത്തുന്നവരും ഏറെയാണ്. ഉച്ചയോടെ അലങ്കരിച്ചു വച്ച മേശയില്‍ നിരന്നിരയോടെ വിഭവങ്ങള്‍ തയ്യാറായിരിക്കും, മിനുട്ടുകള്‍ക്കുള്ളിലാണ് ഓരോ വിഭവങ്ങളും കാലിയാകുന്നത്. കഴിഞ്ഞ 3 വര്‍ഷത്തിലേറെയായി റമദാന്‍ മാസത്തിലെ ഓരോ നോമ്പു ദിവസവും ഇവിടെ വിഭവമേളയാണ് ഒരുക്കുന്നത്.